ഫീനിക്‌സ്: യുഎസില്‍ വീണ്ടും വിമാന ദുരന്തം. ദക്ഷിണ അരിസോനയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വിമാനങ്ങള്‍ പറക്കലിനിടെയാണ് കൂട്ടിയിടിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.

യുഎസില്‍ ഒരു മാസത്തിനിടെ ഇത് നാലാമത്തെ വിമാനാപകടമാണ് സംഭവിക്കുന്നത്. ഒരു ദിവസം മുന്‍പാണ് കാനഡയില്‍ വന്‍ അപകടം ഉണ്ടായത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30ന് ടൊറന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ 4819 യാത്രാവിമാനം തലകീഴായി മറിഞ്ഞ് 19 യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. നാലു കാബിന്‍ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസില്‍നിന്നു ടൊറന്റോയിലെത്തിയ ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ആഴ്ച, അരിസോനയില്‍ ഗായകന്‍ വിന്‍സ് നീലിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ജെറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറി ബിസിനസ് ജെറ്റുമായി കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. ജനുവരിയില്‍ വാഷിങ്ടനിലെ റൊണാള്‍ഡ് റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനം ഹെലികോപ്റ്ററില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 67 പേരാണ് മരിച്ചത്. കൂട്ടിയിടിക്കു 30 സെക്കന്‍ഡ് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഹെലികോപ്റ്ററിനു മുന്നറിയിപ്പു നല്‍കിയെങ്കിലും ഫലമുണ്ടായില്ല.