മലപ്പുറം: പി.വി അന്‍വറിനെതിരെ വഞ്ചന ആരോപണം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഞ്ചകന്‍ കാരണമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയതെന്നും മുഖ്യമന്ത്രി നിലമ്പൂരില്‍ പറഞ്ഞു. സ്വരാജിനെ ജയിപ്പിച്ചാല്‍ മന്ത്രിയാക്കാമെന്ന പരോക്ഷ പരാമര്‍ശവും മുഖ്യമന്ത്രി നടത്തിയെന്നാണ് വിലയിരുത്തല്‍. നേരത്തെ സ്വരാജിനെ മന്ത്രിയാക്കുമെന്ന തരത്തില്‍ സിപിഎം പ്രചാരണമുണ്ടായിരുന്നു. ഇതിനെ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തള്ളി കളഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലമ്പൂര്‍ പ്രസംഗം പോര് കടുക്കുന്നതിന്റെ സൂചനയാണ്. സ്വരാജിനെ മന്ത്രിയാക്കാമെന്ന വാഗ്ദാനം പറയാതെ പറയുകയാണ് മുഖ്യമന്ത്രി. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നതാണ് അറിയേണ്ടത്.

ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍ ആയിട്ടുള്ള ആളാണ് സ്വരാജ്. ഞങ്ങള്‍ കാത്തിരിക്കുന്നു, സ്വരാജിനെ നിങ്ങള്‍ നിയമസഭയിലേക്ക് അയക്കുക. എല്‍ഡിഎഫിന് പുറത്തുള്ള ആള്‍ക്കാരും സ്വരാജിനെ സ്വാഗതം ചെയ്യുന്നു. സ്വാഭാവികമായും ഇത് വലിയ അങ്കലാപ്പ് എല്‍ഡിഎഫിനെ എതിര്‍ക്കുന്നവരില്‍ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന് ഉണ്ടായ അങ്കലാപ്പ് ചെറുതല്ല. അവരുടെ നടപടികളും നിലപാടും കാണുമ്പോള്‍ അത് വ്യക്തമാണ്.അവരുടെ നടപടികളും നിലപാടും കാണുമ്പോള്‍ അത് വ്യക്തമാണെന്നും പിണറായി പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളോട് എന്നും താല്‍പര്യക്കുറവ് കാണിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ക്ഷേമപെന്‍ഷന്‍ തുടങ്ങിയ കാലത്ത് കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയായിരുന്നു. 2016ല്‍ യുഡിഎഫ് 100 വര്‍ധിപ്പിച്ചതൊഴിച്ചാല്‍ ബാക്കിയെല്ലാ വര്‍ധനവും നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിക്കുകയും ചെയ്തു മുഖ്യമന്ത്രി. ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും അത്തരം ഒരു പിന്തുണയും എല്‍ഡിഎഫിന് വേണ്ടെന്നും അദ്ദേഹം നിലമ്പൂരില്‍ പറഞ്ഞു. സ്വീകാര്യതയ്ക്കുവേണ്ടി ജമാ അത്തെ ഇസ്ലാമി ചില നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, അതില്‍ കുടുങ്ങാന്‍ അവരെ അറിയാവുന്നവര്‍ നിന്നുകൊടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാണക്കാട് തങ്ങളെ വിളിച്ചെങ്കിലും അദ്ദേഹം പോയില്ല. പിന്നീട് ചാനല്‍ വന്നപ്പോളും തങ്ങളെ വിളിച്ചു. അദ്ദേഹം പോയില്ല. എന്തുകൊണ്ട് തങ്ങള്‍ പോയില്ല എന്ന കാര്യം ജമാ അത്തെ ഇസ്ലാമിയെ കൊണ്ടുനടക്കുന്ന ഇന്നത്തെ ലീഗ് നേതൃത്വം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗ് നേതൃത്വം അറിയാതെയാണ് കോണ്‍ഗ്രസ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുകൂട്ടര്‍ക്കും നില്‍ക്കക്കള്ളി ഇല്ലാതെയായപ്പോഴാണ് ഈ വഴി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. എല്‍ ഡി എഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യു ഡി എഫ് തേടുന്നു. നാടിന് ഗുണം ചെയ്യുന്ന നിലപാടാണോ ഇതെന്ന് യു ഡി എഫ് ആലോചിക്കണം. വിഘടന, വിഭാഗീയ, വര്‍ഗീയ ശക്തികളുടെ പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ല. മുസ്ലിം ലീഗിനെയും പിണറായി വിമര്‍ശിച്ചു. ലീഗിന്റെ അറിവോടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചയാള്‍ കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാണ് നിര്‍ത്തിയിരിക്കുന്നത്. ശരിയായ നന്മയുടെ രാഷ്ട്രീയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്. നില്‍ക്കക്കള്ളിയില്ലാതെ എന്ത് നിലപാടും സ്വീകരിക്കുന്ന അവസ്ഥയാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സ്വീകാര്യതക്ക് വേണ്ടി പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്. ജമാഅത്ത് ഇസ്ലാമിയുടെ ദിനപത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനങ്ങള്‍ക്ക് അന്നത്തെ പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. അന്ന് പാണക്കാട് തങ്ങള്‍ പോയിരുന്നോ? ഇന്നത്തെ ലീഗ് നേതൃത്വം പരിശോധിക്കുന്നത് നന്നാകും. ആ ഉദ്ഘാടനങ്ങള്‍ക്ക് പാണക്കാട് തങ്ങള്‍ പങ്കെടുത്തിരുന്നില്ല.

