ബ്യൂണസ് അയേഴ്‌സ്: ലോക ഫുട്‌ബോളിന്റെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ വിചാരണ ആരംഭിച്ചു. മെഡിക്കല്‍ സംഘത്തിന്റെ വീഴ്ചയാണ് താരത്തിന്റെ മരണത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന തുടങ്ങിയത്.

2020 നവംബറിലാണ് മാറഡോണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് ഹൃദയഘാതമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എന്നാല്‍ ചികിത്സാ പിഴവെന്ന ആരോപണം മെഡിക്കല്‍ ടീം തള്ളി. ബ്യൂണസ് അയേഴ്‌സിലെ പ്രാന്ത പ്രദേശത്തുള്ള സാന്‍ ഇസിഡ്രോ കോടതി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 120 സാക്ഷികളെ വിസ്തരിക്കും.

ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റീന കോസച്ചോവ്, ഡോക്ടര്‍ നാന്‍സി ഫോര്‍ലീനി തുടങ്ങി കുറ്റം ചുമത്തപ്പെട്ട മുന്‍ നഴ്സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് വിചാരണ നേരിടുന്നത്. കുറ്റം തെളിഞ്ഞാല്‍ 8 മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. നീതി ലഭിക്കുമെന്ന് മറഡോണയുടെ മക്കളില്‍ ഒരാളുടെ അഭിഭാഷകന്‍ പ്രതികരിച്ചു.