ചണ്ഡീഗഢ്: ഹരിയാന കൈവിട്ട് ബിജെപിയെ വീണ്ടും പുല്‍കുകയാണ്. ഇതിനിടെയില്‍ ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസും കൂട്ടുകാരും നടത്തിയ മേയിലെ മണ്ടത്തരം. ജന്‍ നായക് ജനതാ പാര്‍ട്ടിയും അതിന്റെ നേതാവ് അഭയ് ചൗത്താലയും കാട്ടിയ ചതി. ബിജെപി സര്‍ക്കാരിനെ മെയ് മാസത്തില്‍ ഞെട്ടിച്ചതായിരുന്നു ആ സംഭവം. മൂന്ന് സ്വതന്ത്രന്മാര്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ പത്ത് എംഎല്‍എമാരുണ്ടായിരുന്ന ജന്‍ നായക് ജനതാ പാര്‍ട്ടിയെന്ന ജെജെപിയും ബിജെപിക്ക് ഭീഷണി ഉയര്‍ത്തി. ആ ഭീഷണിയില്‍ നിന്നും പിറന്ന നേതാവായിരുന്നു നയാബ് സിങ് സൈനി. സ്വതന്ത്രന്മാര്‍ പിന്തുണ പിന്‍വലിച്ചതോടെ 2024 മേയില്‍ ബിജെപി കേന്ദ്ര നേതൃത്വം അതിവേഗ ഇടപെടല്‍ നടത്തി. മുഖ്യമന്ത്രി ഖട്ടാറിനെ മാറ്റി. പകരം സൈനിയെ മുഖ്യനാക്കി. അതിന് ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സൈന്യം ഭൂരിപക്ഷം നേടി. അങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പ് പുതിയ മുഖ്യനെ ഹരിയാനയ്ക്ക് കിട്ടി. ഖട്ടാറിന്റെ ഭരണ വിരുദ്ധ തരംഗം ഇതോടെ മാറി മറിഞ്ഞു. ഹനുമാന്‍ ഭക്തിയില്‍ ഹരിയാനയില്‍ സൈനി കളം നിറഞ്ഞു. കുരക്ഷേത്രത്തില്‍ മത്സരിച്ച ബംജരംഗ ബലി ഭക്തനെ ഹരിയാന കൈവിട്ടില്ല. അങ്ങനെ ഹരിയാനയില്‍ മേയില്‍ നടത്തിയ രാഷ്ട്രീയ അട്ടിമറി ശ്രമം വിജയിച്ചില്ലെന്ന് മാത്രമല്ല അത് ഹാട്രിക് വിജയത്തിുള്ള ബിജെപി അടിത്തറയായി മാറുകയും ചെയ്തു.

ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത നായബ് സിങ് സൈനി നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയതും ജെജിപിയെ പിളര്‍ത്തിയായിരുന്നു. പത്ത് ജെജെപി എംഎല്‍എമാരില്‍ 5 പേര്‍ വോട്ടെടുപ്പിനു മുന്‍പ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബിജെപിൃജെജെപി സഖ്യം പിളര്‍ന്നതോടെയാണ് മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചത്. മണിക്കൂറുകള്‍ക്കു പിന്നാലെയാണ് 54കാരനായ നയബ് സിങ് സൈനി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 48 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു സൈനിയുടെ അവകാശവാദം. അതിന് ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കുകയും ചെയ്തു. 90 അംഗ സഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരാണ് അപ്പോഴുണ്ടായിരുന്നത്. ഏഴില്‍ ആറ് സ്വതന്ത്രരുടെയും ലോകഹിത് പാര്‍ട്ടിയുടെ ഒരു എംഎല്‍എയുടെയും പിന്തുണ ബിജെപിക്ക് ലഭിച്ചു. പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിന് 30 എംഎല്‍എമാരും നാഷനല്‍ ലോക് ദളിന് ഒരു എംഎല്‍എയും ഉണ്ടായിരുന്നു. അഞ്ച് ജെജെപി എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇവരാണ് സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. അന്ന് മുതല്‍ ഹരിയാനയില്‍ ബിജെപിയുടെ മുഖ്യ ശത്രുവായി ജെജെപി മാറി. സംസ്ഥാന രാഷ്ട്രീത്തില്‍ നിന്നും ജെജെപിയെ അപ്രസക്തമാക്കുകയാണ് 2024ലെ നിയമസഭ തിരഞ്ഞെടുപ്പ്. സൈനിയുടെ തന്ത്രങ്ങളില്‍ അവര്‍ക്ക് സഭയില്‍ അക്കൗണ്ട് പോലും തുറക്കാനായില്ലെന്നതാണ് വസ്തുത. ജെജെപി വോട്ടുകള്‍ മൊത്തമായി ബിജെപി പോക്കറ്റിലാക്കി.

