ലണ്ടന്‍: ഒരുകാലത്ത് ബ്രിട്ടണിലെ കുടിയേറ്റക്കാര്‍ക്കായി ശബ്ദമുയര്‍ത്തിയ സര്‍ കീര്‍ സ്റ്റാര്‍മറും, തദ്ദേശ തെരഞ്ഞെടുപ്പില്‍ റിഫോം യു കെ പാര്‍ട്ടിക്കുണ്ടായ വന്‍ വിജയത്തോടെ തന്റെ ഇടതുപക്ഷാശയങ്ങള്‍ ഒളിപ്പിച്ച് വലതുപക്ഷത്തേക്ക് നീങ്ങുന്നതായ സൂചനകള്‍ പുറത്തു വരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ രൂപം കൊടുത്ത, റുവാണ്ടന്‍ പദ്ധതി എടുത്തു കളഞ്ഞ സ്റ്റാര്‍മര്‍ ഇപ്പോള്‍ സമാനമായ രീതിയില്‍, ബ്രിട്ടനിലെത്തുന്ന അഭയാര്‍ത്ഥികളെ ഒരു മൂന്നാം രാജ്യത്തേക്ക് അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍, അത്തരമൊരു പദ്ധതിയില്‍ പങ്കാളിയാകാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം അല്‍ബേനിയ വെട്ടിത്തുറന്ന് പറഞ്ഞതോടെ, ചാനല്‍ കടന്നെത്തുന്ന അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷം വരെയെങ്കിലുംകുറവുണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷം ഇതുവരെ 12,000 പേരാണ് ചാനല്‍ വഴി, അനധികൃതമായി യു കെയില്‍ എത്തിയിരിക്കുന്നത്. ഇതേ നിരക്ക് തുടര്‍ന്നാല്‍, അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2025 റെക്കോര്‍ഡ് ഇടും എന്നാണ് അധികൃതര്‍ ഭയക്കുന്നത്. ചാനല്‍ മറികടക്കാന്‍ അനുകൂലമായ കാലാവസ്ഥയുള്ള ദിനങ്ങള്‍ ഈ വര്‍ഷം കൂടുതലായിരിക്കും എന്നതാണ് ഇതിനു കാരണം. ഇത്തരത്തില്‍ എത്തുന്നവരെ, അവരുടെ അപേക്ഷകളില്‍ തീര്‍പ്പുണ്ടാകുന്നത്വരെ ഒരു മൂനാം രാജ്യത്തില്‍ താമസിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ നീക്കം. അതിനായി ചില രാജ്യങ്ങളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും സ്റ്റാര്‍മര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, റുവാണ്ടന്‍ പദ്ധതി പൊടിതട്ടിയെടുത്ത സ്റ്റാര്‍മര്‍ക്ക് തുടക്കം തന്നെ പിഴച്ചിരിക്കുകയാണ്. ഇക്കാര്യം ആദ്യം ചര്‍ച്ച ചെയ്ത അല്‍ബേനിയ ഇത്തരമൊരു പദ്ധതിയില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചു.നേരത്തെ വിദേശ കെയറര്‍മാര്‍ യു കെയിലേക്കെത്തുന്നത് നിരോധിച്ചു കൊണ്ടും, യു കെ യില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള പി ആര്‍ ലഭിക്കാന്‍ അഞ്ച് വര്‍ഷം ഇവിടെ അഞ്ച് വര്‍ഷം താമസിക്കണം എന്നത് പത്ത് വര്‍ഷമാക്കിയും സ്റ്റാര്‍മര്‍ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കുടിയേറ്റ നയത്തില്‍ മാത്രമല്ല, മറ്റ് പല തീരുമാനങ്ങളില്‍ നിന്നും റിഫോം പേടിയാല്‍ സ്റ്റാര്‍മര്‍ മലക്കം മറിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ എടുത്തു കളഞ്ഞ വിന്റര്‍ ഫ്യുവല്‍ അലവന്‍ പുനസ്ഥാപിക്കാന്‍ ഒരുക്കങ്ങള്‍ നട്ക്കുന്നതായി സൂചനകള്‍ വരുന്നു. ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് 300 പൗണ്ട് വരെയുള്ള ഈ വാര്‍ഷിക പേയ്‌മെന്റ് പുനസ്ഥാപിക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു എന്നാണ് അറിയുന്നത്. ഇക്കാര്യം നിഷേധിക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, വിന്റ്ര്‍ ഫ്യുവല്‍ അലവന്‍സ് നിര്‍ത്തലാക്കുക വഴി സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുന്നതിലേക്കായി 1.4 ബില്യന്‍ പൗണ്ട് ലാഭിക്കാനായി എന്ന് കഴിഞ്ഞ ദിവസം സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു. ഈ പദ്ധതി പിന്‍വലിച്ച നടപടി പൂര്‍ണ്ണമായും റദ്ദാക്കിയേക്കില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. അങ്ങനെ വന്നാല്‍, വിന്റര്‍ ഫ്യുവല്‍ അലവന്‍സ് റദ്ദാക്കുന്നതിനായി ഏറ്റവുമധികം വാദിച്ച ചാന്‍സലര്‍ റേയ്ച്ചല്‍ റീവ്‌സിന് അത് ക്ഷീണമാകും. ഏതെങ്കിലും വരുമാന പരിധി നിശ്ചയിച്ചുകൊണ്ട് പരിമിതമായ നിലയില്‍ ഇത് തിരികെ കൊണ്ടുവരാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.