ധാക്ക: ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ആവാമി ലീഗിന്റെ നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍. കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.

ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന ശിക്ഷ നേരിടുന്നത്. 2024ലാണ് ഭരണ വിരുദ്ധ വികാരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഹസീന രാജ്യത്ത് നിന്ന് പലായനം ചെയ്തത്. അതിന് ശേഷം ഇന്ത്യയില്‍ കഴിയുകയാണ് ഇവര്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടികളിലുള്‍പ്പെടെ നിരവധി കേസുകള്‍ ഹസീനയുടെ പേരിലുണ്ട്.