വാഷിങ്ടന്‍: ഇറാനില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയത് വ്യക്തമായ പദ്ധതികളിട്ട്. ഇറാന് ഒരിക്കലും തിരിച്ചറിയാനായില്ല. അതീവ രഹസ്യമായിരുന്നു ഇത്. ആക്രമണത്തിന്റെ രൂപ രേഖയും പുറത്തു വന്നു. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എല്ലാ അര്‍ത്ഥത്തിലും വിജയമായി എന്നതിന് തെളിവാണ് പുറത്തു വന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍. 40 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഉപയോഗിച്ചത്. ഇതിനൊപ്പം 30 ടൊമഹോക്ക് മിസൈലുകളും പ്രയോഗിച്ചു. ഇത് ആണവ കേന്ദ്രങ്ങളെ ചാരമാക്കുകയും ചെയ്തു. ഇറാന് ബോംബ് വീഴും വരെ ആക്രമണ സൂചനകളൊന്നും കിട്ടിയില്ല. കൂടുതല്‍ വിമാനങ്ങളെ മറ്റൊരു വഴിക്കു പറത്തി നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിച്ചാണ് ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നു പേരിട്ട ദൗത്യത്തിന് യുഎസ് തുടക്കമിട്ടത്. യുഎസ് ഭരണകൂടത്തിലെ ഏതാനും പേര്‍ക്കു മാത്രമാണ് നീക്കങ്ങള്‍ അറിയാമായിരുന്നത്. അതീവ രഹസ്യമായിരുന്നു ഇറാനിലെ അമേരിക്കയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി2 ബോംബര്‍ ആക്രമണമാണ് ഞായറാഴ്ച പുലര്‍ച്ചെ ഫൊര്‍േേഡാാ, നതാന്‍സ്, ഇസ്ഫഹാന്‍ ഭൂഗര്‍ഭ ആണവനിലയങ്ങള്‍ക്കു നേരെയുണ്ടായത്. ബി2 ബോംബര്‍ വിമാനങ്ങള്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ദൗത്യവും ഇതാണ്. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ സൈനിക നടപടിയാണ് ആദ്യത്തേത്.

ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍നിന്നുള്ള മിസൈലുകളും പ്രയോഗിച്ചെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതായി 'ഫോക്സ് ന്യൂസ്' റിപ്പോര്‍ട്ടു ചെയ്തിരുന്നു. നതാന്‍സ്, ഇസ്ഫഹാന്‍ നിലയങ്ങള്‍ക്കു നേരെയാണ് ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. 400 മൈല്‍ അകലെ നിന്നായിരുന്നു അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈല്‍ വര്‍ഷം. താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല ഈ മിസൈലുകള്‍ക്ക്. ദീര്‍ഘദൂരം സഞ്ചരിച്ച് കരയിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷിയുണ്ട് ഈ സബ്സോണിക് ക്രൂസ് മിസൈലിന്. മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു 43/ബി മാസ്സിവ് ഓര്‍ഡ്നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) ബോംബുകളും പ്രയോഗിച്ചതായും ട്രംപിനെ ഉദ്ധരിച്ച് ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയായത്. ആക്രമണത്തിന് ശേഷം യുദ്ധ വിമാനങ്ങള്‍ സുരക്ഷിത സ്ഥലത്ത് എത്തും വരെ എല്ലാം അമേരിക്ക രഹസ്യമായി സൂക്ഷിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രിയും ശനി പുലര്‍ച്ചെയുമായി ഇരുപത് ബി2 ബോംബര്‍ വിമാനങ്ങള്‍ യുഎസിലെ മിസൗറിയിലുള്ള വൈറ്റ്മാന്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയരുന്നു. ഇതില്‍ ഏതാനും വിമാനങ്ങള്‍ പസിഫിക് ദ്വീപായ ഗ്വാം ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങി. അതേസമയം, യഥാര്‍ഥത്തില്‍ ആക്രമണ ദൗത്യം ഏല്‍പ്പിച്ചിരുന്ന ഏഴ് ബി2 ബോംബര്‍ വിമാനങ്ങള്‍ ഇറാന്‍ ലക്ഷ്യമാക്കി കിഴക്കോട്ടു പറന്നു. ഇവയാണ് ആക്രമണം നടത്തിയത്. ഇന്ധനം ആകാശത്ത് നിറയ്ക്കാന്‍ പോലും സംവിധാനമൊരക്കി. 25 യുദ്ധവിമാനങ്ങള്‍ വിവിധ യുഎസ് താവളങ്ങളില്‍ നിന്ന് ബി2 ബോംബറുകള്‍ക്ക് അകമ്പടിയായി എത്തിയെന്നാണ് റിപ്പോര്‍ട്ട്. 18 മണിക്കൂര്‍ നീണ്ട യാത്രയില്‍ ആകാശത്തുവച്ചുതന്നെ വിമാനങ്ങളില്‍ പല തവണ ഇന്ധനം നിറച്ചു. ആക്രമണദൗത്യം ഏല്‍പ്പിച്ചിരുന്ന ഏഴ് ബി2 ബോംബര്‍ വിമാനങ്ങള്‍ 11,200 കിലോമീറ്റര്‍ പറന്ന് ഇറാന്റെ വ്യോമമേഖലയില്‍ എത്തി. തുടര്‍ന്ന് ഇറാന്‍ സമയം പുലര്‍ച്ചെ 2.10നു കടലില്‍നിന്ന് യുഎസ് അന്തര്‍വാഹിനി രണ്ടു ഡസനിലേറെ ടോമഹോക് മിസൈലുകള്‍ ഇസ്ഫഹാന്‍ ലക്ഷ്യമാക്കി തൊടുത്തുകൊണ്ട് ആക്രമണത്തിന് തുടക്കമിട്ടു. ഇറാന്റെ യുദ്ധവിമാനങ്ങളുടെയും വിമാനവേധ മിസൈലുകളുടെയും ശ്രദ്ധതെറ്റിക്കാന്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്‍പിലായി അതിവേഗ യുദ്ധവിമാനങ്ങള്‍ ഉയരത്തില്‍ പറന്നു. ഇതിന് ശേഷമായിരുന്നു യുദ്ധ വിമാനത്തില്‍ നിന്നുള്ള ആക്രമണം.

