അങ്കമാലി: വണ്ടിച്ചെക്ക് നല്‍കി മൂന്നരക്കോടി തട്ടിയെന്ന പരാതിയില്‍ ലിറ്റില്‍ ഫല്‍ര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തച്ചില്‍ റോയല്‍സ് പ്ലാസ എന്ന ഷോപ്പിങ് കോംപ്ലക്സ് വടക്കന്‍ പരവൂര്‍ സബ്കോടതി ജപ്തി ചെയ്തു. അങ്കമാലിയിലുള്ള വ്യവസായ പ്രമുഖന്റെ ഹര്‍ജിയിലാണ് നടപടി.

അങ്കമാലി തച്ചില്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള തച്ചില്‍സ് പ്ലാസായ്ക്ക് കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ (കെ.എഫ്.സി) മൂന്നരക്കോടി രൂപയോളം കടബാധ്യതയുണ്ടായിരുന്നു. കെട്ടിട സമുച്ചയം കെ.എഫ്.സി ജപ്തി ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. ഈ സമയം ഫ്രാന്‍സിസ് വര്‍ഗീസ് വ്യവസായ പ്രമുഖനെ സമീപിച്ച് ജപ്തി ഒഴിവാക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. ബാധ്യത ഒഴിവാക്കാനുള്ള മൂന്നരക്കോടി രൂപ അദ്ദേഹം നല്‍കി.

ഉറപ്പിനായി ചെക്കും വാങ്ങി കരാറും വച്ചിരുന്നു. കെട്ടിടം വിറ്റ ശേഷം കടബാധ്യത ഒഴിവാക്കാമെന്നായിരുന്നു കരാര്‍. ജപ്തി ഒഴിവാക്കിയതിന് ശേഷം ഫ്രാന്‍സിസ് കെട്ടിടം വില്‍ക്കുകയോ കടം വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. തനിക്ക് ലഭിച്ച ചെക്ക് വ്യവസായി ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ മടങ്ങി. തനിക്ക് പണം തിരികെ തരാന്‍ ഫ്രാന്‍സിസിന് താല്‍പര്യമില്ലെന്ന് വന്നപ്പോഴാണ് വ്യവസായി വടക്കന്‍ പറവൂര്‍ സബ് കോടതിയെ സമീപിച്ച് കെട്ടിടം ജപ്തി ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും കേസുണ്ടായിരുന്നു. സ്ഥിരമായി ഹാജരാകാതിരുന്ന ഫ്രാന്‍സിസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് കഴിഞ്ഞ 28 ന് കോടതിയില്‍ ഹാജരായ ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കോതമംഗലത്തെ ചിട്ടിക്കമ്പനിയെ വണ്ടി ചെക്ക് കൊടുത്തു കബളിപ്പിച്ച കേസിലും ഫ്രാന്‍സിസും ഭാര്യയും പ്രതിയാണ്. മൂവാറ്റുപുഴ സബ്കോടതിയില്‍ ആണ് കേസ് നടക്കുന്നത്.