ന്യുയോര്‍ക്ക്: അമേരിക്കയെ മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് മനസ്സില്ല. വീണ്ടും അധികാരത്തിലെത്താന്‍ സാധ്യത തേടുകയാണ് ട്രംപ്. ഭരണ ഘടന പ്രകാരം ഒരാള്‍ക്ക് രണ്ട് തവണയേ അമേരിക്കയില്‍ പ്രസിഡന്റാകാന്‍ കഴിയൂ. ഈ നിയമത്തെ മറികടക്കാനുള്ള സാധ്യതയാണ് തേടുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ 22-ാം ഭേദഗതിയില്‍ 'ഒരാളെയും രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല' എന്ന് പറയുന്നു. ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റിന്റെ അഭൂതപൂര്‍വമായ നാല് തവണ പ്രസിഡന്റ് സ്ഥാനത്തിന് ശേഷമാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഈ നിയമ ഭേദഗതി അടക്കം ട്രംപ് പരിഗണിക്കുന്നുണ്ടത്ര.

ഇതിനൊപ്പം മറ്റൊരു തന്ത്രവും പയറ്റാന്‍ സാധ്യതയുണ്ട്. അടുത്ത തവണ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് വാന്‍സ് പ്രസിഡന്റായി മത്സരിക്കും. ട്രംപ് വൈസ് പ്രസിഡന്റ് പദവിയിലാകും മത്സരിക്കുക. വാന്‍സ് ജയിച്ച ശേഷം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. അങ്ങനെ രാജിവച്ചാല്‍ ട്രംപിന് വീണ്ടും പ്രസിഡന്റാകാം. പ്രസിഡന്റ് രാജിവച്ചാല്‍ വൈസ് പ്രസിഡന്റിനെ പ്രസിഡറ്റാക്കാമെന്ന നിയമം അപ്പോള്‍ ട്രംപിനെ തുണയ്ക്കും. ഈ മാതൃകയില്‍ ഒരിക്കല്‍ കൂടി വൈസ് പ്രസിഡന്റായി മത്സരിച്ച് ട്രംപിന് പ്രസിഡന്റായി മാറാമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ 2037 വരെ പ്രസിഡന്റ് പദത്തില്‍ ട്രംപിന് തുടരനാകുമത്രേ. 22-ാം ഭേദഗതിയിലെ ഒരു പഴുതനുസരിച്ച്, ഒരു പ്രസിഡന്റിനെ രണ്ടുതവണയില്‍ കൂടുതല്‍ തിരഞ്ഞെടുക്കാന്‍ കഴിയില്ലെങ്കിലും, പിന്തുടര്‍ച്ചയിലൂടെ അവര്‍ക്ക് ഇപ്പോഴും ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും. ഇവിടെയാണ് വൈസ് പ്രസിഡന്റ് റോളിന് സാധ്യത കൂടുന്നത്.

ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും അദ്ദേഹത്തിന്റെ പ്രസിഡന്റ് രാജിവയ്ക്കുകയും ചെയ്താല്‍, അദ്ദേഹത്തിന് വീണ്ടും പ്രസിഡന്റായി ചുമതലയേല്‍ക്കാം. ഭേദഗതി ഇത് വ്യക്തമായി വിലക്കുന്നില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ഈ തന്ത്രം പിന്തുടരുകയാണെങ്കില്‍, അദ്ദേഹത്തിന് തുടരാമത്രേ. ട്രംപ് രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റ് പദവിയില്‍ തുടരേണ്ടിവരുമെന്ന് പലതവണ തമാശ പറഞ്ഞിട്ടുണ്ട്. 2028-ല്‍ ട്രംപ് വീണ്ടും മത്സരിക്കുമെന്ന് വൈറ്റ് ഹൗസ് മുന്‍ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനന്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നു.

ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ട്രംപിന് എങ്ങനെ കഴിയുമെന്ന് കണ്ടെത്താന്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തലുകള്‍. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപിന് ഏറെ സാധ്യത ഇനിയുമുണ്ടെന്നാണ് വിലയിരുത്തല്‍. 2028 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളായി വാതുവെപ്പുകാര്‍ കാണുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ വാതുവെപ്പ് ഡാറ്റ ഉദ്ധരിച്ച് ന്യൂസ് വീക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ് വാതുവെപ്പ് കമ്പനിയായ വില്യം ഹില്‍, അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിക്കാന്‍ സാധ്യതയുള്ളയാളായി 5/1 സാധ്യതയോടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ട്രംപ് മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ 16.7% സാധ്യത നല്‍കുന്നണ്ട്. 22-ാം ഭേദഗതി റദ്ദാക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയായിരിക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസിലെ പിന്തുണ കാരണം ട്രംപിന് അതിന് കഴിയുമെന്ന വിലയിരുത്തലുണ്ട്. 2028ലും അതിന് ശേഷം ഒരിക്കല്‍ കൂടി പ്രസിഡന്റ് പദമോഹമാണ് ട്രംപിനുള്ളത്.