ടെല്‍ അവീവ്: ഗാസ സമാധാന ബോര്‍ഡിലേക്ക് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച വ്യക്തികളുടെ ലിസ്റ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രായേല്‍. ഗാസ എക്സിക്യൂട്ടിവ് സമിതിയെ ഇസ്രായേലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും നിലവിലെ സമിതി ഇസ്രായേല്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇസ്രായേല്‍ വാദിക്കുന്നത്. എന്നാല്‍ എന്താണ് കാരണമെന്ന് എടുത്തു പറഞ്ഞതുമില്ല.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി വിദേശകാര്യ സെക്രട്ടറി ഉടന്‍ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ഇസ്രഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശവുമുണ്ട്. കൂടുതല്‍ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് ഇസ്രായേല്‍ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.

ഗസ്സ സമാധാന ബോര്‍ഡിലേക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും യു.കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയുമാണ് മരുമകനും ഉപദേശകനുമായ ജാര്‍ദ് കുഷ്‌നറെയും ട്രംപിന്റെ പ്രത്യേക പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെയുമായ് ട്രംപ് നിര്‍ദേശിച്ചത്. ട്രംപ് തന്നെയാണ് സമിതിയുടെ ചെയര്‍മാന്‍. അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് സി.ഇ.ഒ മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.

ഖത്തറില്‍ നിന്നുള്ള ഒരു നയതന്ത്രജ്ഞനും ഈജിപ്തില്‍ നിന്നുള്ള ഒരു ഇന്റലിജന്‍സ് മേധാവിയും സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും ഗസ്സയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചിരുന്നു. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഒരു കാബിനറ്റ് മന്ത്രിയും തുര്‍ക്കി വിദേശകാര്യ മന്ത്രിയും സമിതിയില്‍ അംഗങ്ങളാകും. പ്രസ്തുത സമിതിയില്‍ ഇസ്രായേലികളായ ആരും തന്നെ ഇല്ലെന്നതെന്നതാണ് നെതന്യാഹുവിന്റെ ചൊടിപ്പിച്ചതെന്നാണ് നിഗമനം. നെതന്യാഹു അതൃപ്തി അറിയിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.

കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. പരിവര്‍ത്തന കാലയളവില്‍ ഗസ്സയുടെ ഭരണം മേല്‍നോട്ടം വഹിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് അന്താരാഷ്ട്ര ബോര്‍ഡ് ഓഫ് പീസ്. പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവും ശതകോടീശ്വരനുമായ മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപ് ഉപദേഷ്ടാവായ റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും ബോര്‍ഡില്‍ ഉള്‍പെട്ടിട്ടുണ്ട്. ബോര്‍ഡിന്റെ ചുമതലകളുടെ വിശദാംശങ്ങള്‍ പൂര്‍ണമായി പ്രസിദ്ധികരിച്ചിട്ടില്ല.

ഇന്ത്യന്‍ വംശജനായ അജയ് ബംഗ 1959ല്‍ മഹാരാഷ്ട്രയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. 1981ല്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ഓണേഴ്‌സ്) ബിരുദം പൂര്‍ത്തിയാക്കിയ അജയ് തുടര്‍ന്ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് 2023 ഫെബ്രുവരിയില്‍ ലോക ബാങ്കിനെ നയിക്കാന്‍ അജയ്യെ നാമനിര്‍ദ്ദേശം ചെയ്തത്. ലോക ബാങ്ക് ഗ്രൂപ്പിന്റെ 14-ാമത് പ്രസിഡന്റാണ് അജയ് ബംഗ.