ബി2 ബോംബര്‍ വിമാനങ്ങള്‍, ഭൂമി തുരന്ന് സ്‌ഫോടനം നടത്തുന്ന ജിബിയു57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫൊര്‍ഡോയില്‍ വര്‍ഷിച്ചു. ബി2 ബോംബര്‍ വിമാനങ്ങളില്‍ ഓരോന്നിലും 13,600 കിലോ വീതം ഭാരമുള്ള രണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഉണ്ടായിരുന്നത്. പിന്നാലെ നതാന്‍സ്, ഇസ്ഫഹാന്‍ ഭൂഗര്‍ഭ ആണവനിലയങ്ങള്‍ക്കു നേരെയും തുടര്‍ച്ചയായി ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പതിച്ചു. ഇസ്ഫഹാനില്‍ വീണ്ടും ടോമഹോക് മിസൈല്‍ ഉപയോഗിച്ച് ആക്രമണവും നടന്നു. 25 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം വിമാനങ്ങള്‍ മടങ്ങി. ഇറാനിലെ അമേരിക്കന്‍ ആക്രമണം പുറംലോകത്തെ ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 5.20-ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിക്കുകയായിരുന്നു. മൂന്ന് ആണവനിലയങ്ങളും തുടച്ചുനീക്കിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടപ്പോള്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ക്കൊപ്പം ടെലിവിഷനിലൂടെ ട്രംപ് ലോകത്തെ അഭിസംബോധന ചെയ്തു. ഇറാന്‍ ഉടന്‍ നയതന്ത്രപരിഹാരത്തിനു തയ്യാറല്ലെങ്കില്‍ ഇതിലും വലിയ ആക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുനല്‍കി. പിന്നാലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടന്നെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. എന്നാല്‍, അവയ്ക്ക് കാര്യമായ തകരാറുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ടു. ആണവനിര്‍വ്യാപനക്കരാറിനുള്ള സാധ്യത ആക്രമണത്തിലൂടെ യുഎസ് തകര്‍ത്തുകളഞ്ഞെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.

ജൂണ്‍ 13-ന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ പങ്കാളിയാകുന്നകാര്യം രണ്ടാഴ്ചകഴിഞ്ഞേ തീരുമാനിക്കൂ എന്നു പറഞ്ഞ ട്രംപാണ്, പൊടുന്നനെ നിലപാടു മാറ്റിയത്. കോണ്‍ഗ്രസിന്റെ അനുമതി തേടാതെ, ഏകപക്ഷീയമായെടുത്ത തീരുമാനത്തിന്റെ നിയമസാധുതയെക്കുറിച്ച് ചോദ്യമുയരുന്നുണ്ട്. ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ യുഎസുമായി പൂര്‍ണമായി സഹകരിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടന്നെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. എന്നാല്‍, അവയ്ക്ക് കാര്യമായ തകരാറുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ടു. യുഎസിന്റെ ആക്രമണം കൂടാതെ, പടിഞ്ഞാറന്‍ ഇറാനിലും തലസ്ഥാനമായ ടെഹ്റാന് തെക്ക് ഖൂമിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ടെഹ്റാന്റെ വടക്കുള്ള പട്ടാളതാവളത്തില്‍ നടന്ന ആക്രമണത്തില്‍ റെവലൂഷണറി ഗാര്‍ഡ്സിലെ നാലംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ടുചെയ്തു. യുഎസ് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഇറാന്‍ ഇസ്രയേലിലേക്ക് 40 മിസൈലുകളയച്ചു. ക്ലസ്റ്റര്‍ മിസൈലായ ഖൊറംഷഹര്‍-4ഉം ഇതിലുള്‍പ്പെടും. ടെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായി.