ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ കനത്തനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 50 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 51പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 പേരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തില്‍ നടന്ന വേനല്‍കാല ക്യാമ്പില്‍ പങ്കെടുത്ത 27 പെണ്‍കുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഗണ്യമായി ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ടെക്സസ് ഹില്‍ കണ്‍ട്രി പ്രവിശ്യയിലാണ് മണിക്കൂറുകള്‍ക്കകം കനത്ത മഴയുണ്ടായത്. കെര്‍ കൗണ്ടിയിലുണ്ടായ തീവ്രമഴയില്‍ ഗ്വാഡലൂപ് കരകവിഞ്ഞു. 45 മിനിറ്റില്‍ ജലനിരപ്പ് 26 അടി ഉയര്‍ന്നു. മൂന്ന് മുതല്‍ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റര്‍) മഴയാണ് പെയ്തത്. ഹണ്ട് പട്ടണത്തില്‍ മൂന്നുമണിക്കൂറില്‍ പെയ്തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വര്‍ഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ മഴയാണിത്. പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല.

ബോട്ടിലും ഹെലികോപ്ടറിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് എബട്ട് അറിയിച്ചു. ഇതുവരെ 850 പേരെ രക്ഷിച്ചതായി അധികൃതര്‍ പറഞ്ഞു. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തില്‍ ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങി. റോഡുകള്‍ തകര്‍ന്നു. അമേരിക്കയില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ് കനത്ത കനത്ത മഴയും പ്രളയവും. ടെക്സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കി. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തില്‍ നടന്ന ക്യാമ്പ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്ന കുട്ടികളെയാണ് കാണാതായത്. റിവര്‍ ടൂറിസം വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് ഹണ്ട്. ഇവിടെ നടക്കുന്ന വേനല്‍ക്കാല ക്യാമ്പുകള്‍ പ്രശസ്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തുന്ന സ്ഥലമാണിതെന്ന് കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ഓഫ് ടെക്‌സസ് ഹില്‍ കണ്‍ട്രി സിഇഒ ഓസ്റ്റിന്‍ ഡിക്‌സണ്‍ പറഞ്ഞു. ഹണ്ടിനും ഇന്‍ഗ്രാമിനും ഇടയില്‍ ക്യാമ്പുകള്‍ നടത്താനായി നിരവധി വീടുകളും ക്യാബിനുകളും ഉണ്ട്. ഇത്തരത്തില്‍ ക്യാമ്പുകള്‍ നടത്തിരുന്ന ഇടത്താണ് ദുരന്തമുണ്ടായത്.