- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1977ല്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; സിപിഎം നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ അദ്വാനിയുടെ പ്രസംഗം തര്‍ജമ ചെയ്തതത് ഒ. രാജഗോപാലും; മത്സരിച്ചത് ഒറ്റ പ്ലാറ്റ്‌ഫോമില്‍; പി.സുന്ദരയ്യയുടെ രാജിയും ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി; സിപിഎം എത്ര തേച്ചുമായ്ക്കാന്‍ ശ്രമിച്ചാലും ആ ചരിത്രം മായില്ല!
1977ല്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് തലേദിവസം ആളിക്കത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞ സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ചായിരുന്നു. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ ജനസംഘം സിപിഎമ്മുമായി കൈകോര്‍ക്കുകയാണ് ഉണ്ടായത്. ഇക്കാര്യം ചരിത്രസത്യമാണെന്ന് പറഞ്ഞാണ് ഗോവിന്ദന്‍ പാര്‍ട്ടിയെ അവസാന നിമിഷം വെട്ടിലാക്കിയത്. ഇതോടെ സിപിഎമ്മിന്റെ ജനസംഘം ബന്ധം സജീവമായി ചര്‍ച്ചയിലും നിറഞ്ഞു.
മുന്‍കാലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥക്ക് അനുസരിച്ചു രൂപം കൊണ്ട് ഈ ബന്ധത്തെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അംഗീകരിക്കാന്‍ സിപിഎമ്മിന് സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ആ നിലയിലേക്ക് കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥ മാറുകയും ചെയ്തിരിക്കുന്നു. വ്യാഖ്യാനിച്ചും വിശദീകരിച്ചും നേതാക്കള്‍ മറയിടാന്‍ ശ്രമിക്കുമ്പോഴും അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ജനസംഘവുമടക്കം ജനത പ്ലാറ്റ്‌ഫോമില്‍ സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നത് ചരിത്രയാഥാര്‍ഥ്യമായി തുടരുകയാണ്. . അടിന്തരാവസ്ഥക്കെതിരെയുള്ള ജനരോഷമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മക്കും കോണ്‍ഗ്രസിനെതിരെ ഒന്നിച്ചുള്ള മത്സരത്തിനും വഴിതുറന്നത്.
ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ജനസംഘം ജയപ്രകാശ് നാരായണന്റെ ജനത മുന്നണിയില്‍ ചേര്‍ന്നതോടെ എല്‍.കെ. അദ്വാനിയും എ.ബി. വാജ്പേയിയും മുന്നണിയുടെ പ്രധാന കാര്യക്കാരായിരുന്നു. കലപ്പയേന്തിയ കര്‍ഷകനായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം. കെ. ചന്ദ്രശേഖരന്‍ ചെയര്‍മാനായി ജനത പാര്‍ട്ടി കേരളഘടകം രൂപംകൊണ്ടു. അഖിലേന്ത്യ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ് എന്നിവയും കേരളത്തില്‍ മുന്നണിയുടെ ഭാഗമായി.
ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ആറുമാസം വീതം മൂന്നുതവണ നീട്ടിയ ശേഷമാണ് 1977 മാര്‍ച്ച് 19ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പ്രഖ്യാപനത്തിന്റെ പിറ്റേദിവസം തിരുവനന്തപുരത്ത് വെട്ടിമുറിച്ച കോട്ടയില്‍ നടന്ന സി.പി.എം പൊതുയോഗത്തില്‍ ഏകാധിപത്യത്തിനെതിരെ രംഗത്തിറക്കാന്‍ ഇ.എം.എസ് ആഹ്വാനം ചെയ്തു.
