കാസര്‍ഗോഡ്: ചെറുവത്തൂരില്‍ യുഡിഎഫ് പ്രചാരണ സംഘത്തെ തടഞ്ഞ സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ കൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരുടെ വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചു. ആവേശത്തില്‍ ചെയ്തുപോയ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടെന്ന് കൃഷ്ണന്‍ സന്ദീപ് വാര്യരെ അറിയിച്ചു.

ഈ വിവരം സന്ദീപ് വാര്യര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്. കൂടിക്കാഴ്ചയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തെറ്റുകള്‍ തിരുത്തി പരസ്പരം മാപ്പ് നല്‍കാനുള്ള മനസ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് സന്ദീപ് വാര്യര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കി. തൃക്കരിപ്പൂരിന്റെ മണ്ണില്‍ കാത്തുസൂക്ഷിക്കുന്ന പഴയ അയല്‍പ്പക്ക ബന്ധങ്ങളും സൗഹൃദവും ഇവിടെ വീണ്ടും ഊട്ടിയുറപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോരാട്ടം ആശയങ്ങള്‍ തമ്മിലാകട്ടെയെന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു.

മൂന്നുദിവസം മുമ്പാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സിഐടിയു പ്രവര്‍ത്തകന്‍ യുഡിഎഫ് പ്രചാരണ സംഘത്തെ തടഞ്ഞത്.

സന്ദീപ് വാര്യര്‍ക്ക് വേണ്ടി പ്രചരണം നടത്തുന്ന കാല്‍നട പ്രചരണ പ്രവര്‍ത്തകരെ ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും ഒരു വിഭാഗം തടയാന്‍ ശ്രമിക്കുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു. പിന്നീട് തൊഴിലാളികള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ 9.30ന് ചെറുവത്തൂര്‍ ബസ്റ്റാന്‍ഡിലാണ് സംഭവം.സന്ദീപ് വാര്യരുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്നു ദിവസമായി അഞ്ച് യുവാക്കള്‍ ദേഹത്ത് ബോര്‍ഡുകള്‍കെട്ടി കാല്‍നടയായി കവലകളിലൂടെ കറങ്ങിയിരുന്നു. സംഘം ചെറുവത്തൂര്‍ ബസ്സ് സ്റ്റാന്റിലെത്തിയപ്പോള്‍ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞു. പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചതായും യു.ഡി.എഫ് ആരോപിച്ചു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നൗഷാദ് ഇളമ്പാടിയെയും സംഘം ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും സംഘം തടയാന്‍ ശ്രമിച്ചു. സന്ദീപ് വാര്യര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചതോടെ വാക്കേറ്റമാമായി.

ഇതിനിടെ തൊഴിലാളികള്‍ ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ജനാധിപത്യ രാജ്യത്തില്‍ പ്രചാരണം നടത്താനും വോട്ട് അഭ്യര്‍ഥിക്കാനും ഉള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്ന ബോധ്യം ചെറുവത്തൂരിലെ സി.പി.എം പ്രവര്‍ത്തകര്‍ക്കും ഉണ്ടാവണമെന്ന് സന്ദീപ് വാര്യര്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ചെറുവത്തൂര്‍ ടൗണിലും ബസ്സുകളിലും കയറിമുഴുവന്‍ ജനങ്ങളോടും വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.