വാഷിംഗ്ടണ്‍ ഡി സി: യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ വൈറ്റ്ഹൗസിലേക്ക് വീണ്ടും ചര്‍ച്ചകള്‍ക്കായി ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് സെലന്‍സ്‌കി തയ്യാറായ സാഹചര്യത്തിലാണ് ട്രംപ് ക്ഷണം നല്‍കിയിരിക്കുന്നത്.

സൗദി അറേബ്യയുടെ മധ്യസ്ഥതയില്‍ അമേരിക്കന്‍ പ്രതിനിധികളും സെലന്‍സ്‌കിയുമായി നടന്ന ചര്‍ച്ചകളിലാണ് താത്ക്കാലിക വെടിനിര്‍ത്തലിന് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. മുപ്പത് ദിവസം നീണ്ടു നില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന്

തയ്യാറാണെന്നാണ് സെലന്‍സ്‌കി ചര്‍ച്ചയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ റഷ്യ യുക്രൈന്റെ നിലപാടിനോട് ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. അമേരിക്കന്‍ സര്‍ക്കാര്‍ ഇതിനെ തുടര്‍ന്ന് യുക്രൈന് നിര്‍ത്തിവെച്ചിരുന്ന സൈനിക സഹായം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ യുക്രൈന് നേരത്തേ നല്‍കിയിരുന്ന

ഇന്റലിജന്‍സ് സഹായവും അമേരിക്ക തുടരുകയും ചെയ്യും. കഴിഞ്ഞ ദിവസം ട്രംപിന് കണ്ട മാധ്യമപ്രവര്‍ത്തകര്‍ സെലന്‍സ്‌കിയെ വീണ്ടും വൈറ്റ്ഹൗസിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഈയിടെ അമേരിക്കയ്ക്ക് സൈനിക സഹായത്തിന് പകരമായി യുക്രൈന്റെ ധാതുസമ്പത്ത് നല്‍കാനുള്ള കരാറില്‍ ഒപ്പ് വെയ്ക്കാനായി വൈറ്റ്ഹൗസില്‍ എത്തിയ സെലന്‍സ്‌കിയും ട്രംപും തമ്മില്‍ വന്‍ വാഗ്വാദം നടത്തിയിരുന്നു. ഒടുവില്‍ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അന്നത്തെയും ഇന്നത്തെയും സംഭവങ്ങള്‍

തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

സൗദിയിലെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദ്ദേശങ്ങള്‍ റഷ്യക്ക് സമര്‍പ്പിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ വ്യക്തമാക്കി. യുക്രൈന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി റഷ്യയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ റഷ്യ അംഗീകരിക്കില്ലെങ്കില്‍

അതിന്റെ ബുദ്ധിമുട്ടുകള്‍ എല്ലാവരും സഹിക്കേണ്ടി വരുമെന്നും മാര്‍ക്കോ റൂബിയോ ചൂണ്ടിക്കാട്ടി.

അതേ സമയം വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി നേരിട്ട് സംസാരിക്കുമെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. പുട്ടിന്‍ വെടിനിര്‍ത്തലിന് സമ്മതിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. റഷ്യക്ക് നഷ്ടമായ യുക്രൈനിലെ പ്രദേശങ്ങളില്‍ ചിലത് തിരികെ പിടിക്കാനും താന്‍ ശ്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പല ലോക നേതാക്കളും പുട്ടിനോട് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ പുട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയെ സ്വാഗതം ചെയ്ത

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ പന്ത് ഇപ്പോള്‍ റഷ്യയുടെ കോര്‍ട്ടിലാണെന്നും അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്ക് വാട്സ് ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പുട്ടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞു. യുക്രൈന്റെ ഭൂമിയുടെ അഞ്ചില്‍ ഒരു ഭാഗം റഷ്യ ഇതിനകം പിടിച്ചെടുത്തിരിക്കുകയാണ്.