നിലമ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കവേ നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പതിായിരത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ടു നില്‍ക്കുകകയാണ്. ഇപ്പോഴത്തെ നിലയില്‍ 12000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് എത്തുമെന്നാണ് സൂചനകള്‍.

പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ തന്നെ മുന്നിട്ട് നിന്ന ആര്യാടന്‍ ഷൗക്കത്ത് എല്ലാ റൗണ്ടുകളിലും ലീഡ് നേടുകയാണ് ചെയ്തത്. അവസാനം വോട്ടെണ്ണല്‍ നടക്കുന്ന കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചായത്തുകളാണ്. എങ്കിലും ഇപ്പോഴത്തെ നിലയില്‍ ഷൗക്കത്ത് വിജയം ഉറപ്പിച്ചാണ് മുന്നോട്ടു പോകുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് കാരണമായ പി.വി അന്‍വറിന് ലഭിച്ച വോട്ടുകള്‍ 14,000 കടന്നു. പത്താം റൗണ്ട് പൂര്‍ത്തിയാകുന്ന സമയത്താണ് ഷൗക്കത്ത് വ്യക്തമായ രാഷ്ട്രീയമേല്‍ക്കൈ നേടിയത്. വഴിക്കടവിലടക്കം മേധാവിത്തം കാണിക്കാനും അന്‍വറിന് സാധിച്ചു. അതേസമയം യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മൂത്തേടം വഴിക്കടവ് പഞ്ചായത്തുകളില്‍ അന്‍വര്‍ നടത്തിയ മുന്നേറ്റം ഷൗക്കത്തിന്റെ മുന്നേറ്റത്തിന് നേരിയ തടസ്സം സൃഷ്ടിച്ചു.

വോട്ടെണ്ണലിന്റെ പകുതി പൂര്‍ത്തിയായപ്പോള്‍തന്നെ അന്‍വറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് വിലയിരുത്തലാണ് ഉണ്ടായത്. ഒമ്പത് റൗണ്ട് പൂര്‍ത്താക്കിയപ്പോള്‍ തന്നെ അന്‍വര്‍ പതിനായിരം വോട്ടുകള്‍ നേടിയിരുന്നു. ഓരോ ഘട്ടത്തിലും പത്ത് ശതമാനം വോട്ടോളം അന്‍വര്‍ പിടിക്കുന്നുണ്ട്. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റുമോ എന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉന്നയിച്ചത്. തന്റെ സാന്നിധ്യം യുഡിഎഫിനെ സഹായിച്ചുവെന്ന് അവകാശപ്പെട്ട് വോട്ടെണ്ണലിനിടയില്‍ തന്നെ അന്‍വറും രംഗത്തെത്തിയിട്ടുണ്ട്.

തനിക്ക് ലഭിച്ച വോട്ടുകള്‍ പിണറായിസത്തിന് എതിരായ ജനവിധിയെന്ന് പി വി അന്‍വര്‍. അന്‍വര്‍ നേടിയ വോട്ട് പതിനായിരം പിന്നിട്ടതിന് പിന്നാലെയാണ് പ്രതികരണം. വോട്ടണ്ണല്‍ നാല്‍പത് ശതമാനം പിന്നിട്ടപ്പോള്‍ തന്നെ തനിക്ക് ലഭിച്ച വോട്ട് പതിനായിരം പിന്നിട്ടു. യുഡിഎഫ് വോട്ടുകളാണ് നേടിയതെന്നുള്ള വിലയിരുത്തല്‍ തെറ്റാണ്. പിണറായിസത്തിനെതിരെയാണ് പോരാട്ടം. പിടിച്ചത് എല്‍ഡിഎഫില്‍ നിന്നുള്ള വോട്ടാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പിണറായിസം കേരളത്തില്‍ നിലനില്‍ക്കുന്നു. മലയോര കര്‍ഷകരുടെ വിഷയം പരിഗണിക്കാതെ ഒരു മുന്നണിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യം യുഡിഎഫ് ഗൗരവമായി വിലയിരുത്തണം. കര്‍ഷക സംഘടനകളെ ഒപ്പം ചേര്‍ത്ത് ഈ വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പി വി അന്‍വര്‍ ആദ്യ പ്രതികരണത്തില്‍ വ്യക്തമാക്കി.

യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.'യുഡിഎഫ് വോട്ടുകള്‍ അന്‍വറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ചില സ്ഥലങ്ങളില്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. അന്‍വര്‍ ചെറിയ ഫാക്ടറായിട്ടുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഇത്രയും വോട്ട് കിട്ടിയ ആളിനെ തള്ളാന്‍ കഴിയില്ല. അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ എന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യും. രാഷ്ട്രീയത്തില്‍ പൂര്‍ണമായി അടഞ്ഞ വാതിലുകളില്ല. അടച്ച വാതിലുകള്‍ വേണമെങ്കില്‍ തുറക്കാനും സാധിക്കും. നിലമ്പൂരില്‍ പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരമാണ്...'. സണ്ണി ജോസഫ് പറഞ്ഞു. പി.വി അന്‍വര്‍ ഫാക്ടര്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അത് തള്ളിക്കളയനാവില്ലെന്നും അദ്ദേഹം പറഞ്ഞു.