ജമാഅത്തെ ഇസ്ലാമിക്ക് എന്ത് മാറ്റമാണുണ്ടായത്. ലീഗിന്റെ നേതൃത്വം അറിയാതെ അവരുമായി കൂട്ടുകൂടാന്‍ തീരുമാനമെടുത്തു എന്ന് കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് എതിര്‍ക്കാന്‍ തയ്യാറുള്ള ആരൊക്കെയുണ്ട് അവരുടെയൊക്കെ സഹായം തേടാം എന്ന അവസരവാദ നിലപാട് യുഡിഎഫ് സ്വീകരിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങളോട് വിപ്രതിപത്തി കാണിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ക്ഷേമപെന്‍ഷന്‍ തുടങ്ങിയ കാലത്ത് കോണ്‍ഗ്രസ് അതിനെ എതിര്‍ത്തു. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനോട് വിപ്രതിപത്തി കാണിച്ചു. പിന്നീട് ഘഉഎ വന്നപ്പോഴാണ് 60 രൂപയാക്കി വര്‍ധിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ 18 മാസത്തെ കുടിശ്ശിക. ആദ്യ സര്‍ക്കാര്‍ വന്നപ്പോള്‍ പ്രതിഷേധം മുഴുവന്‍ കൊടുത്തു തീര്‍ത്തു. സര്‍ക്കാരിന്റെ കയ്യില്‍ കാശുണ്ടെങ്കില്‍ പാവപ്പെട്ടവരെ പരിഗണിച്ചുകൊണ്ട് മാത്രമേ മുന്നോട്ടു പോയിട്ടുള്ളു.

അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണ് എങ്കിലും അവസരമായി കാണുക. എല്ലാ അവസരവാദികള്‍ നിലപാടുകള്‍ ഉള്ളവര്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുക. എല്‍ ഡി എഫിന് ഒരു വഞ്ചകനെ കൂടെ നടത്തേണ്ടി വന്നു. അയാളുടെ വഞ്ചനയുടെ ഭാഗമായാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വഞ്ചനക്കെതിരെ നിലമ്പൂരിലെ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിന് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്‍ ഡി എഫിന് പുറത്തുള്ള ജനങ്ങളും സ്വരാജിനെ പിന്തുണയ്ക്കുന്നു. എല്‍ ഡി എഫ് രാഷ്ട്രീയ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് എം സ്വരാജെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കാത്തിരിക്കുന്നു നിങ്ങള്‍ സ്വരാജിനെ വിജയിപ്പിച്ച നിയമസഭയിലേക്ക് അയക്കുക.സ്വരാജ് ഏതു സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.