തളിപ്പറമ്പ്: തളിപറമ്പില്‍ പാര്‍ട്ടി വിലക്ക് മറികടന്നുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൊയ്യും ജനാര്‍ദ്ദനനെതിരെ സാമ്പത്തിക ഡീല്‍ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയില്‍ താന്‍ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയായെന്ന് വിശദീകരിക്കുന്ന കൊയ്യത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് അടിയിലാണ് സാമ്പത്തിക ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ രംഗത്തുവന്നത്.

സി.പി. എമ്മില്‍ നിന്നും എത്ര കിട്ടിയെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഒരു കോടി വാങ്ങിയെന്നാണ് പറഞ്ഞു കേള്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടി അച്ചടക്കനടപടി വന്ന് കൊയ്യത്തെ കെ.പി.സി.സിയില്‍ നിന്നും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്രാദേശിക ഭാരവാഹികളും പ്രവര്‍ത്തകരും പിന്‍വലിഞ്ഞിട്ടുണ്ട്. സി.പി.എം കോട്ടകളില്‍ വെല്ലുവിളി ഉയര്‍ത്തിയ ടി.കെ ഗോവിന്ദനെ എങ്ങനെയെങ്കിലും ജയിപ്പിക്കുകയെന്ന ലക്ഷ്യമാണ് യുഡിഎഫിനാകെയുള്ളത്.

ഇതിനിടെ താന്‍ എന്തുകൊണ്ട് സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന് വിശദീകരിച്ചു കൊണ്ടുള്ള കുറിപ്പുമായി കൊയ്യം ജനാര്‍ദ്ദനന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നു. അഞ്ചുപതിറ്റാണ്ടിന് ശേഷം സംഘടന ചട്ടക്കൂടുകളില്‍ നിന്ന് മോചിതനായതായെന്നാണ് കൊയ്യം ജനാര്‍ദ്ദനന്‍. കുറിച്ചത് നിര്‍ണായകമായ പോരാട്ടത്തിലാണെന്നും കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ആശയത്തിലും ആദര്‍ശത്തിലും ആകൃഷ്ടരായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും രാഷ്ട്രീയഭാവി ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് മല്‍സരരംഗത്ത്

ഉറച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വെള്ളിയാഴ്ച്ച തളിപറമ്പ് പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനത്തിന് ശേഷം ശനിയാഴ്ച്ച പ്രചാരണ രംഗത്തിറങ്ങാനാണ് കൊയ്യത്തിന്റെ തീരുമാനം. തളിപറമ്പില്‍ അട്ടിമറി വിജയം നേടാമെന്ന യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് കൊയ്യം ജനാര്‍ദ്ദനന്റെ സ്ഥാനാര്‍ത്ഥിത്വം 30 വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു കെ.പി.സി.സി അംഗം വരെയായതിന്റെ പ്രവര്‍ത്തന പാരമ്പര്യം കൊയ്യത്തിനുണ്ട്. അയ്യപ്പ സേവാ സമിതി ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ ഭാരവാഹി കൂടിയാണ്.

മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി.കെ ഗോവിന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തിലുടെ വെല്ലുവിളി നേരിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്യാമളയ്ക്ക് ആശ്വാസമായിരിക്കുകയാണ് കൊയ്യത്തിന്റെ സ്ഥാനാര്‍ത്ഥിത്വം. കൊയ്യം ജനാര്‍ദ്ദനന്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തിയാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാംപ് .