പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ മക്കളെയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. ജീവിതത്തിന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്ന രഞ്ജിതയുടെ വിയോഗം ഒരു നാടിന്റെ മുഴുവന്‍ ദുഖമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിനുണ്ടായിട്ടുള്ള നഷ്ടത്തിലും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഖത്തിലും പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

എയര്‍ ഇന്ത്യയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ വ്യാഴാഴ്ച തന്നെ ആശയവിനിമയം നടത്തിയിരുന്നു. അഹമ്മദാബാദില്‍ നിയമിച്ചിട്ടുള്ള സ്‌പെഷ്യല്‍ ഓഫീസറുമായ് പത്തനംതിട്ട ജില്ലാ കളക്ടര്‍ സംസാരിച്ചിരുന്നു. ഇന്ന് തന്നെ രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക് തിരിക്കും. ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ് രഞ്ജിതയുടെ വിയോഗം. ജീവിത പ്രതിസന്ധികള്‍ക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വര്‍ഷങ്ങള്‍ ജോലിചെയ്തു. പിഎസ്സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനില്‍നിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂര്‍ത്തിയായി. ആഗസ്തില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് മരണം.