മോസ്‌കോ: റഷ്യയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്. ഇറാന്‍ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് കൊടും ക്രൂരത നടന്നത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിലവില്‍ കോമ അവസ്ഥയിലാണ്. ബെലാറസുകാരനായ വ്ലാഡിമിര്‍ വിറ്റകോവ് എന്നയാളാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരത നടത്തിയത്.

വിമാനത്താവളത്തിനുള്ളില്‍ വെച്ച് ഇയാള്‍ യാതൊരു വിധ പ്രകോപനവുമില്ലാതെ കുട്ടിയെ എടുത്തുയര്‍ത്തി തറയിലടിക്കുക ആയിരുന്നു. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തിലാണ് സംഭവം. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം റഷ്യയില്‍ എത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ, മകനുവേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയ സമയത്തായിരുന്നു കൊടും ക്രൂരത. കുട്ടിയുടെ അടുത്ത് നിന്നിരുന്ന ഇയാള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊടുംക്രൂരത നടത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമലോകത്തു വ്യാപകമായി പ്രചരിക്കുകയാണ്. വിമാനത്താവളത്തിനുള്ളില്‍ ബാഗില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു കുട്ടി. സമീപത്ത് തന്നെയുണ്ടായിരുന്ന വ്ലാഡിമിര്‍, ചുറ്റും നോക്കി മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയെ കാലില്‍ പിടിച്ച് പൊക്കി തറയിലടിക്കുകയായിരുന്നു. നിലത്ത് വീണ കുട്ടിയെ മറ്റൊരു യാത്രക്കാരന്‍ ഓടിവന്ന് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. വ്ലാഡിമിര്‍ മയക്കുമരുന്നിന് അടിമയാണോ എന്നും പൊലീസ് സംശയിക്കുന്നു.