ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ (യുഎന്‍) ആഞ്ഞടിച്ചു ഇന്ത്യ. പാക്കിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നായിരുന്നു യുഎന്നില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേല്‍ വിശേഷിപ്പിച്ചത്. ഭീകരവാദത്തിന് വെള്ളവും വളവും നല്‍കുകയാണ് പാക്കിസ്ഥാനെന്നും അവര്‍ വ്യക്തമാക്കി.

''ഭീകരവാദ സംഘങ്ങള്‍ക്കു പണം നല്‍കുകയും പിന്തുണ നല്‍കുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ടെലിവിഷന്‍ അഭിമുഖത്തില്‍ ഏറ്റുപറയുന്നത് ലോകം മുഴുവന്‍ കണ്ടു. ഈ ഏറ്റുപറച്ചില്‍ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ലോകത്തു ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്ട്രമാണു പാക്കിസ്ഥാനെന്ന് അതിലൂടെ തുറന്നുകാട്ടപ്പെടുകയാണ്'' യോജ്‌ന പട്ടേല്‍ പറഞ്ഞു.

ഭീകരവാദത്തിന് ഇരകളായവര്‍ക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷന്‍ നെറ്റ്വര്‍ക്കിന്റെ രൂപീകരണവേളയിലായിരുന്നു പാക്കിസ്ഥാനെതിരെ യോജ്ന പട്ടേല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഭീകരപ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പാടില്ലെന്ന രാജ്യാന്തര സമൂഹത്തിന്റെ നയം വ്യക്തമാണെന്നു പറഞ്ഞ യോജ്ന പട്ടേല്‍ പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയ്ക്കു നല്‍കിയ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും രാജ്യാന്തര സമൂഹത്തിനു നന്ദി പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം, സാധാരണ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട ഭീകരാക്രമണമാണു പഹല്‍ഗാമിലേത്. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇരയായിട്ടുള്ള ഇന്ത്യക്ക്, ഭീകരവാദം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ഭീകരവാദത്തെ ഒന്നിച്ച് അപലപിക്കണം. ലോകമെമ്പാടുമുള്ള നേതാക്കളും സര്‍ക്കാരുകളും നല്‍കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണ - യോജ്ന പട്ടേല്‍ പറഞ്ഞു.

2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു. നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് പാക്കിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്തുവന്നിരുന്നു. ഇന്ത്യയിലെയും പാക്കിസ്താനിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യ-പാക് സ്ഥിതിഗതികള്‍ സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ചൈന പിന്തുണ നല്‍കുന്നുണ്ടെന്ന് വാങ് യി മുഹമ്മദ് ഇഷാഖ് ദാറിനെ അറിയിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പാകിസ്താന്‍ നേതാവ് വാങിന് വിശദീകരിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. പാകിസ്താന്റെ ഉറച്ച ഭീകരവിരുദ്ധ നടപടികളെ ചൈന പിന്തുണയ്ക്കുന്നുവെന്ന് വാങ് പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ടെലിഫോണില്‍ സംസാരിച്ചു. ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പാകിസ്താന്‍ നേതാവ് വാങിന് വിശദീകരിച്ചു. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, എല്ലാ പാകിസ്താന്‍ വിസകളും നിരോധിക്കുക തുടങ്ങിയ നിരവധി നടപടികള്‍ ഇന്ത്യ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. പാകിസ്താന്റെ ഉറച്ച ഭീകരവിരുദ്ധ നടപടികളെ ചൈന പിന്തുണയ്ക്കുന്നുവെന്ന് വാങ് പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. പാകിസ്താന് പഹല്‍ഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയുടെ കുറ്റപ്പെടുത്തല്‍ മാത്രമാണത്. തീവ്രവാദത്തിന്റെ ഇരയായി പാകിസ്താന്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആരോപണങ്ങള്‍ പരിശോധിക്കണം.ഒരു അന്താരാഷ്ട്ര അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം. ഇന്ത്യ പൊള്ളയായ പ്രസ്താവനകള്‍ നടത്തരുതെന്നും പഹല്‍ഗാം ഭീകരാക്രമണത്തിലുള്ള പാക് ബന്ധത്തിന് തെളിവുകള്‍ ഉണ്ടായിരിക്കണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. റഷ്യന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ റഷ്യ ടുഡേയോടായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ പ്രതികരണം.