റിയാദ്: പ്രതീക്ഷയായി വെടിനിര്‍ത്തല്‍. യുക്രെയിന്‍-റഷ്യന്‍ യുദ്ധത്തിന് താല്‍കാലിക വിരാമം. സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രൈന്‍ രംഗത്തു വരുന്നത്. യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം പിന്‍വലിച്ച് അമേരിക്കയും രംഗത്തു വന്നു. അതിനിടെ യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി രാജി വയ്ക്കണമെന്ന വിചിത്ര വാദം ഉയര്‍ത്തി റഷ്യയും ചര്‍ച്ചയ്ക്ക് പുതിയ തലം നല്‍കി. വെടിനിര്‍ത്തലിന് മുന്‍പ് മോസ്‌കോ നഗരത്തിലേക്ക് യുക്രൈന്റെ ഡ്രോണ്‍ വര്‍ഷവും സംഭവിച്ചു. ഏതായാലും വെടനിര്‍ത്തലിനെ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റഷ്യന്‍ അനുകൂല നിലപാട് മാറ്റമാണ് ഇതിനെല്ലാം വഴിയൊരുക്കിയത്.

റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് സന്നദ്ധമെന്ന് യുക്രെയിന്‍ പ്രഖ്യാപിക്കുന്നത് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയ്ന്‍ അംഗീകരിക്കുകയായിരുന്നു. സൗദിയില്‍ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് യുക്രെയ്ന്‍ വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്. വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചര്‍ച്ചയായി. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു.

ഇതോടെ യുക്രെയ്‌നിനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിക്കുമെന്ന് യുഎസ് അറിയിച്ചു. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവച്ച നടപടിയും അമേരിക്ക പിന്‍വലിക്കും. രഹസ്യാന്വേഷണ വിവരങ്ങള്‍ വീണ്ടും കൈമാറാനാണ് ധാരണ. യുക്രെയ്‌നിലെ ധാതു സമ്പത്ത് വിനിയോഗിക്കാന്‍ യുഎസ് യുക്രെയ്ന്‍ സംയുക്ത കരാറിനും തീരുമാനമായി. വിഷയത്തില്‍ റഷ്യന്‍ നിലപാട് നിര്‍ണായകമാണ്. എന്നാല്‍, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയും അംഗീകരിക്കുമെന്നാണ് അമേരിക്കന്‍ പ്രതീക്ഷ. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താത്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് നീട്ടാമെന്നും യുക്രൈന്‍ അറിയിച്ചു.

തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണ ചര്‍ച്ചയായി. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന യു.എസ്-യുക്രെയിന്‍ സമാധാന ചര്‍ച്ചയിലാണ് നിര്‍ണായക നീക്കം. വെടിനിറുത്തലിനിടെ യുക്രെയിനിലെ സ്ഥിര സമാധാനത്തിനായി ഇരുപക്ഷത്തിനും ചര്‍ച്ചകള്‍ നടത്താമെന്നും യു.എസ് നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, യു.എസിന്റെ നിര്‍ദ്ദേശം റഷ്യ അംഗീകരിക്കണം. റഷ്യയുമായി യു.എസ് ഉടന്‍ ചര്‍ച്ച നടത്തും. റഷ്യ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. റൂബിയോ, യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ യുക്രെയിന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സൈബിഹയും പ്രതിരോധ മന്ത്രി റുസ്തം ഉമറോവും അടങ്ങുന്ന സംഘം പങ്കെടുത്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആതിഥേയത്വം വഹിച്ചു.

യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി സൗദിയിലുണ്ടായിരുന്നെങ്കിലും ചര്‍ച്ചയുടെ ഭാഗമായില്ല. അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിിയിരുന്നു. യു.എസ് - യുക്രെയിന്‍ അപൂര്‍വ ധാതു കരാര്‍ ചര്‍ച്ചയില്‍ വിഷയമായില്ലെന്ന് റൂബിയോ അറിയിച്ചു. അതിനിടെ റഷ്യയിലെ മോസ്‌കോയില്‍ യുക്രെയിന്റെ ശക്തമായ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇന്നലെ പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. എണ്ണ ശുദ്ധീകരണശാലയ്ക്ക് കേടുപാടുണ്ട്. യുക്രെയിനിലെ ഒഡേസ, സുമി, ഖേഴ്‌സണ്‍, ഡൊണെസ്‌ക് നഗരങ്ങളിലും വ്യോമാക്രമണമുണ്ടായി. ഇതെല്ലാം ചര്‍ച്ചയെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്.