ലിസ്ബന്‍: പോര്‍ച്ചുഗല്ലിലെ ലിസ്ബനില്‍ ട്രാം പാളം തെറ്റി ഉണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോര്‍ച്ചുഗല്ലിന്റെ ലോക പ്രശസ്തമായ കേബിള്‍ ട്രാം ആയ ഗ്ലോറിയാ ഫ്യൂണിക്കുലാറാണ് ബുധനാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. തിരക്കേറിയ പ്രാസ ഡോസ് റസ്റ്റോറന്റുകള്‍ക്ക് സമീപമാണ് അപകടം നടന്നത്. എലവാഡോര്‍ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് അപകടത്തില്‍പ്പെട്ടത്.

ട്രാം അത്യന്തം വേഗതയില്‍ ഒരു കെട്ടിടത്തില്‍ ചെന്ന് ഇടിച്ച് മറിയുക ആയിരുന്നു. അപകടത്തില്‍ ട്രാം ഒരു കാര്‍ഡ് ബോഡ പെട്ടി കണക്കെ തകര്‍ന്ന് പോയി. വിദേശ പൗരന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ട്. അതേസമയം ട്രാം എങ്ങനയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. ഇത് സംബ്ന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

ട്രാം ഓടുന്ന ട്രാക്കില്‍ തകര്‍ന്ന് കിടക്കുന്നതായാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. ട്രാം പാളം തെറ്റിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലിസ്ബനില്‍ 1885-ല്‍ തുറന്നതാണ് ഗ്ലോറിയാ ഫ്യൂണിക്കുലര്‍ ട്രാം സര്‍വീസ്.