ടെഹ്‌റാന്‍: ഇറന്‍- ഇസ്രായേല്‍ സംഘര്‍ഷം മുറുകുമ്പോള്‍ ഇരു രാജ്യങ്ങളും എണ്ണശുദ്ധീകരണ കേന്ദ്രങ്ങളെ അടക്കം ലക്ഷ്യം വെച്ച് മിസൈലുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ സംഘര്‍ഷം കൈവിട്ടു പോകുമോ എന്ന ആശങ്കയ്ക്കു ഇടനല്‍കുന്നുണ്ട്. ഇരു രാജ്യങ്ങളുമായി മികച്ച ബന്ധമുള്ള ഇന്ത്യയെയും ഇപ്പോഴത്തെ സംഘര്‍ഷം ആശങ്കയിലാക്കുന്നുണ്ട്. ഇറാനില്‍ നിന്നും ഇന്ത്യവന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഇറാനില്‍ ഇന്ത്യന്‍ക്ക് വലിയ താല്‍പ്പര്യമുള്ള തുറമുഖ പദ്ധതിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സംഘര്‍ഷത്തിന് അയവു വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടല്‍ നടത്തിയേക്കുമെന്നാണ് സൂചനകള്‍. ജി 7 ഉച്ചകോടിയില്‍ മോദി വിഷയം ഉന്നയിക്കും.

അതിനിടെ ഇറാന്‍ ഞായറാഴ്ച രാത്രിയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ നഗരമായ ഹൈഫയിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ വ്യവസായി അദാനിക്കും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അദാനിക്ക് വലിയ പങ്കാളിത്തമുള്ളാണ് ഹൈഫ തുറമുഖം. ഇവിടേക്ക് ആക്രമണം എത്തുമോ എന്നതാണ് അദാനിയുടെ ആശങ്കയ്ക്ക് കാരണം. അതിനിടെ ബസാന്‍ എണ്ണ ശുദ്ധീകരണശാല സമുച്ചയത്തിലെ പൈപ്പ്‌ലൈനുകള്‍ക്കും ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കമ്പനി ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൈറ്റിലെ മറ്റ് സൗകര്യങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് കമ്പനി പറയുന്നു. നാശത്തിന്റെ ആഘാതവും അടച്ചുപൂട്ടിയ സൗകര്യങ്ങള്‍ പ്രവര്‍ത്തനത്തിലേക്ക് മടങ്ങുന്നതും പരിശോധിച്ചുവരികയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹൈഫയിലെ വലിയ പ്രദേശത്ത് ഒറ്റരാത്രികൊണ്ട് 40 തോളം മിസൈലുകളാണ് പതിച്ചത്. അതിലൊന്ന് സമീപ പട്ടണമായ തമ്രയിലെ ഒരു വീട്ടില്‍ വീണ് നാലു പേര്‍ കൊല്ലപ്പെട്ടതായും പറയുന്നു.

അതിനിടെ, ഇസ്ഫഹാനില്‍ ഇറാന്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഷിറാസിലെയും മറ്റിടങ്ങളിലെയും വ്യോമാക്രമണങ്ങളെയും കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും കെര്‍മന്‍ഷായില്‍ രണ്ട് കുതിര വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചതായും അതില്‍ 50-60 കുതിരകള്‍ കൊല്ലപ്പെട്ടുവെന്നും അല്‍ജസീറ പറയുന്നു.

ഞായാറാഴ്ച രാത്രിയില്‍, ടെഹ്‌റാനിലെ എണ്ണ ഡിപ്പോകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. തുടക്കത്തില്‍ എണ്ണ ശുദ്ധീകരണശാല കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്നായിരുന്നു വിവരം. പിന്നീട് അത് ശരിയല്ലെന്ന് തെളിഞ്ഞു. ഇന്ധന ഡിപ്പോയാണ് ആക്രമിക്കപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ കെടുത്താനായി പ്രവര്‍ത്തിക്കുന്നു. അതേസമയം, ഇസ്രായേല്‍ തുടരുന്നിടത്തോളം കാലം ഇറാന്‍ ആക്രമണം തുടരുമെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉള്‍പ്പെടെയുള്ള വിവിധ ഇറാനിയന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ശക്തമായ പ്രസ്താവനകള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ട് രാത്രികളിലായി ഇസായേലിന്റെ പ്രധാന നഗരങ്ങളിലടക്കം ഇറാന്റെ മിസൈലുകള്‍ പതിച്ചു. ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ഉപയോഗിച്ചത്. ആക്രമണത്തിന് മറുപടിയായി ഇറാന്റെ വരുമാന സ്രോതസ്സുകളായ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ വിവിധ എണ്ണപ്പാടങ്ങളില്‍ മിസൈല്‍ പതിച്ചു. ടെഹ്‌റാനില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇറാന്റെ ഭീഷണി അവസാനിപ്പിക്കാന്‍ ശ്രമം തുടരുമെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചതോടെ സംഘര്‍ഷം തുടരുമെന്ന് വ്യക്തമായി.

അടിക്ക് അടിയെന്നോണം ആക്രമണം ഉണ്ടാകുമ്പോള്‍ അദാനി ഗ്രൂപ്പിന് നെഞ്ചിടിക്കുകയാണ്. ഇസ്രായേലിന്റെ തന്ത്രപ്രധാനമായ നഗരമായ ഹൈഫ യില്‍ ഇറാന്‍ ആക്രമണം നടത്തിയതാണ് അദാനിയെ ആശങ്കപ്പെടുത്തുന്നത്. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍വരുന്ന തുറമുഖമാണ് ഹൈഫ. ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പുമായി പങ്കാളിത്തത്തില്‍ 2023ല്‍ 1.2 ബില്യണ്‍ ഡോളറിനാണ് അദാനി പോര്‍ട്ട്‌സ് ഹൈഫ തുറമുഖം ഏറ്റെടുത്തത്. അദാനി പോര്‍ട്ട്‌സിന് എഴുപത് ശതമാനം ഓഹരിയാണുള്ളത്. വടക്കന്‍ ഇസ്രായേലില്‍ സ്ഥിതി ചെയ്യുന്ന തുറമുഖം ഇസ്രായേലിന്റെ ഇറക്കുമതിക്കും കയറ്റുമതിക്കും നിര്‍ണായകമാണ്.

തന്ത്രപ്രധാനമായ ഹൈഫ തുറമുഖത്തില്‍ ഉള്‍പ്പെടെ ഇസ്രായേലില്‍ അദാനി ഗ്രൂപ്പിന് ബില്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്. ഇസ്രായേലിന്റെ ഇറക്കുമതിക്കും കയറ്റുമതിക്കും നെടുംതൂണായി നില്‍ക്കുന്ന ഹൈഫ തുറമുഖത്തില്‍ അദാനി പോര്‍ട്ട്‌സിന് 70 ശതമാനം ഓഹരിയുണ്ട്. അദാനി പോര്‍ട്ട്‌സിന്റെ കാര്‍ഗോ കൈമാറ്റ വരുമാനത്തിലെ മൂന്ന് ശതമാനം ഹൈഫ തുറമുഖം നല്‍കുന്നുണ്ട്. സംഘര്‍ഷം തുടരുന്നതിനാല്‍ ഹൈഫ തുറമുഖം വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഇസ്രായേലിലുടനീളം അദാനി ഗ്രൂപ്പ് വ്യാപക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. തുറമുഖ നഗരമായ ഹൈഫയില്‍ ഇസ്രായേലിന്റെ ഓയില്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ ഹബ്ബായ ഹൈഫയെ ആക്രമിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു.