തെൽ അവീവ്: ഇസ്രായേലിൽ യുവാവിന്റെ കത്തി ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. മധ്യ ഇസ്രായേലിലെ ഹദേര സിറ്റിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

സംഭവം തീവ്രവാദ ആക്രമണമാണെന്ന് ഇസ്രായേലി പോലീസ് സ്ഥിരീകരിച്ചു. 36കാരനായ ഇസ്രായേലി അറബ് വംശജനായ ഉമ്മുൽ ഫഹം ആണ് അക്രമിയെന്നും പോലീസ് പറഞ്ഞു. മോട്ടോർ സൈക്കിളിലാണ് അക്രമി വന്നത്. തുടർന്ന് വഴിയാത്രക്കാരെ ഒരു മുന്നറിയിപ്പും ഇല്ലാതെ കുത്തുകയായിരുന്നു.

അക്രമിയെ കീഴടക്കുന്നതിന്റെ വീഡിയോ ഇതിനോടകം നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തോക്കേന്തിയ നാട്ടുകാരാണ് ആദ്യം ഇയാളെ വളയുന്നത്. തുടർന്ന് പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കി. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് തെൽ അവീവിൽ രണ്ടുപേർ വെടിവെപ്പ് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്തം ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ഏറ്റെടുത്തിരുന്നു.