ലണ്ടന്‍: സാധുവായ വിസ ഇല്ലാതെ ബ്രിട്ടനിലേക്ക് വിമാനം കയറുന്നത് തടയുന്നതിനായി യൂറോപ്പിലെ ആയിരക്കണക്കിന് എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു. അതിര്‍ത്തി നിയന്ത്രണം ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. കൂടുതല്‍ സുരക്ഷിതവും, കൂടുതല്‍ ഡിജിറ്റലും, കൂടുതല്‍ കാര്യക്ഷമവുമായി അതിര്‍ത്തികളാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. എന്നാല്‍, ഇത് മനുഷ്യാവകാശം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരാന്‍ കാരണമായേക്കാം.

വിസ് എയര്‍, ജെറ്റ് 2, ലുഫ്താന്‍സ തുടങ്ങി വിവിധ വിമാനക്കമ്പനികളിലെ 9000 ല്‍ അധികം എയര്‍ലൈന്‍ ജീവനക്കാരാണ് യു കെ വിസ രേഖകള്‍ പരിശോധിക്കുന്നതിനുള്ള പരിശീലനം നേടിയിരിക്കുന്നത്. 39 രാജ്യങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ഗെയ്റ്റുകളില്‍ ഇവര്‍ വിസ പരിശോധനകള്‍ നടത്തും. അനധികൃത കുടിയേറ്റത്തിനുള്ള പ്രധാന ഇടത്താവളങ്ങളായ ഗ്രീസ്, മാള്‍ട്ട, ഇറ്റലി, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പടെ വിമാനത്താവളങ്ങളില്‍ ഈ പരിശോധന നടത്തും.

ഇതോടെ ഫലത്തില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ മുന്‍നിര ഇമിഗ്രേഷന്‍ ഓഫീസര്‍മാാര്‍ ആയി മാറിയിരിക്കുകയാണ്. കൃത്യമായ രേഖകളില്ലാതെ യാത്ര ചെയ്യുന്നതില്‍ നിന്നും യാത്രക്കാരെ തടയാനും ഇവര്‍ക്ക് കഴിയും. ഇലക്ട്രോണി ട്രാവല്‍ ഓഥറൈസേഷനും (ഇ ടി എ) ഇ വിസ സിസ്റ്റവും പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷമുള്ള വ്യാപകമായ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഇതും നടത്തുന്നത്. ഇത് യു കെ അതിര്‍ത്തികളിലെ നിയന്ത്രണം ശക്തമാക്കും എന്നതിനാല്‍, ലേബര്‍ പാര്‍ട്ടിയുടെ കുടിയേറ്റ നിയന്ത്രണ നടപടികളിലെ പ്രധാനപ്പെട്ട ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.

അതേസമയം, ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ക്ക് ഇത് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതുപോലെ ഇമിഗ്രേഷന്‍ പോലുള്ള സുപ്രധാന ചുമതലകള്‍ സ്വകാര്യ ഏജന്‍സി ജീവനക്കാരെ ഏല്‍പ്പിക്കുന്നതിലുള്ള അപകടങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി യുകെ സര്‍ക്കാര്‍ അടുത്തിടെ ധവള പത്രം പുറത്തിറക്കിയിരുന്നു. അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്‍.

ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ കുടിയേറ്റത്തില്‍ പത്തു മുതല്‍ 20 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ന്നു പോയിന്റ് നിബന്ധനകള്‍ ഉള്‍പ്പെടുത്തി ചില വിഭാഗങ്ങള്‍ക്കു പത്തുവര്‍ഷം എന്ന കാലയളവില്‍ ഇളവു നല്‍കും. ഇവ ഏതൊക്കെ തൊഴില്‍ വിഭാഗങ്ങള്‍ക്ക് എന്നതു നടപ്പാക്കുന്ന സമയത്തു മാത്രമായിരിക്കും തീരുമാനിക്കുക.

നേരത്തേ പുറത്തിറക്കിയ ഹരിത പത്രത്തിലെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് കൂടുതല്‍ നിര്‍ദേശങ്ങളുമായുള്ള ധവളപത്രം പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പുറത്തു വിട്ടിരിക്കുന്നത്. വിദ്യാര്‍ഥി വീസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നതിന്റെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി സ്റ്റുഡന്റ് ഫീ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും പത്രികയിലുണ്ട്. പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് ഇനി 18 മാസമാക്കി കുറയ്ക്കുന്നതിനുള്ള നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടും.

അതേ സമയം ധവള പത്രത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ വൃദ്ധ പരിചരണം ഉള്‍പ്പടെയുള്ള നിര്‍ദിഷ്ട മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമത്തിനുള്ള സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.