ഉദുമയില്‍ സി.പി.എം ഉള്‍പ്പെടുന്ന മുന്നണിയുടെ സ്ഥാനാര്‍ഥിയായിരുന്നു ജനസംഘം നേതാവ് കെ.ജി. മാരാര്‍. 1977 മാര്‍ച്ച് മൂന്നിന് സി.പി.എമ്മിന്റെ പാലക്കാട് സ്ഥാനാര്‍ഥി ടി. ശിവദാസമേനോന്റെ കണ്‍വെന്‍ഷന്‍ പാലക്കാട് ഗൗഡര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്തത് എല്‍.കെ. അദ്വാനി ആണ്. അദ്വാനിയുടെ പ്രസംഗം തര്‍ജമ ചെയ്തതത് ഒ. രാജഗോപാലും. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി തിരുവനന്തപുരത്തും അദ്വാനി അന്ന് പ്രസംഗിച്ചിരുന്നു. സി.പി.എം നേതാക്കളും വേദിയിലുണ്ടായിരുന്നു.
കൂത്തുപറമ്പില്‍ നിന്നാണ് പിണറായി വിജയന്‍ ജനവിധി തേടിയത്. 1970ലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്ന് പിണറായി വിജയന്‍ 743 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ ജനസംഘം ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ട 1977ല്‍ പിണറായിയുടെ ഭൂരിപക്ഷം 4401 ആയി. അതേസമയം സി.പി.എം നേതാക്കളടക്കം പ്രചാരണത്തിനിറങ്ങിയിട്ടും കെ.ജി. മാരാര്‍ 3545 വോട്ടിന് തോറ്റു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരായിരുന്നു ജനവിധിയെങ്കില്‍ കേരളത്തില്‍ തിരിച്ചായിരുന്നു ഫലം. ജനത മുന്നണി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ കേരളത്തില്‍ ജനസംഘവും സി.പി.എമ്മും ഉള്‍പ്പെട്ട പ്രതിപക്ഷ മുന്നണി തകര്‍ന്നടിഞ്ഞു. 140 ല്‍ 29 സീറ്റാണ് പ്രതിപക്ഷ മുന്നണിക്ക് കിട്ടിയത്. കോണ്‍ഗ്രസ്- 38 സി.പി.ഐ -23 കേരള കോണ്‍ഗ്രസ്- 20, മുസ്ലീം ലീഗ് -13, ആര്‍.എസ്.പി -9 , പി.എസ്.പി- 3, എന്‍.സി.പി -5 എന്നിങ്ങനെയായിരുന്നു ഭരണപക്ഷ സീറ്റ് നില.
സി.പി.എമ്മിന് 17 സീറ്റ് കിട്ടി. ജനത പാര്‍ട്ടി-6, പ്രതിപക്ഷ മുസ്ലിംലീഗ്-മൂന്ന്, പ്രതിപക്ഷ കേരള കോണ്‍ഗ്രസ്-2, സ്വതന്ത്രര്‍ -ഒന്ന് എന്നിങ്ങനെ മറ്റുള്ളവര്‍ക്കും. ഇ.എം.എസ് 1999 വോട്ടിന്റെ കഷ്ടിച്ച ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ജയിച്ചപ്പോള്‍ കെ.ആര്‍ ഗൗരി അരൂരില്‍ പി .എസ് ശ്രീനിവാസനോട് പരാജയപ്പെട്ടു. ചാത്തുണ്ണി മാസ്റ്ററും വി.എസ്. അച്യുതാന്ദനും ഇ. ബാലന്ദനും പി.കെ. ചന്ദ്രാനന്ദനും പരാജയമറിഞ്ഞു. ശക്തികേന്ദ്രങ്ങളായ ആലപ്പുഴയിലും പാലക്കാട്ടും സി.പി.എം. തകര്‍ന്നടിഞ്ഞു. ആലപ്പുഴയില്‍ ഒരു സ്ഥാനാര്‍ത്ഥി പോലും വിജയിച്ചില്ല.
ജനസംഘവുമായി ചേര്‍ന്ന് ചേര്‍ന്ന് അടിയന്തരാവസ്ഥയെ നേരിടാന്‍ കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷം അഭിപ്രായ ഉപയോഗിച്ച് സി.പി.എം തീരുമാനം എടുത്തതാണ് ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പി.സുന്ദരയ്യ ചുമതലകളില്‍ നിന്ന് രാജിവെക്കാന്‍ കാരണം. പാരാമിലിട്ടറി ഫാഷിസം അടിത്തറയായ ആര്‍.എസ്.എസിന്റെ പിന്‍ബലമുള്ള പ്രോ ഇംപീരിയലിസ്റ്റ് സംവിധാനമാണ് ജനസംഘമെന്ന് സുന്ദരയ്യ രാജിക്കത്തില്‍ പറയുന്നു.