മനോഹര്‍ ലാല്‍ ഖട്ടറിനെ പിന്നീട് ബിജെപി ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചു. ജയിച്ചെത്തിയ മുന്‍ മുഖ്യമന്ത്രിയെ കേന്ദ്ര ഊര്‍ജ്ജ മന്ത്രിയുമാക്കി. ഇതിലൂടെ ജാട്ട് വോട്ടുകളെ അടുപ്പിക്കാനും ബിജെപിക്കായി. ജെജെപിയുടെ വോട്ടു ബാങ്കിലും ഇത് പ്രതിഫലനമുണ്ടാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സീറ്റ് വിഭജനത്തെച്ചൊല്ലി ബിജെപിയും ജെജെപിയും ഭിന്നതയിലായിരുന്നു. 10 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ ബിജെപി ആഗ്രഹിച്ചപ്പോള്‍, 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിലും വിജയിക്കാന്‍ കഴിയാതിരുന്ന ജെജെപിക്ക് കുറഞ്ഞത് രണ്ട് സീറ്റെങ്കിലും വേണമെന്നായിരുന്നു ആവശ്യം. ഇത് ബിജെപി അംഗീകരിച്ചില്ല. ഹരിയാനയിലെ പത്തില്‍ പത്തും അവര്‍ക്ക് വേണമായിരുന്നു. ഈ തര്‍ക്കം മൂലമായിരുന്നു എന്‍ഡിഎയില്‍ നിന്നും ജെജെപി വിട്ടു പോയത്. ജെജിപി പിണങ്ങിയത് ലോക്‌സഭയില്‍ ബിജെപിക്ക് കോട്ടമുണ്ടാക്കി. ഹരിയാനയില്‍ പത്തിലും പത്തും ജയിച്ചില്ല. അത് മോദിയുടെ ഭൂരിപക്ഷം കുറയുന്നതില്‍ നിര്‍ണ്ണായകമായി. ഈ ചതിയ്ക്ക് കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൈനിയും കൂട്ടരും മറുപടി നല്‍കുന്നത്. നിയമസഭയില്‍ ജെജെപിയെ പൂജ്യനാക്കി. ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ നിന്നും പിളര്‍ന്നാണ് ജെജെപിയുണ്ടാക്കിയത്. ഐഎന്‍എല്‍ഡിക്ക് അതിന്റെ നേതാവ് അര്‍ജുന്‍ ചൗട്ടാലയെ എംഎല്‍എയാക്കാന്‍ കഴിഞ്ഞു. പക്ഷേ ജെജെപിയ്ക്ക് ആരേയും ജയിപ്പിക്കാനായില്ല. പത്ത് എംഎല്‍എമാരെ 2019ല്‍ ജയിപ്പിച്ച ജെജെപി അങ്ങനെ അപ്രസക്തരായി. ബിജെപിക്കൊപ്പം മുന്നണിയായി നിന്നിരുന്നുവെങ്കില്‍ ഇത്തവണയും അവര്‍ക്ക് പഴയ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു. സൈനി തന്നെ വീണ്ടും ബിജെപി മുഖ്യമന്ത്രിയാകാനാണ് സാധ്യത.

മുന്‍ ഉപപ്രധാനമന്ത്രി ദേവീലാലിന്റെ ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചവരാണ് ചൗത്താലയുടെ പിന്‍തലമുറയും. ഹരിയാനാ മുന്‍ മുഖ്യമന്ത്രിയായിരുന്ന ദേവിലാലിന്റെ പൈതൃകവും ഹരിയാന രാഷ്ട്രീയത്തില്‍ അസ്തമിക്കുകയാണ്. ചൗത്താലയുടെ മകന്‍ ഓംപ്രകാശ് ചൗത്താല രൂപീകരിച്ച ഐന്‍എല്‍ഡിയ്ക്ക് ഒരു എംഎംഎല്‍യുണ്ട്. എ്ന്നാല്‍ എന്‍എല്‍ഡിയെ പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയ അങ്കം വെട്ടിയ ജെജെപി അപ്രസക്തരുമായി. ഹരിയാനയില്‍ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമ്പോള്‍ രണ്ടു പാര്‍ട്ടികള്‍ക്കും സമ്മര്‍ദ്ദ ശക്തിയും ഇല്ലാതാകുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടത്തിന് ഹരിയാന ഭാവിയിലേക്ക് സജ്ജമാകുന്നതിന്റെ സൂചനയാണ് ഇതിലുള്ളത്. മേയില്‍ ബിജെപിയുമായുള്ള ജെജെപി സഖ്യം പിന്‍വലിച്ചതോടെ ഹരിയാനയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ രാജി വാര്‍ത്തകള്‍ പുറത്തുവന്നതിന് നിമിഷങ്ങള്‍ക്കകം അടുത്ത സഖ്യവും മുഖ്യമന്ത്രിയുേയും ബിജെപി കണ്ടെത്തി. ജെജെപിയെ കൂടെ കൂട്ടി ഹരിയാന സര്‍ക്കാരിനെ അട്ടിമറിച്ച് അത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു കോണ്‍ഗ്രസ് ശ്രമം. ഇതിലൂടെ ലോക്‌സഭയില്‍ ബിജെപി പ്രഭാവം കുറയ്ക്കാമെന്നും കരുതി. ആ നീക്കമാണ് ഫലത്തില്‍ സൈനിയെന്ന നേതാവിനെ മുഖ്യമന്ത്രിയാക്കിയത്. അത് ഭരണ തുടര്‍ച്ചയായി ബിജെപിക്ക് മാറുകയും ചെയ്തു.

മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപി സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയുമായി (ജെജെപി) സഖ്യം പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാരിനെ നിലനിര്‍ത്തിയിരുന്ന ഏഴ് സ്വതന്ത്രന്മാരില്‍ മൂന്ന് എം.എല്‍.എമാരാണ് ബി.ജെ.പി. സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചത്. പക്ഷേ വിശ്വാസ വോട്ടെടുപ്പില്‍ ആറു പേര്‍ പിന്തുണച്ചു. ഒരാള്‍ മാത്രമാണ് വിട്ടു പോയത്. ഈ മൂന്ന് പേരെ മുന്നില്‍ കണ്ട് കലാപത്തിന ഇറങ്ങിയ ജെജെപിയ്ക്ക അഞ്ച് എംഎല്‍എമാരെ നഷ്ടമായി. പാര്‍ട്ടി ആകെ ഥളരുകയും ചെയ്തു. സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ജെ.ജെ.പി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ അതൊരു രാഷ്ട്രീയ മണ്ടത്തരമായി മാറുകയും ചെയ്തു. ഈ മണ്ടത്തരത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം കണ്ടിട്ടില്ലാത്ത ഇടപെടലാണ് ഇരുവരും അന്ന് നടത്തിയത്. അങ്ങനെയാണ് സൈനി മുഖ്യമന്ത്രിയാകുന്നത്. ആര്‍ എസ് എസിന് കൂടി താല്‍പ്പര്യമുള്ള മുഖത്തെ മുന്നില്‍ നിര്‍ത്തി 2024ല്‍ നിയമസഭയില്‍ ബിജെപി ജയിക്കുകയാണ്.

മേയ് ആദ്യവാരം 90 അംഗ ഹരിയാന നിയമസഭയില്‍ 41 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസിന് 30 ഉം ജെ.ജെ.പിക്ക് 10 ഉം എം.എല്‍.എമാരുണ്ടായിരുന്നു. ജെ.ജെ.പി എം.എല്‍.എമാരുടേയും കൂറുമാറിയെത്തിയ സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ നിലവില്‍ മുപ്പത് എം.എല്‍.എ മാരുള്ള കോണ്‍ഗ്രസിന് ഹരിയാനയില്‍ അന്ന് ഭൂരിപക്ഷം തെളിയിക്കാമെന്നായിരുന്നു പ്രതീക്ഷ. ഇതാണ് ബിജെപി അട്ടിമറിച്ചത്. കര്‍ഷകസമരത്തിന്റെയും ഗുസ്തിക്കാരുടെ സമരത്തിന്റെയും പശ്ചാത്തലത്തിലാണ് നേരത്തെ ബി.ജെ.പിക്കൊപ്പമുണ്ടായിരുന്ന ജെ.ജെ.പി അവരുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് ജെ.ജെ.പി.യെ ഒഴിവാക്കി ഏഴു സ്വതന്ത്രരുടെയും ഒരു എല്‍.എച്ച്.പി. അംഗത്തിന്റെയും പിന്തുണയോടെ ബി.ജെ.പി. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. അഞ്ചു മാസം കഴിഞ്ഞ് പൊതു തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമായ 45 സീറ്റിനു മുകളില്‍ നേട്ടം ബിജെപിക്കുണ്ടാകുന്നു. അതുകൊണ്ട് തന്നെ വെല്ലുവിളികളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ ബിജെപിക്ക് കഴിയും.