ലണ്ടന്‍: തുര്‍ക്കിയില്‍ ദന്ത ചികിത്സ നടത്തി ഒടുങ്ങാത്ത ചുണ്ട് വേദനയും, മൂക്കില്‍ കൂടിയുള്ള രക്തസ്രാവവും അതിനൊപ്പം ഗുരുതരമായ സൈനോസൈറ്റിസും അനുഭവിക്കേണ്ടി വന്ന ഒരു അമ്മ തരുന്നത് തുര്‍ക്കിയുടെ ദന്ത ചികിത്സാ രംഗത്തെ കുറിച്ചുള്ള ഭയാനകമായ ഒരു ചിത്രമാണ്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ടെല്‍ഫോര്‍ഡിലുള്ള ലിയാന്ന, തന്റെ പല്ലുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന ചികിത്സയ്ക്കായി തുര്‍ക്കിയിലേക്ക് പറന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഈ പ്രൊഫഷണല്‍ ഡി ജെ 2009 ല്‍ തുര്‍ക്കിയില്‍ താമസിക്കുമ്പോള്‍ വിനീറുകളും ബ്രിഡ്ജുകളും ഘടിപ്പിച്ചിരുന്നു. എന്നാല്‍, അവ അധികകാലം നിലനില്‍ക്കില്ലെന്ന് മനസ്സിലാക്കിയും ഇരുന്നു.

അവ ഇളകി വീഴാന്‍ തുടങ്ങിയപ്പോള്‍, അവയെ നെയില്‍ ഗ്ലൂ ഉപയോഗിച്ച് തിരികെ ഒട്ടിച്ചു വയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. പുതിയതായി ഇവ പിടിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതിനാലായിരുന്നു അങ്ങനെ ചെയ്തത്. പല്ലുകളുടെ മുന്‍ഭാഗത്തെ പ്രതലം ആവരണം ചെയ്യുന്ന കനം കുറഞ്ഞ പാളികളാണ് വിനീറുകള്‍. പ്രധാനമായും സൗന്ദര്യ വര്‍ദ്ധനത്തിനായാണ് ഇത് ഉപയോഗിക്കുന്നത്. ഇടയ്ക്കുള്ള നഷ്ടപ്പെട്ട പല്ലിന് പകരം വയ്ക്കുന്നതാണ് ബ്രിഡ്ജ്.

ഏതായാലും, ഇത് സംബന്ധിച്ച് ആറു മാസക്കാലത്തോളം വിശദമായി പഠിച്ച് അവര്‍ പല്ലുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന ഡെന്റല്‍ ഇംപ്ലാന്റ് തിരഞ്ഞെടുക്കുകയായിരുന്നു. അതിമനോഹരമായ സമൂഹമാധ്യമ പരസ്യങ്ങളും, ചെലവ് കുറവും കണ്ട് ആകൃഷ്ടയായി അവര്‍ തുര്‍ക്കിയിലെ ഇ സി ക്ലിനിക്കില്‍ ഡെന്റല്‍ ഇംപ്ലാന്റേഷന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 2024 മെയ് 8 ന് ആയിരുന്നു പ്രാഥമിക കണ്‍സള്‍ട്ടേഷനായി ഇവര്‍ ക്ലിനിക്കില്‍ എത്തിയത്.

പുതിയ പല്ലുകള്‍ ഇംപ്ലാന്റ് ചെയ്യുന്നതിനായി നിലവിലെ പല്ലുകള്‍ നീക്കേണ്ടി വരുമെന്നും സ്‌ക്രൂകള്‍ ഇന്‍സേര്‍ട്ട് ചെയ്യേണ്ടി വരുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, വിചാരിക്കുന്നതിലും സങ്കീര്‍ണ്ണമായിരിക്കും പ്രക്രിയ എന്നായിരുന്നു എക്സ് റേ പരിശോധിച്ച ശേഷം ദന്ത ഡോക്ടര്‍ അവരോട് പറഞ്ഞത്. ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഈ പ്രക്രിയ പൂര്‍ണ്ണമായും അവര്‍ വിശദീകരിക്കുന്നുണ്ട്.

നാലു മണിക്കൂര്‍ നീണ്ടു നിന്ന വേദന അത്യന്തം വേദനാജനകമായിരുന്നു എന്ന് അവര്‍ പറയുന്നു. വേദന അനുഭവിച്ചെങ്കിലും, താത്ക്കാലികമായ ഇംപ്ലാന്റില്‍ അവര്‍ സംതൃപ്തയായിരുന്നു. എന്നാല്‍, ഒരു മാസത്തിനു ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മൂക്കിനുള്ളില്‍ കുരുക്കള്‍ രൂപം കൊള്ളുകയും അവ അവരുടെ മുഖം വികൃതമാക്കുകയും ചെയ്തു.

മാത്രമല്ല, ഒരു മാസം മുന്‍പ് മാത്രം സ്ഥാപിച്ച പല്ലുകള്‍ ഓരോന്നായി അടര്‍ന്ന് വീഴാനും തുടങ്ങി. മാത്രമല്ല, കടുത്ത തലവേദനയും മൂക്കിലൂടെയുള്ള രക്തസ്രാവവും ആരംഭിച്ചു എന്നും അവര്‍ പറയുന്നു. ബ്ലഡ് കൗണ്ട് കുറവായതിനാല്‍ തന്റെ ശരീരത്തിന് പ്രതിരോധ ശേഷിയും നഷ്ടപ്പെട്ടു എന്ന് അവര്‍ പറയുന്നു.താത്ക്കാലിക ഇംപ്ലാന്റുകള്‍ അഞ്ചോ ആറോ മാസം മാത്രമെ നിലനില്‍ക്കുകയുള്ളു,. എന്നാല്‍, മുഖത്തെ വീക്കവും മറ്റും പൂര്‍ണ്ണമായും മാറാതെ സ്ഥിരമായ ഇംപ്ലാന്റ് നടത്തരുത് എന്നാണ് ഡോക്ടര്‍മാര്‍ ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.