രാജ്യത്തിന് അകത്തും പുറത്തുമുള്ള ജനാധിപത്യ സമൂഹത്തിലെ ഇംപീരിയ ലിസ്റ്റ് വിരുദ്ധരും സോഷ്യലിസ്റ്റുകളുകള്‍ക്കുമിടയില്‍ നാം ഒറ്റപ്പെട്ടു പോകാന്‍ ഈ തീരുമാനം കാരണമാകും എന്നതിലാണ് രാജിവെച്ചതെന്ന് 122 പേജുള്ള കത്തില്‍ അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നു. സുന്ദരയ്യ ജനറല്‍ സെക്രട്ടറി ആകുമ്പോള്‍ കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും ഇഎംഎസ് ഉണ്ടായിരുന്നു. സുന്ദരയയ്യക്ക് ശേഷം ജനറല്‍ സെക്രട്ടറി ആയതും ഇ.എം.എസാണ്. ഈ രാജിക്കത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ സജീവമായി രംഗത്തുണ്ട്.
അതേസമയം എം വി ഗോവിന്ദന്റെ പ്രസ്താവനയെ തിരുത്തി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ, സി.പി.എം-ആര്‍.എസ്.എസ് സഹകരണം ശരിവെച്ച് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള രംഗത്തെത്തി. 1977ല്‍ സി.പി.എം മത്സരിച്ചത് ആര്‍.എസ്.എസ് പിന്തുണയോടെയാണെന്നും ആര്‍.എസ്.എസ് വോട്ട് സി.പി.എം സന്തോഷത്തോടെ സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തില്‍ ഗോവിന്ദനെ തള്ളി സി.പി.ഐ രംഗത്തുവന്നു.
അമ്പതുവര്‍ഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സി.പി.ഐയില്ലെന്നും എന്ത് കാര്യം എപ്പോള്‍ പറയണമെന്നതില്‍ പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നും പറഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്തി പരസ്യമാക്കി. വിവാദം പാര്‍ട്ടിക്ക് പരിക്കേല്‍പിച്ചതോടെ, മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം നടത്തി ഗോവിന്ദനെ തിരുത്തുകയും ആര്‍.എസ്.എസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിരോധമൊരുക്കുകയും ചെയ്തു.
വാര്‍ത്താസമ്മേളനത്തില്‍ പിണറായി ഈ ബന്ധത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:
ആരാണ് കേരള രാഷ്ട്രീയത്തില്‍ ആര്‍എസ്എസിനെ ഒട്ടി നിന്നത്? 1960ലെ തിരഞ്ഞെടുപ്പിന്റെ കാര്യമെടുക്കാം. നെഹ്‌റു മന്ത്രിസഭ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടശേഷം നടക്കുന്ന തിരഞ്ഞെടുപ്പായിരുന്നു അത്. അന്ന് ജനസംഘം വലിയ തോതില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ക്കു കോപ്പുകൂട്ടുന്ന കാലമായിരുന്നു. കൂടുതല്‍ സാധ്യതയുള്ള നാല് നിയമസഭാ സീറ്റുകളില്‍ മത്സരിക്കാനാണു ജനസംഘം ആദ്യം തീരുമാനിച്ചത്. ആദ്യത്തെ മണ്ഡലം കോഴിക്കോട്, (പിന്നീട് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിനു വേദിയായി മാറിയ കോഴിക്കോട്) രണ്ടാമത്തേത് തൃശൂര്‍ ജില്ലയിലെ അണ്ടത്തോട്, മൂന്നാമത്തേത് ഗുരുവായൂര്‍. നാലാമത്തെ മണ്ഡലം ഇഎംഎസ് മത്സരിക്കുന്ന പട്ടാമ്പി.
പട്ടാമ്പിയില്‍ പി.മാധവമേനോനെ മത്സരിപ്പിക്കാനാണ് ജനസംഘം തീരുമാനിച്ചത്. പത്രികാ സമര്‍പ്പണം ഒക്കെ കഴിഞ്ഞു. സജീവമായ പ്രചരണവും തുടങ്ങി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു ജനസംഘം മത്സരരംഗത്തുനിന്നു പിന്മാറി. ഇഎംഎസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു സഹകരണം. ജനസംഘം മത്സര രംഗത്തുണ്ടായാല്‍ കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കും എന്ന പേടിയായിരുന്നു അന്നു കോണ്‍ഗ്രസിന്? അന്ന് ജനസംഘം പരസ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്? ഇഎംഎസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്നാണു ജനസംഘം തുറന്നുതന്നെ പറഞ്ഞത്?.
കോണ്‍ഗ്രസ് നേതാവ് എ.രാഘവന്‍ നായരായിരുന്നു അന്ന് കോണ്‍ഗ്രസ് മുസ്ലിം ലീഗ് പിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ എത്തി അന്ന് കോണ്‍ഗ്രസിനു വേണ്ടി പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അന്ന് പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പ് ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യയ വന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി. പക്ഷേ, പരസ്യമായ ജനസംഘം ബന്ധം കൊണ്ടും അന്നു കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ല. 7322 വോട്ടുകള്‍ക്കാണ് ഇഎംഎസ് വിജയിച്ചത്. 1977ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയാണ് ഞാന്‍ നിയമസഭയില്‍ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതു കേട്ടു. ഞാന്‍ നിയമസഭയില്‍ എത്തിയത് 1977ല്‍ അല്ല. അതിനും 7 വര്‍ഷം മുന്‍പാണ്. അന്ന് കോണ്‍ഗ്രസിനെയും ജനസംഘത്തെയും എല്ലാം പരാജയപ്പെടുത്തിയാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1977ലും ഞാന്‍ മത്സരിച്ചത് കൂത്തുപറമ്പിലാണ്. തലശ്ശേരി കലാപത്തിലെ ഏക രക്തസാക്ഷി യു.കെ.കുഞ്ഞിരാമന്റെ നാടാണ് കൂത്തുപറമ്പ്. യു.കെ.യെ കൊന്നത് 1972 ജനുവരിയിലാണ്. ആര്‍എസ്എസ് ഏറ്റവും കടുത്ത ശത്രുവായി സിപിഎമ്മിനെ അന്നും ഇന്നും കാണുന്ന നാടാണത് എന്നത് ഒരറിവിനു വേണ്ടി ആദ്യം പറഞ്ഞു വയ്ക്കാം. 1977ല്‍ എന്തായിരുന്നു അവസ്ഥ? ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന് നിങ്ങള്‍ പറഞ്ഞു നടന്ന അവസ്ഥ. ഭരണഘടനയെ അട്ടിമറിച്ച്, കഴിഞ്ഞ ദിവസം ഇവിടെ വലിയ സ്‌നേഹവും ബഹുമാനവും കാണിച്ച അതേ ഭരണഘടനാ ജനാധിപത്യ സംവിധാനങ്ങളെയാകെ വന്ധ്യംകരിച്ചാണ് നിങ്ങള്‍ അടിയന്തരാവസ്ഥ വാഴ്ച നടത്തിയത്. അര്‍ധ ഫാസിസത്തിന്റെ വക്താക്കളായിരുന്നു അന്ന് നിങ്ങള്‍. ഈ അടിയന്തരാവസ്ഥയ്‌ക്കെതിരെ രാജ്യത്താകെ ചലനങ്ങളുണ്ടായി.
ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട വിശാല മുന്നണി 1977ല്‍ ജനതാ പാര്‍ട്ടിയായി രൂപപ്പെട്ടത്. ഭാരതീയ ലോക്ദള്‍, സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ പാര്‍ട്ടികള്‍ ലയിച്ചാണ് 1977 ജനുവരി 23ന് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. എല്ലാ പാര്‍ട്ടികളും അവരുടെ കമ്മിറ്റികള്‍ പിരിച്ചുവിട്ടും സംഘടനാ സംവിധാനങ്ങള്‍ താഴെ തലം മുതല്‍ ഇല്ലാതാക്കിയുമാണ് ലയനം നടത്തിയത്. ജനതാ പാര്‍ട്ടിയില്‍ പിന്നീട് ജനസംഘവും ലയിക്കുന്ന നില വന്നു. ജനസംഘം പിരിച്ചുവിട്ടാണ് ലയനം നടന്നത്. ചന്ദ്രശേഖര്‍ ആയിരുന്നു ജനതാ പാര്‍ട്ടി പ്രസിഡന്റ്. രാമകൃഷ്ണ ഹെഗ്‌ഡേ ജനറല്‍ സെക്രട്ടറി. കലപ്പ ഏന്തിയ കര്‍ഷകനായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം.
അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ് ഏകാധിപത്യ ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന വിശാല ഐക്യത്തില്‍ അന്ന് ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും സഹകരിക്കുകയായിരുന്നില്ലേ?. ആ നിലയ്ക്ക് അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ മുന്നില്‍തന്നെ ഉണ്ടായിരുന്ന സിപിഎം അന്ന് മുഖ്യ പ്രതിപക്ഷമായ ജനതാ പാര്‍ട്ടിയുമായി ദേശീയ തലത്തില്‍ സഹകരിച്ചിട്ടുണ്ട്. ആ സഹകരണം ജനസംഘവുമായി ആയിരുന്നില്ല. കേരളത്തില്‍ സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു അന്ന് സിപിഎം. ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ സിപിഎം ചെറുത്തുനില്‍പ്പ് നടത്തുന്ന സമയമായിരുന്നു അത്. നിരവധി സിപിഎം പ്രവര്‍ത്തകരാണ് അന്ന് സംഘപരിവാര്‍ കൊലക്കത്തിക്കിരയായത്. 1977-79ല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം നിരവധി രക്തസാക്ഷികളാണു സിപിഎമ്മിനുണ്ടായത്. ആ ഘട്ടത്തില്‍ സിപിഎം സഹകരിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടിയുമായാണ്. ആര്‍എസ്എസിനെ എല്ലാ കാലത്തും തുറന്നെതിര്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
മറ്റൊരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. ഇന്നത്തെ കെപിസിസി പ്രസിഡന്റ് അന്ന് സംഘടനാ കോണ്‍ഗ്രസില്‍ ആയിരുന്നു. തന്റെ പാര്‍ട്ടി ജനതാ പാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ സുധാകരനും ജനതാ പാര്‍ട്ടിയുടെ ഭാഗമായി. അടിയന്തരാവസ്ഥക്കാലത്ത് സുധാകരന്‍ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹി വരെ ആയില്ലേ? അല്ലെങ്കില്‍ സുധാകരന്‍ നിഷേധിക്കട്ടെ. ഒരു പാര്‍ട്ടിയില്‍ ഒന്നിച്ചു പ്രവര്‍ത്തച്ചവര്‍ക്ക് പിന്നെയും ഒന്നിക്കാന്‍ മടിയില്ല എന്നല്ലേ ഇപ്പോഴും തെളിയിക്കുന്നത്?. 1977 ല്‍ കെ.ജി.മാരാര്‍ ഉദുമയില്‍ മത്സരിച്ചപ്പോള്‍ കെ.സുധാകരന്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. അതായത് എല്‍.കെ.അഡ്വാനിയും വാജ്‌പേയും കെ.സുധാകരനും ഒക്കെ അന്ന് ഒരേ പാര്‍ട്ടിയില്‍ ആയിരുന്നു. പ്രതിപക്ഷ നേതാവിന്റെ തിയറി പ്രകാരം ജനതാ പാര്‍ട്ടി നേതാവായ സുധാകരനല്ലേ ആര്‍എസ്എസ് വിശേഷണം ചേരുക?.
ആര്‍എസ്എസും സുധാകരനും ഒരു പാര്‍ട്ടിയായിരുന്നു. ഞങ്ങള്‍ക്കല്ല ആര്‍എസ്എസ് ബന്ധം. നിങ്ങളെ നയിക്കുന്നവര്‍ക്കാണ്. അതുകൊണ്ട് ആര്‍എസ്എസിനെ ഞാനുമായി കൂട്ടിക്കെട്ടണ്ട. കെട്ടേണ്ടവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്നവരും അവിടെത്തന്നെയാണുള്ളത്. ജനതാ പാര്‍ട്ടിയിലും ആര്‍എസ്എസിലും ഒരേ സമയം അംഗത്വമാകാമോ എന്ന പ്രശ്‌നം ഉയര്‍ന്നപ്പോള്‍ ആ പാര്‍ട്ടിയില്‍ അത് അനുവദിക്കാനാവില്ല എന്ന നിലപാടെടുത്തവരോടാണ് സിപിഎം ഐക്യപ്പെട്ടത്. ഞാന്‍ അന്ന് കെ.ജി.മാരാരുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു എന്ന് ആരോപണം ഉന്നയിച്ചത് വേറൊരു പണ്ഡിതനാണ്. കൂത്തുപറമ്പില്‍ മത്സരിക്കുന്ന ഞാന്‍ എങ്ങനെയാണ് ഉദുമയില്‍ പോയി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകുക?. പറയുമ്പോള്‍ കോമണ്‍സെന്‍സിന് നിരക്കുന്ന വര്‍ത്തമാനം പറയണ്ടേ. കെ.സുധാകരനല്ലേ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി. ജനതാ സര്‍ക്കാര്‍ രൂപീകരണശേഷം ഇരട്ട അംഗത്വ പ്രശ്‌നം വന്നപ്പോള്‍ ജനസംഘം പ്രവര്‍ത്തകര്‍ ജനതാ പാര്‍ട്ടി വിട്ടിറങ്ങിയ സാഹചര്യം കൂടി ഉണ്ടായി. ജനസംഘം നേതാക്കള്‍ ആര്‍എസ്എസ് ബന്ധം തുടര്‍ന്നപ്പോഴല്ലേ 1980ല്‍ ജനതാ പാര്‍ട്ടി പിളര്‍ന്നത്. ദ്വയാംഗത്വ പ്രശ്‌നത്തിന്റെ പേരില്‍ മൊറാര്‍ജി രാജിവച്ചു. ചരണ്‍ സിങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതും കഴിഞ്ഞാണു ബിജെപി രൂപീകരിക്കപ്പെട്ടത്. ഇതൊക്കെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് മറക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം 1977 ല്‍ തീരുന്നതുമല്ലല്ലോ.
1979ല്‍ നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. കാസര്‍കോട്, തലശ്ശേരി, തിരുവല്ല, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍. ഒരു ആര്‍എസ്എസുകാരന്റെയും വോട്ട് ഇടതുപക്ഷത്തിനു വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപനം നടത്തുന്നത് ആ ഉപതിരഞ്ഞെടുപ്പ് വേളയിലാണ്. നാല് മണ്ഡലങ്ങളിലും ഇടതുപക്ഷം ജയിച്ചു. തൊട്ടടുത്ത വര്‍ഷം 1980ല്‍ ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു വന്നു. 1980 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ആര്‍എസ്എസുകാരനായ ഒ. രാജഗോപാലായിരുന്നു. അന്ന് കോണ്‍ഗ്രസ് ഐക്കാര്‍ ആര്‍എസ്എസുകാരന് വേണ്ടി വോട്ട് തേടിയത് മറന്നുപോയോ?
എതിര്‍ സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്നത് സിപിഐ എമ്മിലെ രാമണ്ണറേയായിരുന്നു. 73,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് രാമണ്ണറേ വിജയിച്ചത്. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിങ്ങളം മണ്ഡലത്തിലും ഇതേ സംഭവമുണ്ടായി. കോണ്‍ഗ്രസ് മുന്നണിയുടെ അന്നത്തെ സ്ഥാനാര്‍ഥി കെ.ജി.മാരാര്‍ ആയിരുന്നു. അന്ന് കോണ്‍ഗ്രസ് പിന്തുണച്ച കെ.ജി.മാരാരെ തോല്‍പ്പിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്ന് ഈ സഭയില്‍ മന്ത്രിയാണ്, എ.കെ.ശശീന്ദ്രന്‍. അതേ വര്‍ഷം എടക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥി ആരായിരുന്നുവെന്ന് പ്രതിപക്ഷ നേതാവിന് അറിയാമോ? മാറ്റാരുമല്ല, നിങ്ങളുടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സുധാകരന്‍ അന്നും ജനതാ പാര്‍ട്ടി തന്നെ ആയിരുന്നു. ബിജെപി രൂപീകരിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് അദ്ദേഹത്തിനുവേണ്ടി വോട്ടു തേടി. ഇടതുപക്ഷ സ്ഥാനാര്‍ഥിയായ അഖിലേന്ത്യാ ലീഗിലെ പി.പി.വി.മൂസയാണ് അന്ന് കെ.സുധാകരനെ പരാജയപ്പെടുത്തിയത്. ഒറ്റപ്പാലം മണ്ഡലത്തില്‍ ജനതാ പാര്‍ട്ടിയിലെ പി.ആര്‍.നമ്പ്യാര്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചത്. ഇടതുപക്ഷത്തെ വി.സി.കബീര്‍ ആണ് അന്ന് വിജയിച്ചത്. ചവറയില്‍ ബേബി ജോണിനെതിരെ കോണ്‍ഗ്രസ്-ജനതാ പാര്‍ടി കൂട്ടുകെട്ടിനായി മത്സരിച്ചു പരാജയപ്പെട്ടത് ജനതാ പാര്‍ട്ടിയിലെ സി.രാജേന്ദ്രനായിരുന്നു.
ഇതൊക്കെ പഴയ കാലത്തെ കോണ്‍ഗ്രസ്-സംഘപരിവാര്‍ ബന്ധത്തിന്റെ കഥയാണ്. 1991 ലെ ബേപ്പൂര്‍, വടകര കോലീബി സഖ്യത്തിന്റെ കഥ എല്ലാവര്‍ക്കും അറിയുന്നതല്ലേ. അതിനെപ്പറ്റി പലവട്ടം ഈ സഭയില്‍ തന്നെ ചര്‍ച്ചയായതാണ്. അന്ന് വടകര ലോകസഭ മണ്ഡലത്തില്‍ കോലീബി സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. രത്‌നസിങ് തന്റെ ആത്മകഥയില്‍ 1991 ലെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി ബാന്ധവത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ കോലീബി സ്ഥാനാര്‍ഥി ഡോ. കെ.മാധവന്‍ കുട്ടി പിന്നീട് വെളിപ്പെടുത്തിയതും നമ്മള്‍ കേട്ടതാണ്. കോലീബി സഖ്യത്തിന്റെ രൂപവല്‍കരണത്തിന് മുന്നില്‍നിന്നത് ബിജെപിയിലെയും കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രമുഖ നേതാക്കള്‍ തന്നെയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
അപ്പോള്‍ ഇത്രയൊക്കെയാണ് തല്‍ക്കാലം പറയാനുള്ളത്. ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്‍പില്‍ താണുവണങ്ങിയതിന്റെ കഥയൊന്നും പറയുന്നില്ല. ആര്‍എസ്എസ് വോട്ടുവാങ്ങിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചുനോക്കുന്നത് നന്നാവും. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കോണ്‍ഗ്രസ് ചവിട്ടി മെതിച്ചപ്പോള്‍ അതിനെതിരെ രാജ്യത്താകെ ഉയര്‍ന്ന വികാരം പങ്കിട്ടു എന്നത് വോട്ടു കൈമാറ്റമായി നിങ്ങള്‍ക്ക് തോന്നും.