ടെഹ്റാന്‍: തങ്ങളുടെ മണ്ണിലേക്ക് അമേരിക്കന്‍ സൈന്യം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. യു.എസ്. അധിനിവേശമുണ്ടായാല്‍ പ്രതിരോധിക്കാന്‍ പത്ത് ലക്ഷത്തോളം വരുന്ന പോരാളികള്‍ സജ്ജമാണെന്നും ഇറാന്‍ ഭരണകൂടം അവകാശപ്പെട്ടു. മേഖലയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചുകൊണ്ടാണ് ഇറാന്റെ പുതിയ നീക്കം. ഖാര്‍ഗ് ദ്വീപ് അടക്കം പിടിച്ചെടുക്കാന്‍ വേണ്ടി അമേരിക്ക തയ്യാറായേക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ഇറാനും നിലപാട് കടുപ്പിക്കുന്നത്.

യു.എസിന്റെ ഭാഗത്തുനിന്ന് കരമാര്‍ഗമുള്ള ഏതൊരു സൈനിക നീക്കവും ഉണ്ടായാല്‍ നിലവിലുള്ള ആണവനയത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. രാജ്യം കടുത്ത ഭീഷണി നേരിട്ടാല്‍ നിലനില്‍പ്പിനായി എന്തുമാര്‍ഗവും സ്വീകരിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യം ആയത്തുള്ള അലി ഖമേനിയുടെ വിശ്വസ്തരും സൈനിക വക്താക്കളുമാണ് ഇക്കാര്യം വിദേശ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

തങ്ങളുടെ മണ്ണിലേക്ക് അമേരിക്കന്‍ സൈന്യം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ ആണവായുധം നിര്‍മ്മിക്കുമെന്നും അത് പ്രയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് ഇറാന്‍ വ്യക്തമാക്കുന്നത്. അധിനിവേശമുണ്ടായാല്‍ പ്രതിരോധിക്കാന്‍ പത്ത് ലക്ഷത്തോളം വരുന്ന പോരാളികള്‍ സജ്ജമാണെന്നും ഇറാന്‍ ഭരണകൂടം അവകാശപ്പെട്ടു.

അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അധികാരമുറപ്പിച്ച വിപ്ലവ ഗാര്‍ഡിലെ (ഐ.ആര്‍.ജി.സി) തീവ്രനിലപാടുകാരാണ് ആണവനയത്തില്‍ മാറ്റം വരുത്താന്‍ നീക്കം നടത്തുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഇറാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലനില്‍പ്പിനായി എന്തുമാര്‍ഗവും സ്വീകരിക്കുമെന്ന ഇറാന്റെ പ്രഖ്യാപനം മേഖലയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കുകയാണ്.

ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള ആശങ്കകള്‍ അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ആണവായുധം നിര്‍മ്മിച്ചിട്ടില്ലെന്നും എന്നാല്‍ രാജ്യം അപകടത്തിലാകുന്ന ഘട്ടത്തില്‍ നയപരമായ മാറ്റമുണ്ടാകുമെന്നും ഇറാന്‍ ആവര്‍ത്തിക്കുന്നു. അമേരിക്കയുടെ പുതിയ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഇറാന്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അമേരിക്കയോ സഖ്യകക്ഷികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നില്‍ക്കള്ളിയില്ലാത്ത അവസ്ഥയില്‍ ഇറാന്‍ ആണവായുധം പ്രയോഗിച്ച് അമേരിക്കയോട് പകരം വീട്ടണമെന്ന് ഇറാനിലെ തീവ്ര വിഭാഗക്കാരുടെ നിലപാട്. ഇതോടെ ഇറാന്‍ ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇറാന്റെ പക്കല്‍ ഇപ്പോഴും ആണവായുധം നിര്‍മ്മിക്കാനുള്ള 400 കിലോഗ്രാം യുറേനിയം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പക്ഷെ ഇത് 60 ശതമാനത്തോളം മാത്രം സമ്പുഷ്ടീകരിച്ച യുറേനിയമാണ്. ഒരു ആണവസ്‌ഫോടനം ഉണ്ടാക്കുന്ന ഫിഷന്‍ പ്രക്രിയ നടത്തണമെങ്കില്‍ യുറേനിയം 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആവശ്യമാണ്.

എന്താണ് ഡേര്‍ട്ടി ബോംബ്?

യുറേനിയം ഉപയോഗിക്കുന്ന ബോംബാണ് ഡേര്‍ട്ടി ബോംബ്. പക്ഷെ ഒരു ആണവസ്‌ഫോടനം നടത്താവുന്ന അത്രയ്ക്ക് ഉയര്‍ന്ന തലത്തിലുള്ള സ്‌ഫോടനം നടത്താന്‍ കഴിയില്ല. റേഡിയോ ആക്ടീവ് കണികകളുടെ ഒരു വന്‍മേഘം സൃഷ്ടിക്കാന്‍ പക്ഷെ ഈ ഡേര്‍ട്ടി ബോംബുകള്‍ക്ക് കഴിഞ്ഞേക്കില്ല. കാരണം ഈ ആണവവികരണം പരന്നാലാണ് ഒരു നഗരത്തെ തന്നെ ആണവബോംബ് തുടച്ചുനീക്കുക. കാരണം ഇതിന്റെ പ്രത്യാഘാതം വര്‍ഷങ്ങളോളം നിലനില്‍ക്കും. ചിലപ്പോള്‍ അവിടെ സസ്യങ്ങള്‍ പോലും മുളയ്ക്കില്ല.

പക്ഷെ 440 കിലോഗ്രാം യുറേനിയം ചിലപ്പോള്‍ ഡേര്‍ട്ടി ബോംബുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഈ ബോംബുകള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഡൈനാമിറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ കണികകള്‍ ചേര്‍ക്കുന്നതാണ് ഡേര്‍ട്ടി ബോംബ്. ഈ ഡേര്‍ട്ടി ബോംബ് പൊട്ടിത്തെറിച്ചാലും ആണവവികിരണം ഉണ്ടാകും. ഈ ഡേര്‍ട്ടി ബോംബ് ഉപയോഗിക്കണമെന്ന ആവശ്യം ഇറാനിലെ തീവ്രവാദസംഘങ്ങള്‍ ശക്തമായി ഉയര്‍ത്തുകയാണ്.

ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസന്നാഹം

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ചെറുക്കാന്‍ ഇറാന്‍ വന്‍ സൈനിക സന്നാഹമാണ് ഒരുക്കുന്നത്. പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ദ്വീപില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചും പ്രതിരോധം തീര്‍ത്തും ഇറാന്‍ ഒരുങ്ങിയിരിക്കുകയാണ്. പത്തുലക്ഷം സൈനികരെയാണ് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.

അതേസമയം, ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയില്‍ ട്രംപ് പത്തുദിവസത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 6 വരെയാണ് പുതിയ കാലാവധി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ ഒത്തുതീര്‍പ്പിന് ഇറാന്‍ തയ്യാറല്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, അയ്യായിരത്തോളം വരുന്ന അധിക സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്.

അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ തള്ളി. ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക, ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവെച്ചത്. എന്നാല്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ നീക്കം ചെയ്യണമെന്നും ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ മറുപടി. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ പശ്ചിമേഷ്യയില്‍ ഒരു പൂര്‍ണ്ണ തോതിലുള്ള കരയുദ്ധത്തിനുള്ള സാധ്യത ഏറുകയാണ്.