ജറുസലേം: ഇറാനിലെ പഴയ ഭരണനേതൃത്വത്തെക്കാള്‍ തീവ്രമായ നിലപാടുകളുള്ള പുതിയ ഭരണകൂടമാണ് നിലവില്‍ വന്നിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്). നിലവില്‍ 40 ദിവസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന നിര്‍ണായക സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന ഈ കൂടിക്കാഴ്ചകള്‍ പരാജയപ്പെട്ടാല്‍, അത് ലോകസാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന ഒരു വലിയ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഐ.ഡി.എഫ്. ഈ മുന്നറിയിപ്പ് നല്‍കിയത്. പഴയതിനേക്കാള്‍ കടുത്ത ശത്രുവിനെയാണ് തങ്ങള്‍ ഇപ്പോള്‍ നേരിടുന്നതെന്ന ഇസ്രായേലിന്റെ വിലയിരുത്തല്‍ മധ്യേഷ്യയില്‍ വീണ്ടും രക്തച്ചൊരിച്ചിലിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെ ഇപ്പോള്‍ നയിക്കുന്നത് പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമേനിയാണ്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി) നേതാക്കളാണ് പുതിയ ഭരണകൂടത്തിന്റെ പ്രധാന കരുത്ത്. മുന്‍ രാഷ്ട്രീയ നേതൃത്വത്തെ അപേക്ഷിച്ച് പ്രത്യയശാസ്ത്രപരമായി കൂടുതല്‍ കടുത്ത നിലപാടുകളാണ് ഇവര്‍ക്കുള്ളതെന്ന് ഇസ്രയേല്‍ നിരീക്ഷിക്കുന്നു. തങ്ങള്‍ കൂടുതല്‍ ശക്തരായി തിരിച്ചുവന്നുവെന്നും രാജ്യത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുമാണ് മൊജ്തബ ഖമേനി തന്റെ ആദ്യ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ 40 ദിവസമായി തുടരുന്ന യുദ്ധം ലോകത്തിന്റെ ഇന്ധന വിതരണത്തെയും പെട്രോകെമിക്കല്‍ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഇറാനില്‍ ആയിരത്തിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായും ഏകദേശം 4,000 ലക്ഷ്യങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഈ സംഘര്‍ഷത്തിനിടെ, അമേരിക്കയ്ക്ക് കോടിക്കണക്കിന് രൂപയുടെ സൈനിക ആസ്തികള്‍ നഷ്ടപ്പെടുകയും രണ്ട് സൈനികരെ രക്ഷിക്കാന്‍ ഇറാനില്‍ അതിസാഹസികമായ ദൗത്യം നടത്തേണ്ടി വരികയും ചെയ്തു. വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും ശത്രു കൂടുതല്‍ ശക്തമായി മാറുന്നത് ഇസ്രയേലിനും അമേരിക്കയ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഈ പ്രതിസന്ധികള്‍ക്കിടയിലും, യുദ്ധം അവസാനിപ്പിക്കാനുള്ള അവസാന പ്രതീക്ഷയെന്ന നിലയില്‍ ഇന്ന് പാകിസ്ഥാനില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക സമാധാന ചര്‍ച്ചകള്‍ നടക്കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്‌നര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് സൂചന. എന്നിരുന്നാലും, ഇറാനിലെ പുതിയ ഭരണകൂടം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചര്‍ച്ചകളുടെ വിജയവും മേഖലയിലെ സമാധാനവും.