തിരുവനന്തപുരം: ഒരു സിപിഎം എംഎല്‍എയ്‌ക്കെതിരെ 'റെയിന്‍കോട്ട്' ഓഡിയോ ചര്‍ച്ചയായത് ഏവരും ഞെട്ടലോടെയാണ് കണ്ടത്. മന്ത്രി എകെ ശശീന്ദ്രനെതിരെ 'പൂച്ചക്കുട്ടി' വിവാദവും കേട്ടു. എംഎല്‍എ മുകേഷിനെതിരെ പീഡന കേസുണ്ട്. കോണ്‍ഗ്രസിലെ എംഎല്‍എമാരായ എം വിന്‍സന്റും എല്‍ദോസ് കുന്നപ്പള്ളിയും പരാതിക്കാരുണ്ടായിരുന്ന പീഡന കേസുകളില്‍ പ്രതിയായി. അന്നൊന്നും ഉയരാത്ത ആവശ്യങ്ങളാണ് രാഹുല്‍ മാങ്കുട്ടത്തിലിന് മുന്നിലേക്ക് എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇതെന്ന് ഉറപ്പാണ്. അതോടെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നമെല്ലാം തീരേണ്ടതായിരുന്നു. പക്ഷേ അവിടെയാണ് പ്രശ്‌നം തുടങ്ങിയത്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ ചിലര്‍ പോലും ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ നിലപാടിലാണ്. ഇതിനെല്ലാം കാരണം കുടിപ്പകയാണ്. അങ്ങനെ കോണ്‍ഗ്രസിനെ വീണ്ടും വിഭാഗീയതയിലേക്കും സര്‍വ്വനാശത്തിലേക്കും തള്ളി വിടുന്ന പ്രവര്‍ത്തനം പാര്‍ട്ടിക്കുള്ളില്‍ തന്നെ നിറയുന്നു. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിന് ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള രാഷ്ട്രീയ അനുഭവ സമ്പത്തുമില്ല. പേരാവൂരിലെ പ്രാദേശിക നേതാവിന് കെ സുധാകരന്റെ കരുത്തില്ലാത്തതും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നുവെന്നതാണ് വസ്തുത. സിപിഎമ്മും ബിജെപിയും ഉയര്‍ത്തുന്ന രാഷ്ട്രീയ ആക്രമണത്തെ പ്രതിരോധിക്കാന്‍ കെപിസിസിയ്ക്ക് കഴിയുന്നില്ല. ഒടുവില്‍ പ്രതിരോധം തീര്‍ക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേരിട്ടെത്തി.

മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. അതു കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പും. രണ്ടിലും ജയിക്കേണ്ടത് കോണ്‍ഗ്രസിന് അനിവാര്യതയാണ്. അല്ലാത്ത പക്ഷം കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകും. കളം പിടിക്കാന്‍ ബിജെപി സജീവമാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ ലോക്‌സഭാ വിജയം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ന്യൂനപക്ഷ ക്രൈസ്തവരെ ചേര്‍ത്ത് നിര്‍ത്താന്‍ ബിജെപി രംഗത്തുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസിലെ കുടിപ്പക മറനീക്കി പുറത്തു വരുന്നത്. രാഹുല്‍ രാജിവച്ചതിനെ തുടര്‍ന്ന് പകരം ചുമതല വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ടിന് കൊടുക്കുമെന്ന് ഏവരും കരുതി. പക്ഷേ എ ഗ്രൂപ്പും കെസി ഗ്രൂപ്പും ഷാഫി ഗ്രൂപ്പും ചേര്‍ന്ന് ചര്‍ച്ചകളെ 'കട്ടപ്പയോളം' വലുതാക്കി. ഇതോടെ ഭിന്നതയുടെ ആഴം പൊതു സമൂഹത്തിന് മുന്നിലുമെത്തി. ഹൈക്കാണ്ടിലെ പ്രധാനിയായ കെസി വേണുഗോപാല്‍ എങ്കിലും ഗ്രൂപ്പു താല്‍പ്പര്യം മാറ്റി വയ്‌ക്കേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളത്. മുമ്പ് ശശി തരൂരിനെ വെട്ടിയൊതുക്കാന്‍ ഒരുമിച്ച കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ തമ്മില്‍ അടിയ്ക്കുന്നു. തരൂരെന്ന ബദലിനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയവര്‍ കോണ്‍ഗ്രസിനെ സര്‍വ്വ നാശത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമോ എന്ന ആശങ്കയാണ് പ ാര്‍ട്ടി അണികളില്‍ നിറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സ്ഥാനം രാഹുല്‍ രാജി