റിയാദ്: സൗദി അറേബ്യയില്‍ മസാജ് പാര്‍ലറുകളിലടക്കം നടത്തിയ വ്യാപക പരിശോധനയില്‍ ലൈംഗികത്തൊഴിലാളികളും വിദേശ പൗരന്മാരും ഉള്‍പ്പെടെ 50-ലധികം പേര്‍ അറസ്റ്റില്‍. 'അധാര്‍മിക പ്രവൃത്തികള്‍'ക്കെതിരെ പോലീസ് നടത്തിയ ശക്തമായ നടപടിയില്‍ 11 സ്ത്രീകളെ ഉള്‍പ്പെടെ വേശ്യാവൃത്തി കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മസാജ് പാര്‍ലറുകളിലെ കുറ്റകൃത്യങ്ങള്‍ക്കും സ്ത്രീകളെയും കുട്ടികളെയും ഭിക്ഷാടനത്തിന് നിര്‍ബന്ധിച്ചതിനും ഡസന്‍ കണക്കിന് വിദേശികളെ പുതുതായി സ്ഥാപിതമായ കമ്മ്യൂണിറ്റി സെക്യൂരിറ്റി യൂണിറ്റ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 'സമൂഹ സുരക്ഷയും മനുഷ്യക്കടത്തും' കൈകാര്യം ചെയ്യുന്നതിനായി പുതിയ പോലീസ് യൂണിറ്റ് സൃഷ്ടിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളടക്കം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കമ്മ്യൂണിറ്റി സുരക്ഷാ യൂണിറ്റ് രൂപീകരിച്ച് നടപടികള്‍ കര്‍ശനമാക്കിയത്. 2019 ല്‍ സര്‍ക്കാര്‍ 'പൊതു മര്യാദ' നിയമം പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗത്തിലും വേശ്യാവൃത്തിയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് സൗദി സര്‍ക്കാര്‍ പരിശോധനകള്‍ കടുപ്പിച്ചത്.

വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതും സ്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും സൗദി അറേബ്യയിലെ ലൈംഗിക വ്യാപാരത്തില്‍ സാധ്യമാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൂറിസം, ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റങ്ങള്‍, രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്നിവ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.