ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്ക നടത്തിയത് സൂപ്പര്‍ ബോബിംഗ് തന്നെ. ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തില്‍ അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരം മാത്രമാണെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂഗര്‍ഭത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ഡൊ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ കുറിച്ച് ഇനിയും വ്യക്തതയില്ല. ഈ നിലയത്തിന് കാര്യമായ കേടുപാടില്ലെന്നാണ് ഇറാന്‍ പറയുന്നത്. ഏതായാലും അമേരിക്കന്‍ ആക്രമണം ലക്ഷ്യം കണ്ടുവെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ആണവശേഷിയെ വര്‍ഷങ്ങളോളം പിറകോട്ടടിക്കുന്നതാണ് അമേരിക്കന്‍ ഇടപെടല്‍ എന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ഡോ എന്നിവയാണ് ആക്രമിച്ചത്. യുഎസിന്റെ കരുത്തുറ്റ ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നുു. യുഎസിന്റെ ഏറ്റവും കരുത്തുറ്റ ബോംബായ ജിബിയു-57 ഉം ഉപയോഗിച്ചു. ഇതിനൊപ്പം മുങ്ങിക്കപ്പലുകളില്‍നിന്ന് ടോമഹോക് ക്രൂസ് മിസൈലുകളും അയച്ചു. വലിയ നാശമാണ് ഇതുണ്ടാക്കുന്നത്.

അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു ഇറാന്‍. ഇറാന്റെ തന്ത്രപ്രധാന ആണവകേന്ദ്രമായ ഫോര്‍ഡോ അശേഷം തീര്‍ത്തുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഫോര്‍ഡോയ്ക്ക് മേല്‍ വ്യോമപ്രതിരോധ സംവിധാനം ജാഗരൂകമായിരുന്നുവെന്നും യുഎസ് ആക്രമണം ഏശിയിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ഡോയ്ക്ക് പുറമെ നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളും യുഎസ് ആക്രമിച്ചു. എന്നാല്‍ നാതന്‍സും ഇസ്ഫഹാനും പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

13,500 കിലോ ഗ്രാം ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ഫോര്‍ഡോയ്ക്ക് നേരെ യുഎസ് പ്രയോഗിച്ചത്. ഫോര്‍ഡോ പര്‍വതങ്ങള്‍ക്കടിയില്‍ 60 മീറ്റര്‍ മുതല്‍ 90 മീറ്റര്‍ വരെയെങ്കിലും താഴ്ചയിലാണ് ഇറാന്‍ ഫോര്‍ഡോ ആണവ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. റഷ്യന്‍നിര്‍മിത വ്യോമപ്രതിരോധമാണ് ഇതിനുള്ളത്. ഒപ്പം പര്‍വതങ്ങളുടെ സംരക്ഷണവും. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ആ പ്രദേശത്തെത്തി ആക്രമിക്കുക അസാധ്യവുമായിരുന്നു. ബങ്കര്‍ ബസ്റ്ററുകളടക്കം അമേരിക്ക പ്രയോഗിച്ചുവെങ്കിലും അതിനെയും ഫോര്‍ഡോ അതിജീവിക്കാന്‍ സാധ്യത ഏറെയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തന്നെയാണ് ഇറാനും ആവര്‍ത്തിക്കുന്നത്.


ഫോര്‍ഡോയ്ക്ക് മേല്‍ മുഴുവന്‍ പ്രഹരശേഷിയോടെയുമാണ് ബോംബിട്ടതെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ബി2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെങ്കിലും യുറേനിയം സമ്പുഷ്ടീകരണം അതിന്റെ പൂര്‍ണതോതിലാണ് ഫോര്‍ഡോയില്‍ നടക്കുന്നതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഫോര്‍ഡോയില്‍ ആണവായുധത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹം വാസ്തവമാണെങ്കില്‍ ബങ്കര്‍ ബസ്റ്റര്‍ പ്രയോഗിച്ചതോടെ ആണവ വികിരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നതാന്‍സിന് നേരെ നേരത്തെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നേരത്തെ ആണവ ചോര്‍ച്ച ഉണ്ടായെങ്കിലും അത് സൈറ്റിനുള്ളില്‍ മാത്രമായിരുന്നുവെന്ന് ആണവ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു.


ടെഹ്റാനു തെക്ക് ഖൂം നഗരത്തിനടുത്ത് മലനിരകള്‍ തുരന്നൊരുക്കിയിരിക്കുന്ന ഒരു കോട്ടയാണ് ഫോര്‍ഡോ. ഭൂനിരപ്പില്‍നിന്ന് 80-90 മീറ്റര്‍ ആഴത്തിലാണ് ഇവിടത്തെ യുറേനിയം സമ്പുഷ്ടീകരണസംവിധാനം. പാറകള്‍ക്കും കോണ്‍ക്രീറ്റിനുമടിയില്‍ ഇതു മറഞ്ഞിരിക്കുന്നു. അതിനാല്‍ത്തന്നെ തകര്‍ക്കുക പ്രയാസം. ഫൊര്‍ദോയില്‍ 2700 സെന്‍ട്രിഫ്യൂജുകളുണ്ടെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ഇവിടെ യുറേനിയം 60 ശതമാനം ശുദ്ധിയില്‍ സമ്പുഷ്ടീകരിക്കുന്നുണ്ടെന്നും ഐഎഇഎ. 90 ശതമാനം ശുദ്ധിയില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധമുണ്ടാക്കാന്‍ ഉപയോഗിക്കാം. ഇവിടെ സമ്പുഷ്ടീകരിച്ച യുറേനിയം ഒമ്പത് ആണവായുധങ്ങളുണ്ടാക്കാന്‍ ഇറാന്‍ ഉപയോഗിച്ചേക്കുമെന്ന് ചില ഏജന്‍സികള്‍ സെക്യൂരിറ്റി മുന്നറിയിപ്പുനല്‍കിയിരുന്നു.


യുഎസ് ആക്രമണം ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ എന്ത് ആഘാതമുണ്ടാക്കിയെന്ന് വ്യക്തമല്ല. ആളപായമുണ്ടായതായും അറിയില്ല. നാശം വിലയിരുത്തുകയാണെന്ന് ഇസ്രയേല്‍ സേനാവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ആക്രമണം അന്താരാഷ്ട്രനിയമത്തിന്റെ 'പൈശാചികമായ ലംഘന'മാണെന്ന് ഇറാനിയന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ആണവനിലയങ്ങളിലെ ആക്രമണത്തിനുശേഷം പരിസരത്തെ അണുവികിരണത്തോത് ഉയര്‍ന്നിട്ടില്ലെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും സൗദി അറേബ്യയും അറിയിച്ചു.