വെച്ചൊഴിയുകയായിരുന്നുവെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ഒരു സ്ത്രീയില്‍ നിന്നോ ഏതെങ്കിലും കുടുംബത്തില്‍ നിന്നോ പാര്‍ട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും രാഹുലിനെതിരെ ഇതുവരെ പോലീസിലും പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇതുവരെ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ഒരു സ്ത്രീയില്‍ നിന്നോ ഏതെങ്കിലും കുടുംബത്തില്‍ നിന്നോ പാര്‍ട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. രാഹുലിനെതിരെ ഇതുവരെ പോലീസിലും പരാതി ലഭിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇതുവരെ നേതൃത്വത്തിന് അത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ല. വിവിധ മാധ്യമങ്ങളില്‍നിന്നാണ് രാഹുലിനെതിരെ പരാതിയുയര്‍ന്നതായി അറിഞ്ഞത്. രാഹുല്‍ വളരെ വ്യക്തമായി തന്റെ ഭാഗം അറിയിച്ചുകഴിഞ്ഞു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തു. രാഹുലിനെതിരെയുള്ള പരാതിയില്‍ അന്വേഷണത്തിനായി പാര്‍ട്ടി ഒരു സമിതിയെ നിയോഗിച്ചതായുള്ള ഒരു മാധ്യമറിപ്പോര്‍ട്ട് കണ്ടു. രാഹുലിനെ സംബന്ധിച്ച് ഒരാളും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാത്ത് സ്ഥിതിയ്ക്ക് എങ്ങനെയാണ് ഏതെങ്കിലും നടപടി സ്വീകരിക്കാന്‍ സാധിക്കുകയെന്നും ദീപാദാസ് മുന്‍ഷി ചോദിച്ചിട്ടുണ്ട്. അപ്പോഴും പാര്‍ട്ടിക്കുള്ളില്‍ രാജി ആവശ്യം സജീവം. ഇതിന് കാരണം പാലക്കാട്ട് മത്സരിക്കാനുള്ള ചിലരുടെ മോഹമാണ്. രണ്ട് എംപിമാര്‍ പോലും ആ സീറ്റ് കണ്ണുവയ്ക്കുന്നു. ഇതിനൊപ്പം പാലക്കാട്ടെ പല പ്രമുഖരും. മറ്റ് പാര്‍ട്ടികളില്‍ നിന്നും എത്തിയവര്‍ പോലും ആഗ്രഹവുമായി സജീവം.

ഇവര്‍ക്കുള്ള മറുപടിയാണ് ദീപാ ദാസ് മുന്‍ഷിയുടെ പ്രതികരണം. ഇതൊരു നിയമയുദ്ധമല്ല, ഇത് നിയമപരമായുള്ള പരാതിയല്ല. ഇത് സദാചാരപരമായ ഒരു വിഷയമാണ്. കോണ്‍ഗ്രസ് എപ്പോഴും സന്‍മാര്‍ഗത്തിന് പ്രാധാന്യം നല്‍കാറുണ്ട്. അതുതന്നെയാണ് ഈ വിഷയത്തിലും പാര്‍ട്ടി മുഖവിലയ്ക്കെടുത്തത്. സ്ഥാനമൊഴിയണമെന്ന കാര്യം തീരുമാനിച്ചു അത് അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സമാനമായ നടപടി മറ്റു രാഷ്ട്രീയകക്ഷികളും നടപ്പാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. രാഹുലിനെ നീക്കിയതല്ല, രാഹുല്‍ രാജി വെച്ചതാണ്. കെപിസിസി പ്രസിഡന്റിനോട് ഇന്നും ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല, പോലീസ് സ്റ്റേഷനിലും രാഹുലിനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ട്രാന്‍സ്ജെന്‍ഡറില്‍ നിന്ന് തനിക്ക് രാഹുലിനെതിരെ പരാതിയും ലഭിച്ചിട്ടില്ലെന്ന് അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദീപാ ദാസ് മുന്‍ഷി മറുപടി നല്‍കി. ഔദ്യോഗികമായി ഒരു പരാതിയും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മുകേഷ് എംഎല്‍സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയിലുണ്ടല്ലോ ഇപ്പോഴും എംഎല്‍എയാണല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എതിര്‍കക്ഷികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആദ്യം അവരുടെ പാര്‍ട്ടിപ്രശ്നങ്ങള്‍ പരിഹരിക്കട്ടെയെന്നും അതിനുശേഷം കോണ്‍ഗ്രസിന്റെ കാര്യം അന്വേഷിച്ചാല്‍ മതിയെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു കഴിഞ്ഞു. ഇതും കോണ്‍ഗ്രസിലുള്ളവര്‍ക്ക് ദഹിക്കുന്നില്ല.

