കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തനിക്ക് തെറ്റായ മരുന്ന് നല്‍കിയെന്ന ആരോപണവുമായി നടന്‍ ബാല. മുന്‍ഭാര്യ എലിസബത്ത് നടനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ബാല പ്രതികരിച്ചിരിക്കുന്നത്. താന്‍ തെറ്റായ മരുന്ന് നല്‍കിയെന്ന് ബാല ആരോപിച്ചുവെന്ന് എലിസബത്ത് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് തെറ്റായ മരുന്ന് നല്‍കിയതെന്ന് പേരെടുത്ത് പറയാതെയാണ് ബാല സംസാരിച്ചത്. ഗലാട്ട മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല സംസാരിച്ചത്.

കഴിഞ്ഞ വര്‍ഷം എന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് തെറ്റായ മരുന്ന് നല്‍കി. അത് നല്‍കിയ ആളുടെ പേര് ഞാന്‍ പറയില്ല. പക്ഷേ ഇക്കാര്യമറിയാതെ കുറേ നാളുകള്‍ ആ മരുന്ന് കഴിച്ചു. എന്നാല്‍ ദൈവം എന്നെ രക്ഷിച്ചു. അതിന് ശേഷം 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. ആ സമയത്ത് ആരും എന്നെ കാണാന്‍ വന്നില്ല. ആ 10 ദിവസത്തിനിടയില്‍, എന്റെ രണ്ട് കൈകളിലും ട്യൂബുകളുണ്ടായിരുന്നു. കുളിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ ഒരു അമ്മയ്ക്ക് മാത്രമേ കഴിയൂ.

അത് ഞാന്‍ കോകിലയില്‍ കണ്ടു. ഇവള്‍ എന്നെ സ്നേഹിക്കുന്നത് യഥാര്‍ഥമാണെന്ന് മനസിലായി. അവളുടെ പക്വത എന്നെക്കാള്‍ അധികമാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് കോകിലയാണ്. ഔദ്യോഗിക വിവാഹം മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. അതിന് മുമ്പേ ഞങ്ങളുടെ രഹസ്യ വിവാഹം കഴിഞ്ഞിരുന്നു. കോകിലയുടെ വീട്ടിലും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.

ഞാന്‍ ആശുപത്രിയിലായ സമയത്ത് മരിച്ചെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നു. എനിക്ക് ഒരു മണിക്കൂര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവര്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയായിരുന്നു, അതിന് എന്റെ അമ്മയുടെ അനുമതി ചോദിച്ചു. എന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കാതെയായി. പക്ഷേ അര മണിക്കൂറിനുള്ളില്‍ എനിക്ക് എന്തോ സംഭവിച്ചു. എന്റെ തലച്ചോറ്, വൃക്കകള്‍, കരള്‍, ആന്തരിക അവയവങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കാതെയായി.

അമ്മ ആ സമയത്ത് ചെന്നൈയിലായിരുന്നു. അപ്പോഴേക്കും ഞാന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തി ബോഡി പുറത്തേക്ക് വിടാന്‍ വരെ തീരുമാനിച്ചു. കാരണം ആശുപത്രിക്ക് പുറത്ത് വലിയ ജനക്കൂട്ടമാണ്. അവരെ കൈകാര്യം ചെയ്യുക എളുപ്പമല്ല. ആ സമയത്ത്, അരമണിക്കൂറിനുള്ളില്‍ ഒരു അദ്ഭുതം സംഭവിച്ചു. ഞാന്‍ തിരിച്ച് ജീവിച്ചതിന് ശേഷം, ഈ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് മുഴുവനായി പഠിച്ചു. നിങ്ങള്‍ വിശ്വസിക്കില്ല, ലോകമെല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിച്ചു.

പ്രധാനമായും കുട്ടികളുടെ പ്രാര്‍ത്ഥനകള്‍, ഞാന്‍ പഠിപ്പിച്ച കുട്ടികള്‍, എന്റെ സിനിമകള്‍ കണ്ട നല്ല ആളുകള്‍, ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചവര്‍. അവര്‍ വളരെയധികം പ്രാര്‍ഥിച്ചു. ഞാന്‍ ഇപ്പോള്‍ വലിയ ഡ്രാമ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിയമത്തില്‍ കുറച്ച് വിശ്വാസക്കുറവുണ്ട്. അതിലെ ചില കാര്യങ്ങളില്‍ തെറ്റുണ്ട്. അതുമൂലം കുറേപ്പേര്‍ ബുദ്ധിമുട്ടുന്നുണ്ട്. സ്ത്രീപുരുഷ വ്യത്യാസം അതിലില്ല. അതില്‍ മാറ്റങ്ങള്‍ വന്നാല്‍ ഈ തലമുറയ്ക്ക് വിവാഹത്തിന്റെ പവിത്രതയിലുള്ള വിശ്വാസം വര്‍ധിക്കും എന്നാണ് ബാല പറയുന്നത്.