മുംബൈ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി മുംബൈ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് സ്റ്റാര്‍മര്‍ പ്രഥമ ഇന്ത്യാസന്ദര്‍ശനത്തിനായി മുംബൈയല്‍ എത്തിയത്. ഇന്ത്യ-പസഫിക്, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിര്‍ണായക പ്രാദേശികവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗജന്യ വ്യാപാര കരാര്‍ സാധ്യമായതിന് പിന്നാലെയുള്ള സ്റ്റാര്‍മറിന്റെ സന്ദര്‍ശനം ഇന്ത്യ-യുകെ ബന്ധത്തില്‍ പുതിയ ഊര്‍ജത്തെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ നിര്‍ണായക സംഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഖ്യാത സതാംപ്ടണ്‍ സര്‍വകലാശാലയുടെ ഗുരുഗ്രാമിലെ കാമ്പസ് ഇതിനകം പ്രവര്‍ത്തനം ആരംഭിക്കുകയും ആദ്യ ബാച്ച് പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. സതാംപ്ടണെ കൂടാതെ ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ മുംബൈ കാമ്പസ് 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ലിവര്‍പൂള്‍ സര്‍വകലാശാല ബെംഗളൂരുവിലും യോര്‍ക്ക് സര്‍വകലാശാല മുംബൈയിലും അബെര്‍ഡീന്‍ സര്‍വകലാശാല മുംബൈയിലും കാമ്പസുകള്‍ ആരംഭിക്കുമെന്നാണ് സൂചന.

തന്റെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിര്‍ണായക ഘടകമാണ് ആ കരാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ തീരമാനമായി. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പ്രകീര്‍ത്തിച്ചു.

ഗാസയിലെ ധാരണ മുന്നോട്ട് കൊണ്ടുപോകണമെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരെ എല്ലാം അഭിനന്ദിക്കുന്നുവെന്നും കിയ സ്റ്റാമര്‍ കൂട്ടിച്ചേര്‍ത്തു. ഗാസ, യുക്രെയ്ന്‍ സംഘര്‍ഷങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി. സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്യന്നുവെന്നും മോദി അറിയിച്ചു. കാലാവസ്ഥ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംയുക്ത നിധി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു.