- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷം സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; പരാമര്‍ശം വളച്ചൊടിച്ചു; ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; ഇനിയും ഉണ്ടാവില്ല; വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി എം വി ഗോവിന്ദന്‍; വിമോചന സമരത്തിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നും ആരോപണം
ഇടതുപക്ഷം സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി
തിരുവനന്തപുരം: ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കുന്നത്. താന്‍ സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
'ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ കാണാനും തയ്യാറാകണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്താനും യുഡിഎഫിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനും മാധ്യമങ്ങള്‍ തയ്യാറായത്. അടിയന്തിരാവസ്ഥ അര്‍ധഫാസിസത്തിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പൂര്‍ണ്ണമായിട്ട് ഇല്ലായ്മ ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്തു. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന അനുഭവമുള്ളവരാണ് ഇവരെല്ലാം. ആ അര്‍ധഫാസിസ്റ്റ് രീതിയിലുള്ള കോണ്‍ഗ്രസ് നടപ്പിലാക്കിയ വാഴ്ചയ്ക്കെതിരെ രാഷ്ട്രീയ മുന്നേറ്റം നടന്നു.
ആ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപംകൊണ്ടത്. ജനതാപാര്‍ട്ടിയെന്നത് ജനസംഘത്തിന്റെ തുടര്‍ച്ചയല്ല. അത്തരമൊരു കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ട് പോയ സാഹചര്യത്തെയാണ് സൂചിപ്പിച്ചത്. അതിനെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ആര്‍എസ്എസുമായി സിപിഐഎം ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. അത് ഇനിയും ഉണ്ടാവില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശുന്നു. ന്യൂനപക്ഷ വര്‍ഗീയതയിലൂന്നിയാണ് ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യുഡിഎഫ് പ്രവര്‍ത്തനം. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തിയുടെയും ആശിര്‍വാദം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വര്‍ഗീയതയ്ക്കെതിരായ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വടകരയിലും ബേപ്പൂരിലും ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് സഖ്യമുണ്ടാക്കിയെന്നും, അതിനെ ഇടതുപക്ഷം തോല്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോലീബി സഖ്യത്തിന്റെ പാരമ്പര്യം കിടക്കുമ്പോഴാണ് ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് തുറന്ന് പ്രഖ്യാപിച്ച സിപിഎമ്മിനെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അര്‍ധ ഫാഷിസത്തിന്റെ രീതിയില്‍ അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും ആര്‍.എസ്.എസുമായും ചേര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത്.
'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് സി.പി.എം സംസ്ഥാന സമിതിയംഗവും നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം. സ്വരാജ് നടത്തിയത്. ജനത പാര്‍ട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്ന് എം. സ്വരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭാരതീയ ജനത പാര്‍ട്ടിയുമായി സഹകരിച്ചിട്ടില്ല. ജനത പാര്‍ട്ടി രൂപീകരിച്ച പശ്ചാത്തലത്തിലാണ് ഭാരതീയ ജനസംഘം പിരിച്ചുവിട്ടത്. ബി.ജെ.പിയുടെ ആദ്യ രൂപമെന്ന് അറിയപ്പെടുന്ന ജനസംഘം പിരിച്ചുവിടുകയാണ് ചെയ്തത്. ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. 1977ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ഉണ്ടാവും മൊറാര്‍ജി ദേശായി സര്‍ക്കാറിനെ നയിക്കുകയും ചെയ്തു.
പിന്നാലെ ആര്‍.എസ്.എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നു വന്നു. അതില്‍ വസ്തുതയും ഉണ്ടായിരുന്നു. ഈ സമയത്ത് കേരളത്തിലെ കാസര്‍കോട്, തലശ്ശേരി, തിരുവല്ല, പാറശാല എന്നീ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വന്നു. ഈ സന്ദര്‍ഭത്തിലാണ് ആര്‍.എസ്.എസിന്റെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമോ എന്ന ചോദ്യം ഉയരുകയും വോട്ട് വേണ്ടെന്ന് ഇ.എം.എസ് വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടിനെ തുടര്‍ന്ന് ആര്‍.എസ്.എസുമായി ഇടതുപക്ഷം അകന്നു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുകയും ചെയ്തു. ആര്‍.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസ് ആണ്. 80ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥിയായി കാസര്‍കോട് മത്സരിച്ചത് ഒ. രാജഗോപാലാണെന്നും എം. സ്വരാജ് വ്യക്തമാക്കിയിരുന്നു.