ജെറുസലേം: പശ്ചിമേഷ്യ യുദ്ധത്തിലേക്ക് തന്നെ. ചര്‍ച്ചയ്ക്കുള്ള ഒമാന്‍ അഭ്യര്‍ത്ഥനയും ഇറാന്‍ തള്ളി. ആക്രമണം നടക്കുമ്പോള്‍ ചര്‍ച്ചയില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇറാന്‍ തിരിച്ചടിക്കുന്നുമുണ്ട്. എന്നാല്‍ വലിയ നഷ്ടങ്ങളുണ്ടാകുന്നത് ഇറാനിലാണ്. ഇന്നലെ രാത്രിയിലും ഇസ്രേയല്‍ ആകാശത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ പറന്നെത്തി. മിക്കതും തകര്‍ത്തെങ്കിലും ചിലതൊക്കെ ഇസ്രായേലില്‍ വീണ് നാശങ്ങള്‍ ഉണ്ടാക്കിയെന്നതാണ് വസ്തുത. എന്നാല്‍ ഇറാന്റെ എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി അതിരൂക്ഷമായിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ബ്രിട്ടനും അമേരിക്കയും തയ്യാറാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയില്‍ മഹായുദ്ധം ആരംഭിച്ചതായി വിദഗ്ധര്‍ പറയുന്നു. ഇസ്രയേലും അമേരിക്കയും ബ്രിട്ടണും ചേര്‍ന്ന് ഇറാനെ വളഞ്ഞിട്ട് ആക്രമിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഇസ്രയേലിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. ഇതോടെയാണ് യുദ്ധ സമാന സാഹചര്യം ഉറപ്പായത്. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം. നൂറോളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാന്‍ നടത്തി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. നിരവധി മിസൈലുകളും ഡ്രോണുകളും ഇസ്രയേലില്‍ പതിച്ചു. പിന്നാലെ ഇറാനിലേക്ക് ഇസ്രയേലും തിരിച്ചടി തുടങ്ങി.

ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഫോണില്‍ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ പുട്ടിന്‍ അപലപിച്ചു. അതിനിടെ ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍ രംഗത്തു വന്നു. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്രയേല്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഇറാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പടര്‍ത്തുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അവിചായ് അദ്രയി എക്‌സില്‍ പ്രതികരിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍ കൂടി വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു.

ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് മൂന്നാമത്തെ വിമാനവും വെടിവച്ചിട്ടെന്ന ഇറാന്റെ അവകാശവാദം. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേല്‍ വന്‍ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്‌റാന്‍ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യം വച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ കൂടുതല്‍ മിസൈലാക്രമണം നടത്തിയാല്‍ ടെഹ്റാന്‍ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്ന ഏതൊരു രാജ്യവും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി. ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രാദേശിക സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും ആ രാജ്യങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നതാണ് വസ്തുത.