കണ്ണൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കണ്ണൂർ സ്വദേശികളായ പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കാമുകന് പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 4 വർഷമായിട്ടാണ് പെൺകുട്ടികൾ മാതാവിന്റെ കാമുകനായ മദ്ധ്യ വയസ്‌ക്കന്റെ പീഡനത്തിരയായിക്കൊണ്ടിരുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്ത് വന്നത്. ഏറെ നാളായി അമ്മയുടെ ഒപ്പം കഴിയുന്നയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കൗൺസിലിങ് നടത്തിയ ചൈൽഡ്ലൈൻ പ്രവർത്തകരോട് പെൺകുട്ടി വെളിപ്പെടുത്തിയത്. പിന്നീട് പെൺകുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിരയായെന്ന് കൗൺസിലിങ്ങിൽ മനസ്സിലായി. ഇതോടെയാണ് ചൈൽഡ് പ്രവർത്തകർ പരിയാരം പൊലീസിൽ പരാതി നൽകിയത്.

കുട്ടികളുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേർപെടുത്തിയവരാണ്. അമ്മയുടെ സംരക്ഷണയിലാണ് ഇരുവരും കഴിഞ്ഞു വരുന്നത്. വീട്ടു ജോലിക്ക് പോയാണ് മാതാവ് കുടുംബം പുലർത്തിയിരുന്നത്. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം അമ്മയുടെ കാമുകൻ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. അമ്മ വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് പീഡനം നടത്തിയിരുന്നത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇളയ കുട്ടിയെയാണ് ഇയാൾ ആദ്യമായി പീഡിപ്പിച്ചത്. 2016 ലായിരുന്നു ആദ്യ പീഡനം. വെക്കേഷൻ സമയത്ത് മാതാവ് വീട്ടിലില്ലായിരുന്ന സമയത്താണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. ഇത് തുടർന്നു പോരുകയായിരുന്നു. ഭീഷണി പേടിച്ച് കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞില്ല.

പിന്നീട് ഇവിടെ നിന്ന് താമസം മാറിയപ്പോഴാണ് മുതിർന്ന കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ മാതാവ് ഇല്ലാത്ത തക്കം നോക്കിയായിരുന്നു ഉപദ്രവം. പിന്നീട് മാതാവിന്റെ സമ്മത പ്രകാരമായിരുന്നു എല്ലാം നടന്നത്. പെൺകുട്ടികളെ പീഡിപ്പിച്ച വിവരം പുറത്ത് പറഞ്ഞാൽ ഇയാൾ ഉപദ്രവിക്കുമെന്ന് ഭയന്നാണ് മാതാവ് വിവരം മൂടിവച്ചത്.

കഴിഞ്ഞ 28 നാണ് അവസാനമായി മുതിർന്ന കുട്ടി മദ്ധ്യവയസ്‌ക്കന്റെ പീഡനത്തിരയായത്. ഇതിനെ തുടർന്ന് ആകെ തകർന്നു പോയിരുന്നു കുട്ടി. കുട്ടിയുടെ സ്വഭാവത്തിലൊക്കെ മാറ്റം വന്നതോടു കൂടിയാണ് കൗൺസിലിങ് നടത്തിയത്. പരാതിയെ തുടർന്ന് പരിയാരം പൊലീസ് മാതാവിനും കാമുകനായ മദ്ധ്യ വയസ്‌ക്കനെതിരെയും പോക്സോ കേസ് ചുമത്തി. മാതാവിനെ അറസ്റ്റ് ചെയ്തതോടെ കാമുകൻ ഒളിവിൽ പോയെങ്കിലും കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇളയകുട്ടിയെ പീഡിപ്പിച്ച സ്റ്റേഷൻ പരിധിയിലായിലേക്ക് ആ കേസ് റഫർ ചെയ്തു. സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്ധ്യവയസ്‌ക്കനുമായുള്ള അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടികളുടെ പിതാവ് വേർപിരിഞ്ഞു പോയതെന്ന് നാട്ടുകാർ പറയുന്നു.