ലണ്ടന്‍: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം ഏതാണ് സുരക്ഷിതമല്ലാത്ത രാജ്യം ഏതാണ് എന്നതില്‍ എല്ലാ വര്‍ഷവും ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പുറത്തു വിടാറുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ആഗോള സമാധാന നിലവാരം വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് തയ്യാറാക്കിയ 2025 സൂചികയിലും ലോകം ആഗോള ക്രമത്തിന്റെ അടിസ്ഥാനപരമായ പുനര്‍നിര്‍മ്മാണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലായി 59 സംഘര്‍ഷങ്ങളാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ നൂറോളം രാജ്യങ്ങളുടെ സമാധാന നില കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്‍ തോതില്‍ കുറഞ്ഞു എന്നും റിപ്പോര്‍ട്ട് പറയുന്നു. അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ തോത്, കൊലപാതകങ്ങളുടെ എണ്ണം, സൈനിക ചെലവ്, ആണവായുധങ്ങളുടെ എണ്ണം, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ പട്ടികയില്‍ റാങ്കിംഗ് നടത്തുന്നത്.

2025 ല്‍ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്ലാന്‍ഡ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 2008 മുതല്‍ അവര്‍ ഈ പദവി നിലനിര്‍ത്തുകയാണ്. സമാധാനത്തിന്റെ കാര്യത്തില്‍ അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, ഫിന്‍ലാന്‍ഡ് എന്നിവ ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിംഗപ്പൂരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഗോള സമാധാന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 115 ഉം പാക്കിസ്ഥാന്റെ സ്ഥാനം 144 ഉം ആണ്.

അതേ സമയം യു.കെ ആകട്ടെ പട്ടികയില്‍ മുപ്പതാം സ്ഥാനത്താണ്. 2024 ലാണ് യു.കെ പട്ടികയില്‍ മുകളിലേക്ക് വന്നത്. പട്ടികയിലെ ആകെയുള്ള 163 രാജ്യങ്ങളില്‍ അമേരിക്ക നൂറ്റി ഇരുപത്തിയെട്ടാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ സമാധാനമുള്ള രാജ്യം റഷ്യയാണ്. യുക്രെയ്ന്‍, സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യെമന്‍ എന്നിവയെല്ലാം ഈ പട്ടികയില്‍ അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

കൂടാതെ യൂറോപ്പില്‍ റഷ്യ വന്‍തോതിലുള്ള ഭീഷണി തന്നെയാണ് എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2025 ലും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ പ്രദേശമായി മിഡില്‍ ഈസ്റ്റും വടക്കേ ആഫ്രിക്കന്‍ മേഖലയും തുടരുകയാണ്. അതേ സമയം ഏറ്റവുമധികം സംഘര്‍ഷം ഉണ്ടായ രാജ്യങ്ങള്‍ ആഫ്രിക്കന്‍ വന്‍കരയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിന് ശേഷം സമാധാന പട്ടികയില്‍ ഇടം പിടിക്കുന്ന മേഖല തെക്കേ അമേരിക്കയാണ്.