ന്യുയോര്‍ക്ക്: ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയ അമേരിക്കയുടെ വ്യോമസേനയുടെ പൈലറ്റുമാരെ അഭിനന്ദിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. ധീരമായ ആക്രമണമാണ് അവര്‍ നടത്തിയതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് ശരിക്കും അവിശ്വസനീയമായ ഓപ്പറേഷനാണെന്നും അമേരിക്കന്‍ സൈന്യത്തിന്റെ ശക്തിയുടെ തെളിവാണെന്നും വാന്‍സ് ചൂണ്ടിക്കാട്ടി. എന്‍.ബി.സി ചാനലിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മിസൗറിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ ഒരിടത്ത് പോലും ലാന്‍ഡ് ചെയ്യാതെയാണ് ഇറാനില്‍ എത്തി ദൗത്യം പൂര്‍ത്തിയാക്കിയതെന്നാണ് വാന്‍സ് വെളിപ്പെടുത്തിയത്.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമിക്കും എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഇറാനില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്തവാന നടത്തുമ്പോള്‍ തൊട്ടു പിന്നില്‍ വാന്‍സും നില്‍ക്കുന്നുണ്ടായിരുന്നു. ഏഴ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളും, ഫൈറ്റര്‍ ജെറ്റുകളും, ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും ഉള്‍പ്പെടെ 125 സൈനിക വിമാനങ്ങളും ഉള്‍പ്പെടെയാണ് അമേരിക്ക ഇറാനിലേക്കായി നിയോഗിച്ചിരുന്നത്. ഒരു വാഷിംഗ് മെഷീനിന്റെ വലിപ്പത്തിലുള്ള ലക്ഷ്യത്തിലേക്കാണ് അമേരിക്കന്‍ വിമാനങ്ങള്‍ മുപ്പതിനായിരം പൗണ്ട് ബോംബുകള്‍ വര്‍ഷിച്ചത് എന്നാണ് വാന്‍സ് പറഞ്ഞത്.

തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഒരിക്കലും ഇറങ്ങാതെയോ, താല്‍ക്കാലികമായി ഇന്ധനം നിറയ്ക്കുകയും ചെയ്യാതെ സുരക്ഷിതമായി താവളങ്ങളിലേക്ക് മടങ്ങിയെന്നും വാന്‍സ് വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയെ അമേരിക്ക ഗണ്യമായി വൈകിപ്പിച്ചു എന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ പൂര്‍ണ്ണ വ്യാപ്തി വെളിപ്പെടുത്താന്‍ ഇനിയും സമയമായിട്ടില്ല എന്നാണ് അമേരിക്കയുടെ ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു അമേരിക്കന്‍ പൈലറ്റിന്റെ പോലും ജീവന്‍ നഷ്ടപ്പെടാതെയാണ് തങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കിയതെന്നാണ് ജെ.ഡി.വാന്‍സ് അറിയിക്കുന്നത്. ആണവായുധം നിര്‍്മിക്കുന്നതിന് വേണ്ടിയാണ് ഇറാന്‍ ആണവ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ട് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നയതന്ത്രത്തിന് ഒരിക്കലും ഇറാന്‍ അവസരം നല്‍കിയില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആരോപിച്ചു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേ സമയം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍്ക്കോ റൂബിയോ പറഞ്ഞത് ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ഇവരുടെ ഭരണകൂടത്തെ തന്നെ അപകടത്തിലാക്കും എന്നാണ്. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ യുഎസ് സൈനിക ദൗത്യത്തില്‍ അമേരിക്ക ഏറ്റവും നൂതനമായ യുദ്ധ തന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഫൊര്‍ദോ അടക്കം ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും വന്‍ നാശനഷ്ടങ്ങളുണ്ടെന്നുമാണ് അമേരിക്ക അവകാശപ്പെടുന്നത്.

എന്നാല്‍ അവ പൂര്‍ണമായും തകര്‍ത്തോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തിയിട്ടില്ല. ഇറാന്റെ ആണവശേഷി പൂര്‍ണമായും നിര്‍വീര്യമായോ എന്ന് പറയാനായിട്ടില്ലെന്നും അത് പഠിക്കാന്‍ സമയമെടുക്കുമെന്നുമാണ് അമേരിക്കയുടെ നിലപാട്. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികംതവണ ഇന്ധനം നിറച്ചു. ഇറാനില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തര്‍വാഹിനിയില്‍നിന്ന് രണ്ട് ഡസനോളം മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു.

തുടര്‍ന്ന് ഓപ്പറേഷന്‍ ഹാമ്മര്‍ ഇറാന്‍ വ്യോമാതിര്‍ത്തി കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. അതിവേഗത്തില്‍, ശത്രുക്കളുടെ മിസൈലുകളെ വെട്ടിച്ചു നീങ്ങാന്‍ പാകത്തിലുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളായിരുന്നു അമേരിക്ക ഉപയോഗിച്ചത്.