ലണ്ടന്‍: ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വ്വീസ് വരുന്നു. ഇതിന് വഴിയൊരുക്കുന്ന സുപ്രധാനമായ ഒരു കരാറില്‍ ജര്‍മ്മനിയും ബ്രിട്ടനും ഒപ്പുവച്ചു. കെന്‍സിംഗ്ടണ്‍ ഉടമ്പടി എന്ന് പേരിട്ടിരിക്കുന്ന ഈ കരാര്‍, ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ രീതി തന്നെ മാറ്റിമറിക്കും. 2030 കളുടെ ആരംഭത്തോടെ ഈ റൂട്ടില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയൊരുമാറ്റമാണ് ഈ ഉടമ്പടി കൊണ്ടുവരുന്നത്.

ജൂലായ് 17 ലെ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡെറിക്ക് മെഴ്സിന്റെ ബ്രിട്ടീഷ് സന്ദര്‍ശനഥ്റ്റിലായിരുന്നു ഉടമ്പടി ഒപ്പു വച്ചത്. കെന്‍സിംഗ്ടണിലെ വിക്‌റ്റോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ വെച്ചായിരുന്നു ഉടമ്പടി ഒപ്പു വയ്ക്കുന്ന ചടങ്ങുകള്‍ നടന്നത്. ഇരു രാജ്യ തലസ്ഥാനങ്ങള്‍ക്കും ഇടയില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസുകള്‍ സാധ്യമാക്കുക എന്നതാണ് ഈ കരാറിന്റെ ഉദ്ദേശ്യം. യു കെ സര്‍ക്കാരിന്റെ 'പ്ലാന്‍ ഫോര്‍ ദി ചേഞ്ചി' ല്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബെര്‍ലിനു പുറമെ ലണ്ടനില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട് ഉള്‍പ്പടെയുള്ള മറ്റ് ജര്‍മ്മന്‍ നഗരങ്ങളിലേക്കും നേരിട്ടുള്ള ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാക്കാന്‍ ഈ ഉടമ്പടി സഹായിക്കും. ബ്രിട്ടനും ജര്‍മ്മനിയും സംയുക്തമായി നിയോഗിക്കുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ടാസ്‌ക് ഫോഴ്സ് ആയിരിക്കും ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, അതിര്‍ത്തി പ്രശ്നങ്ങള്‍, സുരക്ഷ എന്നിവ വിലയിരുത്തുക. ഈ പദ്ധതിക്ക് ആവശ്യമായ വാണിജ്യപരമായതും സാങ്കേതികപരമായതുമായ ആവശ്യങ്ങളും ടാസ്‌ക് ഫോഴ്സ് വിലയിരുത്തും. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി റെയില്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിക്കുന്നതും പരിഗണിക്കും.