ഇപ്പോള്‍ രാഹുല്‍ രാജിവച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കില്ല. എന്നാല്‍ രാജിവയ്ക്കാതിരുന്നാല്‍ വീണ്ടും മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. ആരോപണം ഉണ്ടായ ശേഷവും ജയിച്ച് എംഎല്‍എയായ ചരിത്രം കോവളത്തെ എം വിന്‍സന്റിനുണ്ട്. സീറ്റ് നല്‍കല്‍ സമയത്ത് ഇതെല്ലാം രാഹുലിന് സീറ്റ് കിട്ടാനും ഉയര്‍ത്തും. ഇത് മറ്റുള്ളവരുടെ സാധ്യത അടയ്ക്കും. ഇത് മനസ്സിലാക്കിയാണ് രാഹുലിന്റെ രാജിക്ക് വേണ്ടിയുള്ള നെട്ടോട്ടം. രാഹുല്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനമോഹികള്‍ ഇടികൂടുമ്പോള്‍ എംഎല്‍എ സ്ഥാനം മോഹിച്ച് വേറെ ചിലരും സജീവമാകുന്നു. ഗുരുതരമായ ലൈംഗികാതിക്രമം കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരും ഒന്നിലേറെ എംഎല്‍എമാരും തുടരുമ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കുടിപ്പക തന്നെയെന്ന് ഏവര്‍ക്കും അറിയാവുന്നതുമാണ്. മുമ്പും പീഡനാരോപണങ്ങളുടെ പേരില്‍ വിവാദങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പിജെ ജോസഫും നീലലോഹിത ദാസന്‍ നാടാരും എല്ലാം അങ്ങനെ രാജിവച്ചു. എകെ ശശീന്ദ്രനും ഇടക്കാലത്ത് മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ അവരൊന്നും എംഎല്‍എ സ്ഥാനം ഒഴിഞ്ഞില്ല. മാത്യു ടി തോമസും എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെയാണ് ആരോപണത്തെ നേരിട്ടത്. മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതൊന്നും രാഹുലിന് ബാധകമല്ലെന്ന തരത്തിലാണ് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍. സ്ഥിതി വീണ്ടും വഷളാകാനുള്ള സാധ്യത നേതൃത്വം കാണുന്നു. അങ്ങനെയെങ്കില്‍ എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുന്നതും പാര്‍ട്ടി ആലോചിക്കും. രാഹുലിന്റേതായി പുറത്തു വന്നുകൊണ്ടിരിക്കുന്ന ചാറ്റുകളും സംഭാഷണങ്ങളും നേതൃത്വത്തെ അലോസരപ്പെടുത്തുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പല നേതാക്കളും കടുത്ത രോഷത്തിലാണ്. അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലര്‍ത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് അവര്‍. ചാറ്റുകളിലെ രാഹുലിന്റെ പ്രതികരണങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെത്തന്നെ ഇടിച്ചു താഴ്ത്തുന്നതാണെന്നും അങ്ങനെയൊരാള്‍ നിയമസഭാകക്ഷിയുടെ ഭാഗമായി തുടരാന്‍ അനുവദിക്കരുതെന്നുമുള്ള സമ്മര്‍ദം നേതൃത്വത്തിനുമേലുണ്ട്. നിയമസഭാ സമ്മേളനം അടുത്ത മാസം 15ന് ആരംഭിക്കുകയുമാണ്. നടന്‍ കൂടിയായ എല്‍ഡിഎഫിന്റെ എംഎല്‍എ മുകേഷിനെതിരെ കുറ്റപത്രം നല്‍കിയിട്ടും രാജിവച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ രാജി ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരായ എം.വിന്‍സന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയും കേസുകളുണ്ടായിട്ടും അവര്‍ തുടരുന്നതും രാഹുലിന് അനുകൂലമാണ്. ദുരനുഭവങ്ങള്‍ പുറത്തുപറഞ്ഞ ആരും രാഹുലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല.

ഇതിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിനു പകരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഐക്യമായില്ലെന്നതാണ് വസ്തുത. നേതാക്കള്‍ സ്വന്തം നിലയ്ക്കും ഗ്രൂപ്പുകളായും പേരുകള്‍ നിര്‍ദേശിക്കുന്നതിനാല്‍ ആശയവിനിമയം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു രാഹുലിനു പിന്നില്‍ രണ്ടാമതായ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയാണു സ്വാഭാവികമായി പ്രസിഡന്റ് സ്ഥാനത്തേക്കു വരേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. രമേശ് ചെന്നിത്തലയുടെ പിന്തുണ അബിന്‍ വര്‍ക്കിക്കുണ്ട്. അടുത്തിടെ ദേശീയ സെക്രട്ടറിയായി നിയമിതനായ ബിനു ചുള്ളിയിലിന്റെ പേര് കെ.സി.വേണുഗോപാലിന് ഒപ്പം നില്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കഴിഞ്ഞ കമ്മിറ്റിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നതാണെങ്കിലും പഴയ ഐ ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി അബിന്‍ വര്‍ക്കി വന്നതോടെ ബിനു രംഗത്തിറങ്ങിയില്ല. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ഒ.ജെ.ജനീഷിന്റെ പേരും ഈ വിഭാഗം പരിഗണിക്കുന്നുണ്ട്. എ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നതു ജെ.എസ്.അഖില്‍, കെ.എം.അഭിജിത്, ജിന്‍ഷാദ് ജിന്നാസ് എന്നിവരുടെ പേരുകളാണ്. ഇതില്‍ അഖിലിനെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിക്കാനാണു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. ജിന്‍ഷാദ് ജിന്നാസിന് ഷാഫിയുടെ പിന്തുണ ഇപ്പോഴുണ്ട്.