ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ഇറാനില്‍ വധിക്കപ്പെട്ടതോടെ ആകെ പെട്ടിരിക്കുന്നത് ഇറാനാണ്. ലോക നേതാക്കള്‍ക്ക് ഒട്ടു സുരക്ഷിതമല്ലാത്ത രാജ്യമാണ് ഇറാനെന്ന പ്രതീതി ശക്തമാണ്. മുഖം രക്ഷിക്കാന്‍ വേണ്ടി ഇസ്രായേലിനോട് കണക്കു തീര്‍ക്കുമെന്ന് പറയുമ്പോഴും എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയാണ് എങ്ങും. ഇറാന്റെ സൈനികആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേല്‍ ഇറാനില്‍ കടന്നു മുന്‍പ് വകവരുത്തിയിട്ടുണ്ടെങ്കിലും പലസ്തീന്‍ നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണ്. ഇത് ഇറാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലതതില്‍ ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഹനിയ്യ കൊല്ലപ്പെട്ടതായി ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ഉത്തരവിട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിലെ (ഐ.ആര്‍.ജി.സി) അംഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖാംനഈ തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനില്‍ എത്തിയതായിരുന്നു ഹനിയ്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എക്‌സിലെ ഒരു പോസ്റ്റില്‍ ഹനിയ്യയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ അതിന്റെ അന്തസ്സ്, ബഹുമാനം, അഭിമാനം എന്നിവ സംരക്ഷിക്കുമെന്നും ഇസ്രായേലിന്റെത് ഭീരുത്വം നിറഞ്ഞ നീക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാന്‍ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാന്‍ കാരണമായതെന്നു കരുതുന്നവരുണ്ട്.

2019 നു ശേഷം ടെഹ്‌റാനില്‍ ഹനിയ പതിനഞ്ചോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ടെഹ്‌റാന്‍ സുരക്ഷിതമാണെന്നു ഹമാസ് നേതൃത്വവും കരുതിയിട്ടുണ്ടാവണം. ഏപ്രിലിലെ സംഘര്‍ഷത്തിനുമുന്‍പ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. ഹിസ്ബുല്ലയ്ക്ക് ഇറാന്‍ പണവും ആയുധങ്ങളും നല്‍കുന്നുണ്ട്, ലബനനില്‍നിന്നും സിറിയയില്‍നിന്നും ഹിസ്ബുല്ലയിലൂടെയാണ് ഇറാന്‍ ഇസ്രയേലിനെതിരെ പൊരുതിയിരുന്നത്. ഇപ്പോള്‍ നേരിട്ടും ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ മേഖലയില്‍ സംഘര്‍ഷം കൈവിട്ടുപോകുമെന്ന ഭീതിയുണ്ട്.

ഇറാനെ സംബന്ധിച്ചിടത്തോളം ഹനിയയുടെ വധം വലിയ അഭിമാനക്ഷതമാണ്. കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ. 'ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വകവരുത്തി' എന്നാണു ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രതികരിച്ചത്. ഇതിന്റെ ശിക്ഷ കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.