- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷം സഹകരിച്ചത് ജനത പാര്‍ട്ടിയുമായെന്ന് എം. സ്വരാജ്; 'ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു; ആര്‍.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ബന്ധം'; നിലമ്പൂരില്‍ അവസാന നിമിഷം ചര്‍ച്ച എം വി ഗോവിന്ദന്റെ പ്രസ്താവനയെ ചുറ്റിപ്പറ്റി
ഇടതുപക്ഷം സഹകരിച്ചത് ജനത പാര്‍ട്ടിയുമായെന്ന് എം. സ്വരാജ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അവസാന നിമിഷം ചര്‍ച്ചയാകുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന. ആര്‍എസ്എസുമായ സഹകരിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു കൊണ്ട് എം സ്വരാജും രംഗത്തുവന്നു. ജനത പാര്‍ട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്ന് എം. സ്വരാജ് വ്യക്തമാക്കി. ആര്‍എസ്എസുമായി നേരിട്ടല്ലെന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കിയത്.
ഭാരതീയ ജനത പാര്‍ട്ടിയുമായി സഹകരിച്ചിട്ടില്ല. ജനത പാര്‍ട്ടി രൂപീകരിച്ച പശ്ചാത്തലത്തിലാണ് ഭാരതീയ ജനസംഘം പിരിച്ചുവിട്ടത്. ബി.ജെ.പിയുടെ ആദ്യ രൂപമെന്ന് അറിയപ്പെടുന്ന ജനസംഘം പിരിച്ചുവിടുകയാണ് ചെയ്തത്. ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. 1977ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ഉണ്ടാവും മൊറാര്‍ജി ദേശായി സര്‍ക്കാറിനെ നയിക്കുകയും ചെയ്തു.
പിന്നാലെ ആര്‍.എസ്.എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നു വന്നു. അതില്‍ വസ്തുതയും ഉണ്ടായിരുന്നു. ഈ സമയത്ത് കേരളത്തിലെ കാസര്‍കോട്, തലശ്ശേരി, തിരുവല്ല, പാറശാല എന്നീ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വന്നു. ഈ സന്ദര്‍ഭത്തിലാണ് ആര്‍.എസ്.എസിന്റെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമോ എന്ന ചോദ്യം ഉയരുകയും വോട്ട് വേണ്ടെന്ന് ഇ.എം.എസ് വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടിനെ തുടര്‍ന്ന് ആര്‍.എസ്.എസുമായി ഇടതുപക്ഷം അകന്നു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുകയും ചെയ്തു.
ആര്‍.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസ് ആണ്. 80ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥിയായി കാസര്‍കോട് മത്സരിച്ചത് ഒ. രാജഗോപാലാണെന്നും എം. സ്വരാജ് വ്യക്തമാക്കി. അര്‍ധ ഫാഷിസത്തിന്റെ രീതിയില്‍ അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വര്‍ഗീയവാദികളായ ആര്‍.എസ്.എസുമായും ചേര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത്.
'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി യു.ഡി.എഫും ഭൂരിപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി ബി.ജെപിയും നില്‍ക്കുകയാണെന്നും ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കിയത് യു.ഡി.എഫ് ആണെന്നും ജമാഅത്തെ ഇസ്ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഞങ്ങള്‍ ഒരിക്കല്‍ പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യു.ഡി.എഫ്-ജമാഅത്തെ ഇസ്ലാമി പൂര്‍ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം സിപിഎമ്മിന് ഇപ്പോഴും ആര്‍എസ്എസുമായി യോജിക്കാവുന്ന അവസ്ഥയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ഇടതുപക്ഷം ജനസംഘവുമായി സഖ്യം ചേര്‍ന്നിട്ടുണ്ടെന്ന് സിപിഎമ്മിന്റെ ചരിത്ര രേഖയിലുണ്ട്. ടി. ശിവദാസമേനോനായി പാലക്കാട് പ്രചാരണത്തിനായി എത്തിയത് എല്‍. കെ അദ്വാനിയാണെന്നും ആര്‍എസ്എസ് അടങ്ങുന്ന ജനസംഘവുമായി സഖ്യമുണ്ടായിട്ടുള്ള കാര്യം പരസ്യമായി സമ്മതിച്ചിട്ടുള്ളതാണെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസമുള്ളതായി ആര്യാടന്‍ പ്രതികരിച്ചു. ഇടതുപക്ഷത്തിനെതിരായ ശക്തമായ എതിര്‍പ്പ് മണ്ഡലത്തിലുണ്ടെന്നും മികച്ച ഭൂരിപക്ഷത്തില്‍ ജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.