ലണ്ടന്‍: അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്ന ചോദ്യവുമായി പാശ്ചാത്യ മാധ്യമങ്ങള്‍. വിമാനത്തിന്റെ പെലറ്റുമാര്‍ക്ക് വീഴ്ച്ചയുണ്ടായോ, ബ്ലാക്ക്ബോക്സില്‍ ഒന്നും കണ്ടെത്തിയില്ലേ, ഡ്രീം ലൈനര്‍ വിമാനങ്ങള്‍ അപകടകാരികളാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. വിമാനത്തിലെ 241 യാത്രക്കാരും വിമാനം ഇടിച്ചു കയറിയ കെട്ടിടത്തിലെ 38 പേരുമാണ് മരിച്ചത്.

ബ്ലാക്ക് ബോക്സിന് എന്ത് പറ്റി?

പാശ്ചാത്യ മാധ്യമങ്ങള്‍ പലതും ചോദിക്കുന്നത് വിമാനത്തിലെ ബ്ലാക്ക് ബോക്സിനെ കുറിച്ചാണ്. ബ്ലാക്ക് ബോക്സില്‍ നിന്നുള്ള വിവരങ്ങള്‍ എപ്പോള്‍ ലഭിക്കും എന്നാണ് അവര്‍ക്ക് അറിയേണ്ടത്. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെടുത്തിരുന്നു. വിമാനത്തിന്റെ ഉയരം, വേഗത, എഞ്ചിന്റെ പെര്‍ഫോമന്‍സ് തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ വെള്ളിയാഴ്ച അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്താണ് ബ്ലാക് ബോക്സ് എന്ന് വിളിക്കപ്പെടുന്നത്.

ഇത് വിമാനത്തിന്റെ അവസാന നിമിഷങ്ങള്‍ മനസിലാക്കാന്‍ വിദഗ്ധരെ സഹായിക്കുന്നു. അപകടത്തില്‍ പെട്ട ഡ്രീംലൈനറിന്റെ ബ്ലാക്ക് ബോക്സ് ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഒരു ലബോറട്ടറിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സാധാരണയായി, ബ്ലാക്ക് ബോക്സുകളില്‍ നിന്നുള്ള പ്രാഥമിക ഡാറ്റ ഒന്ന് മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകുന്നതാണ് പതിവ്. എന്നാല്‍ അപകടത്തില്‍ പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു എന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ഡാറ്റ വീണ്ടെടുക്കാന്‍ നിരവധി ആഴ്ചകള്‍ വേണ്ടി വരും.

വിമാനത്തിന് സാങ്കേതിക തകരാറോ?

അടുത്ത ചോദ്യം അപകടത്തിന്റെ പ്രധാന കാരണം എന്താണ് എന്നാണ്. ഇരട്ട എഞ്ചിന്‍ തകരാര്‍, വിമാനത്തിന്റെ ചിറകുകളിലെ ഫ്ളാപ്പുകളിലെ പ്രശ്നങ്ങള്‍, ലാന്‍ഡിംഗ് ഗിയര്‍ പ്രശ്നം തുടങ്ങി നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. വിമാനത്തില്‍ നിറച്ച ഇന്ധനത്തില്‍ എന്തെങ്കിലും മാലിന്യം ഉണ്ടെങ്കില്‍ അത് എന്‍ജിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ചില വിദഗ്ധര്‍ ഉന്നയിക്കുന്ന മറ്റൊരു സാധ്യത, പറന്നുയര്‍ന്ന നിമിഷങ്ങള്‍ക്ക് ശേഷം പക്ഷികള്‍ വിമാനത്തില്‍ കൂട്ടിയിടിച്ചിരിക്കാം എന്നതാണ്. ഇത് ദുരന്തകരമായി മാറും. പ്രത്യേകിച്ച് എഞ്ചിനുകളുടെ ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടാല്‍. ഗുജറാത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 462 പക്ഷി ഇടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം സംഭവങ്ങള്‍ നടന്നത്.




പൈലറ്റുമാരുടെ പിഴവോ?

അടുത്ത ചോദ്യം അപകടത്തിന് കാരണം പൈലറ്റുമാരുടെ പിഴവാണോ എന്നതാണ്. പൈലറ്റ്, ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന് എണ്ണായിരം മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ടായിരുന്നു. സഹ പൈലറ്റ്, ക്ലൈവ് കുന്ദറിന് ഏകദേശം 1,000 മണിക്കൂര്‍ പരിചയം ഉണ്ടായിരുന്നു. എന്നാല്‍ വിമാനം 625 അടി ഉയരത്തില്‍ നിന്നാണ് റണ്‍വേയില്‍ നിന്ന് പുറപ്പെട്ട് 30 സെക്കന്‍ഡുകള്‍ക്ക് ശേഷം തകര്‍ന്നുവീണത്. വിമാനത്തിലെ വിങ് ഫ്ളാപ്പുകള്‍ വിടര്‍ത്തിയിരുന്നില്ല എന്നാണ് പലരും ഇപ്പോള്‍ പറയുന്നത്. ഇത് പൈലറ്റിന്റെ പിഴവായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.

അപകട കാരണം മറച്ചു വെച്ചോ?

അപകടത്തിന്റെ കാരണങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറച്ചു വെയ്ക്കാന്‍ ശ്രമിക്കുകയാണോ എന്ന സംശയവും പാശ്ചാത്യ മാധ്യമങ്ങള്‍ സംശയിക്കുന്നു. രാജ്യത്തിന്റെ പ്രതിഛായയെ ദോഷകരമായി ബാധിക്കും എന്ന കാരണം കൊണ്ടായിരിക്കും കേന്ദ്രസര്‍ക്കാര്‍ മറച്ചു വെയ്ക്കുന്നത് എന്നും ഇവര്‍ ആരോപിക്കുന്നു. അപകടത്തിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി അടുത്ത ആഴ്ച ആദ്യ യോഗം ചേരുമെന്നാണ് പറയപ്പെടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത് ഒരു പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയാന്‍ സഹായിക്കുന്നതിന് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. അമേരിക്കയിലേയും ബ്രിട്ടനിലേയും സാങ്കേതിക വിദഗ്ധര്‍ അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ഡ്രീം ലൈനര്‍ സുരക്ഷിതമോ?





ഡ്രീം ലൈനര്‍ വിമാനങ്ങള്‍ യാത്രക്ക്് തീര്‍ത്തും സുരക്ഷിതമാണോ എന്നതാണ് അടുത്ത ചോദ്യം. അഹമ്മദാബാദ് ദുരന്തത്തിന് മുമ്പ്, ഡ്രീംലൈനര്‍ മോഡലുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ചത്തെ അപകടത്തിന് ശേഷം, 787-8 ഡ്രീംലൈനര്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ വെളിപ്പെടുത്തിയിരുന്നതാണ് ഈ ചോദ്യം ഉയരാനുള്ള കാരണം. മറ്റൊന്ന് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറയുന്ന കാര്യങ്ങളാണ്. എങ്ങനെ രക്ഷപ്പെട്ടുവെന്ന് തനിക്കറിയില്ല എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് വിശ്വാസ് കുമാറിനെ ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞിരിക്കുകയാണോ എന്ന സംശയവും പാശ്ചാത്യ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു.