വാഷിങ്ടണ്‍: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അവരുടെ എല്ലാ അമര്‍ഷവും തീര്‍ത്തുകാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് തന്റെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. അമേരിക്കയില്‍ ഈ പ്രസ്താവന ഞെട്ടലായി മാറുകയാണ്. ഖത്തറിനെ ആക്രമിച്ച ഇറാനെ അമേരിക്ക കടന്നാക്രമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെയാണ് ട്രംപിന്റെ വിട്ടുവീഴ്ചാ പോസ്റ്റ്. ഖത്തറിലെ ഇറാന്‍ ആക്രമണം അമേരിക്കയെ ഞെട്ടിച്ചെന്നും സൂചനയുണ്ട്. ഏതാതാലും ട്രംപിന്റെ പുതിയ പ്രസ്താവന ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. ഖത്തറിലെ ഇറാന്‍ ആക്രമണം അമേരിക്കയെ ഭയപ്പെടുത്തിയോ എന്ന ചര്‍ച്ച പോലും ട്രംപിന്റെ പുതിയ പ്രതികരണം ഉയര്‍ത്തുന്നുണ്ട്. ഏതായാലും ട്രംപ് വീണ്ടും പറയുന്നത് സമാധാനത്തിന്റെ വാക്കുകളാണ്.

അതിനിടെ ഇറാനെ സഹായിക്കാനായി നേരിട്ട് ഇറങ്ങില്ലെന്നും ആണവായുധം നല്‍കില്ലെന്നും വ്യക്തമാക്കി റഷ്യ രംഗത്തു വന്നിരുന്നു. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായതിന് പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച റഷ്യ, അമേരിക്കയുടെ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ആക്രമണം ലക്ഷ്യം നേടില്ലെന്നും റഷ്യന്‍ ഫെഡറേഷന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്‌വദേവ് വിവരിച്ചു. തങ്ങള്‍ ആണവ നിര്‍വ്യാപന കരാറിന്റെ ഭാഗമെന്നും മെദ്‌വദേവ് വിശദീകരിച്ചു. നേരത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രത്യേക കത്തുമായി ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങള്‍ക്ക് പിന്നാലെയയിരുന്നു റഷ്യയുടെ കൂടുതല്‍ സഹായം തേടിയുള്ള നിര്‍ണായക സന്ദര്‍ശനം. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അറാഗ്ചി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇറാനെ സഹായിക്കാനായി റഷ്യ നേരിട്ടിറങ്ങില്ലെന്ന സന്ദേശമാണ് ലഭിച്ചത്. ഇത് ലോക സമാധാനത്തിന് കരുത്ത് പകരുന്നതായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ അമേരിക്കയും യുദ്ധത്തിനില്ലെന്ന സന്ദേശം നല്‍കുന്നു.

ഇറാനുമായി ഇനി യുദ്ധത്തിനില്ലെന്നാണ് ട്രംപ് പറയുന്നത്. ഒരുപക്ഷേ ഇറാന് മേഖലയില്‍ സമാധാനവും ഐക്യവും കൊണ്ടുവരാന്‍ കഴിയും, ഇസ്രയേലിനെയും അങ്ങനെ ചെയ്യാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കും- ട്രംപ് പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെതിരായി നടത്തിയ തിരിച്ചടി വളരെ ദുര്‍ബലമായിപ്പോയെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍ 14 മിസൈലുകളാണ് ഖത്തറിലെ യു.എസ്. സൈനിക താവളത്തിലേക്ക് അയച്ചത്. ഇതില്‍ 13 എണ്ണവും വെടിവെച്ചിട്ടെന്നും ഭീഷണിയാകില്ലെന്ന് കണ്ട ഒരു മിസൈലിനെ മാത്രം വെടിവെച്ചിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു. മാത്രമല്ല, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതിന് ഇറാന് നന്ദിപറയാനും ട്രംപ് മറന്നില്ല. ഇറാന്‍ ആക്രമണ വിവരം മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് ആളുകളുടെ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ തീര്‍ത്തും അവിശ്വസനീയ പ്രതികരണമാണ് ട്രംപിന്റേത്. ഖത്തറിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ ആരും ഉണ്ടായിരു്ന്നില്ലെന്നും സൂചനകളുണ്ട്. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന് ആക്രമണത്തിന് അമേരിക്ക അവസരമൊരുക്കിയോ എന്ന സംശയവും ഉയരുന്നുണ്ട്.

പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റലും വലിയ സൈനിക താവളമാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം. 100 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തില്‍ 60 ഏക്കറിലായി പടര്‍ന്നുകിടക്കുന്ന ഈ വ്യോമതാവളത്തില്‍ 10,000 യു.എസ് സൈനികരുമുണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ ഇവിടം കേന്ദ്രമാക്കിയാണ് യു.എസ്. നടത്തിയിരുന്നത്. 1996ലാണ് ഈ വ്യോമതാവളം യു.എസ്. സ്ഥാപിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ അമേരിക്കയ്ക്ക് 19 സൈനിക താവളങ്ങളുണ്ട്. ഇതെല്ലാം ഇറാന്‍ ലക്ഷ്യമിടും എന്ന സൂചനകളും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇറാനെ വെറുതെ വിടുന്നുവെന്ന് അമേരിക്ക പ്രഖ്യാപിക്കുന്നത്. ട്രംപ് പറയുന്നതില്‍ എല്ലാം ഏറെ അസ്വാഭാവികതകളുണ്ട്. നേരത്തെ രണ്ടാഴ്ച കഴിഞ്ഞേ ഇറാനെ ആക്രമിക്കുന്നതില്‍ തീരുമാനം എടുക്കൂവെന്ന് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ ആക്രമിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇറാനെ ആക്രമിക്കില്ലെന്ന ട്രംപിന്റെ പുതിയ പ്രസ്താവനയും കൗതുകമായി മാറുന്നു.

അതിനിടെ ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഇറാന്‍ രംഗത്ത് വന്നു. വെടിനിര്‍ത്തല്‍ ധാരണ ഇതുവരെ ഇല്ലെന്നും ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തിരിച്ചടിക്കില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. യുദ്ധം തുടങ്ങിയത് ഇസ്രയേലാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്ന് അരാഗ്ചി കൂട്ടിച്ചേര്‍ത്തു. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്നും ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു. വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.