ടെഹ്‌റാന്‍: അമേരിക്കയുടെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ഇറാന്റെ ആണവ പദ്ധതി നശിപ്പിച്ചോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇക്കാര്യത്തില്‍ പ്രമുഖ പാശ്ചാത്യ മാധ്യമമായ ഡെയ്‌ലി മെയില്‍ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്യുകയാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച ആക്രമണം മുതല്‍ ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കുന്ന ഐ.ആര്‍.ജി.സി നാവിക താവളങ്ങള്‍ക്ക് നേരെയുണ്ടായ വിനാശകരമായ ആക്രമണങ്ങള്‍ വരെയുള്ള സംഭവങ്ങളാണ് മാധ്യമം വിലയിരുത്തുന്നത്.

കഴിഞ്ഞ മാസം 28ന് ആരംഭിച്ച ഇസ്രായേലിന്റെ ഓപ്പറേഷന്‍ റോറിംഗ് ലയണിന്റെയും അമേരിക്കയുടെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇറാന്റെ ആണവ ശേഷികളുടെ പൂര്‍ണ്ണമായ നാശം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് മുമ്പ്, ഇസ്രായേല്‍ തന്ത്രപരമായി രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടെയാണ് നഥാന്‍സ് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് ആക്രമിക്കപ്പെട്ടത്.

എന്നാല്‍ ഇറാന്‍ ഇത് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. അത് കൊണ്ടാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആദ്യ ആക്രമണത്തില്‍ ഇതിനെ പ്രധാന ലക്ഷ്യമാക്കി മാറ്റിയത്. നഥാന്‍സിനെ എന്നെന്നേക്കുമായി പ്രവര്‍ത്തനരഹിതമാക്കിയോ എന്ന് സ്ഥാപിക്കാന്‍ ഡെയ്ലി മെയില്‍

സ്ഥലത്തിന്റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തു. യുദ്ധം ആരംഭിക്കുന്നതിന് ട്രംപ് നല്‍കിയ പ്രധാന കാരണങ്ങളിലൊന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു.

'മധ്യ ഇറാനിലെ നഥാന്‍സ് ഒരു പ്രധാന യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിന്റെ ആസ്ഥാനമാണ്. ആണവ ഇന്ധനത്തില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള താഴ്ന്ന ഗ്രേഡ് യുറേനിയത്തെ ബോംബുകള്‍ക്കായി ഉപയോഗിക്കുന്ന ആയുധ ഗ്രേഡ് മെറ്റീരിയലാക്കി മാറ്റുന്നു. 12 ദിവസത്തെ യുദ്ധത്തില്‍ യുഎസും ഇസ്രായേലും ഈ സ്ഥലത്ത് വന്‍തോതില്‍ ബോംബാക്രമണം നടത്തി. ആ സമയത്ത് അതിന്റെ ഉപകരണങ്ങളില്‍ ഭൂരിഭാഗവും കേടാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കാം.

അതിനുശേഷം, ഇറാന്‍ സൗകര്യം നന്നാക്കാന്‍ ശ്രമിച്ചു, എന്നിരുന്നാലും അത് പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച് 2 ന് എടുത്ത ഉപഗ്രഹ ചിത്രങ്ങള്‍ ഇവിടേക്കുള്ള വാഹനവും കാല്‍നടയാത്രക്കാരുടെ പ്രവേശന കവാടങ്ങളും മറച്ചുവെച്ച കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നിലംപരിശായതായി കാണിക്കുന്നു. ഇറാന്റെ ശേഷിക്കുന്ന ന്യൂക്ലിയര്‍ സെന്‍ട്രിഫ്യൂജുകള്‍, യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയയ്ക്ക് ആവശ്യമായ അത്യാധുനിക യന്ത്രങ്ങള്‍ എന്നിവ നഥാന്‍സിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

വളരെ സമ്പുഷ്ടമായ യുറേനിയവും സെന്‍ട്രിഫ്യൂജുകളും കുഴിച്ചിടുക എന്നതായിരുന്നു ഒരു പ്രധാന ലക്ഷ്യം. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വിനാശകരമായ നാശനഷ്ടങ്ങള്‍ ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും, ഇറാന്‍് ഇപ്പോഴും ഒരു ആണവായുധം നിര്‍മ്മിക്കാന്‍ പ്രാപ്തമാണോ എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്ന് ഡെയ്ലിമെയില്‍ പറയുന്നു.