പൂഞ്ഞാര്‍: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സമുദായത്തിനെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിച്ച് പൂഞ്ഞാറിലെ ബിജെപി സ്ഥാനാര്‍ഥി പി.സി. ജോര്‍ജ്. അവര്‍ പലതും പറഞ്ഞപ്പോള്‍ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ന്യൂസ്ചാനലിനോടായിരുന്നു ജോര്‍ജ്ജിന്റെ വാക്കുകള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാന്‍ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുമുണ്ട്. അവരും പരിപൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിന്റെ വോട്ടും ലഭിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് ക്ഷമ പറയുകയും ചെയ്തു. എനിക്ക് അതില്‍ തെറ്റ് പറ്റി. അവര്‍ അങ്ങനെ ചെയ്തപ്പോ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു. അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഞാന്‍ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്. അതല്ലേ അതിന്റെ മര്യാദ. പൊതുപ്രവര്‍ത്തകന്‍ ആരോടും പിണങ്ങേണ്ട കാര്യമില്ല. - പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഈ നിയോജകമണ്ഡലത്തില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഏറെ കാര്യങ്ങള്‍ ഞാന്‍ ചെയ്തതാണ്. അതിന്റെ തുടര്‍നടപടികള്‍ പലതും ചെയ്യാനുണ്ടായിരുന്നു. പക്ഷേ അഞ്ചുകൊല്ലം നഷ്ടപ്പെട്ടു. മറ്റൊരു സങ്കടം നമ്മുടെ ചെറുപ്പക്കാരെല്ലാം നാടുവിട്ടുപോയി എന്നുള്ളതാണ്. അവരെ തിരികെ കൊണ്ടുവരണം. എന്റെ വലിയ ആവശ്യമാണ്.

തന്റെ വിജയം അനായാസമാണെന്നും എന്നാല്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് സ്ഥാനാര്‍ഥിയും തമ്മില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാലായില്‍ മകനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഷോണ്‍ ജോര്‍ജിന് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയില്‍ കാണുമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.