ജെറുസലേം: ഹമാസ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ രണ്ട് കുട്ടികളേയും കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന വെളിപ്പെടുത്തലുമായി ഇസ്രയേല്‍ സൈന്യം. ഒമ്പത് മാസം പ്രായമുള്ള കെഫിര്‍ ബിബാസ് സഹോദരന്‍ നാല് വയസുകാരന്‍ ഏരിയല്‍ എ്ന്നിവരെയാണ് ഭീകരര്‍ കൊന്നു തള്ളിയത്. ഇത്തരത്തില്‍ തടവിലാക്കപ്പെട്ട നിരവധി പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് സൂചന. നേരത്തേ ഹമാസ് വ്യക്തമാക്കിയിരുന്നത് കുട്ടികള്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ്.

എന്നാല്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ഇസ്രയേല്‍ സര്‍ക്കാരിന്റെ ദേശീയ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് കുട്ടികള്‍ ബോംബാക്രമണത്തിലോ വെടിയേറ്റോ അല്ല കൊല്ലപ്പെട്ടതെന്നും കഴുത്ത് ഞെരിച്ചാണ് അവരെ കൊന്നതെന്നും വ്യക്തമായത്. ഹമാസ് തട്ടിക്കൊണ്ട് പോയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ബന്ദികളായിരുന്നു ഇവര്‍ രണ്ട് പേരും. കുട്ടികളുടെ മരണകാരണം ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇസ്രയേലിലെ ഇവരുടെ വീട് ആക്രമിച്ച ഹമാസ് ഭീകരര്‍ കുട്ടികളുടെ അച്ഛന്‍ യാര്‍ദേനേയും അമ്മ ഷിരിയേയും കുട്ടികള്‍ക്കൊപ്പം തട്ടിക്കൊണ്ട് പോയിരുന്നു.

യാര്‍ദേനെ ഈയിടെ മോചിപ്പിച്ചിരുന്നു. കുട്ടികളുടെ അമ്മയായ ഷിരിയും കൊല്ലപ്പെട്ടു എന്ന് അറിയിച്ച ഹമാസ് എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രയേലിന് കൈമാറിയ മൃതദേഹം ഷിറിയുടേതല്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷിരി ബിബാസിന്റെ മൃതദേഹം ഒടുവില്‍ ഹമാസ് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഷിരിയുടെ യഥാര്‍ഥ മൃതദേഹം റെഡ്‌ക്രോസിനു കൈമാറിയെന്നാണ് റിപ്പോര്‍ട്ട് . മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാനുള്ള നടപടി ഇസ്രയേല്‍ ആരംഭിച്ചു.

നേരത്തെ കൈമാറിയ 4 മൃതദേഹങ്ങളില്‍ ഷിരിയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാര്‍ഥ മൃതദേഹം കൈമാറിയത്. എന്നാല്‍ ഹമാസിന്റെ തടവിലിരിക്കെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഷിരി മരിച്ചത് എന്ന ആരോപണത്തെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്നു 32കാരിയായ ഷിരി ബിബാസും മക്കളും. ഹമാസ് ചെയ്തു കൂട്ടിയ തെറ്റുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

ഷിരിയുടെ മൃതദേഹം മറ്റൊരു സ്ത്രീയുടെ മൃതദേഹവുമായി മാറിപ്പോയതാണ് എന്നാണ് ഹമാസ് നല്‍കുന്ന വിശദീകരണം. അതേ സമയം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിബാസ് കുടുംബം ആരോപിച്ചു. ഷിറിക്ക് എന്ത് സംഭവിച്ചു എന്ന് തങ്ങളെ അറിയിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഷിറിയുടെ മൃതദേഹം എന് പേരില്‍ ഹമാസ് അയച്ചത് ആരുടെ മൃതദേഹമാണെന്ന് ഹമാസ് ഇനിയും വ്യക്തമാക്കിയിട്ടുമില്ല.

ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസിഡറും ഷിറിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 19 മുതല്‍ 19 ബന്ദികളെ വിട്ടയച്ചതിന് പകരമായി 1100 ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചിരുന്നു.