തിരുവനന്തപുരം: കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു യുവതി. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ യുവതി അബോധവാസ്ഥയില്‍ ആകുകയായിരുന്നു.

ഇന്‍ജക്ഷന്‍ എടുത്തതിന് പിന്നാലെയാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് എത്തിയത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്‌നമായത് എന്നാണ് പ്രാഥമിക വിവരം. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സര്‍ജന്‍ വിനുവിനെതിരെ കേസെടുത്തത്.