ഗ്‌കെബാര്‍ഹ: ദക്ഷിണാഫ്രിക്കയിലെ ഇമാമും ഇസ്‌ളാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് ദക്ഷിണാഫ്രിക്കയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഗ്‌കെബാര്‍ഹയ്ക്ക് സമീപത്ത് വച്ച് കാറില്‍ വെച്ചാണ് ഇമാമിന് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. ഇസ്‌ളാമില്‍ സ്വവര്‍ഗാനുരാഗം അംഗീകരിക്കപ്പെടേണ്ടതിന്റെ ആവശ്യത്തിനായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം.

ലോകത്തില്‍ ആദ്യമായി പരസ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. സ്വവര്‍ഗാനുരാഗികള്‍ക്കും മറ്റ് അരികുവല്‍ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ക്കുമായി സുരക്ഷിത താവളമെന്ന നിലയില്‍ പള്ളി നടത്തി വരികയായിരുന്നു മുഹ്സിന്‍ ഹെന്‍ഡ്രിക്സ്. ശനിയാഴ്ച ഇമാമും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ എത്തിയ അക്രമികള്‍ തടഞ്ഞു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ മുഖം മൂടിയ രണ്ട് അജ്ഞാതര്‍ ഇമാമിന്റെ കാറിനു നേരെ ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇന്റര്‍നാഷണല്‍ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്‌സ് അസോസിയേഷന്‍ കൊലപാതകത്തെ അപലപിച്ചു. ''മുഹ്സിന്‍ ഹെന്‍ഡ്രിക്സിന്റെ കൊലപാതക വാര്‍ത്തയില്‍ ഐഎല്‍ജിഎ വേള്‍ഡ് കുടുംബം കടുത്ത ഞെട്ടലിലാണ്. വിദ്വേഷ കുറ്റകൃത്യമായി ഞങ്ങള്‍ ഭയപ്പെടുന്ന ഈ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുന്നു,'' എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജൂലിയ എര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.

അറബി ഭാഷാ അധ്യാപകനായും ഫാഷന്‍ ഡിസൈനറായും ജോലി ചെയ്തിരുന്ന മുഹ്സിന്‍ ഹെന്‍ഡ്രിക്‌സ് 29 വയസ്സുള്ളപ്പോഴാണ് അമ്മയുടെ അടുത്തേക്ക് വന്നത്. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച ഹെന്‍ഡ്രിക്‌സ് ഒരു സ്ത്രീയെ വിവാഹം കഴിച്ചു, കുട്ടികളുണ്ടായി എങ്കിലും പിന്നീട് വിവാഹമോചനം നേടി. 1996ല്‍ പിതാവ് മരിച്ച് എട്ട് വര്‍ഷത്തിന് ശേഷമാണ് മുഹ്സിന്‍ ഹെന്‍ഡ്രിക്‌സ് തന്റെ ലൈംഗികത കുടുംബത്തോട് വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം തന്റെ സ്വന്തം നഗരത്തില്‍ എല്‍ജിബിടിക്യൂ+ മുസ്ലീങ്ങള്‍ക്കായി മീറ്റിങ്ങുകള്‍ നടത്താന്‍ തുടങ്ങി.

ക്വീര്‍ സമൂഹം അദ്ദേഹത്തെ അവരുടെ കമ്മ്യൂണിറ്റി ഇമാമിനെപ്പോലെയാണ് പരിഗണിച്ചിരുന്നത്. 2011-ല്‍, സ്വവര്‍ഗരതിയെ കുറ്റപ്പെടുത്തി പ്രദേശത്ത് നടന്ന ഒരു പ്രസംഗത്തോട് മുന്‍ വിധികളില്ലാതെ പ്രാര്‍ഥിക്കാന്‍ കഴിയുന്ന ഒരു പള്ളി സ്ഥാപിച്ചുകൊണ്ടാണ് ഹെന്‍ഡ്രിക്‌സ് പ്രതിരോധിച്ചത്. ഒരു ഇമാം എന്ന നിലയിലുള്ള മുഹ്സിന്‍ ഹെന്‍ഡ്രിക്സിന്റെ സ്ഥാനം ഇതോടെ ശക്തമായി. ഹെന്‍ഡ്രിക്‌സിന്റെ ജന്മസ്ഥലമായ കേപ് ടൗണിനടുത്തുള്ള വിന്‍ബെര്‍ഗിലായിരുന്നു ഈ പള്ളി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുകളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. 2024 ഫെബ്രുവരി വരെ മാത്രം 28,000 കൊലപാതകങ്ങള്‍ നടന്നതായാണ് പൊലീസ് ഡാറ്റ.