വാഷിങ്ടണ്‍: അമേരിക്ക-റഷ്യ പോര് വീണ്ടും പുതിയ തലത്തിലെത്തുമോ? യുക്രൈന് പാട്രിയട്ട് മിസൈലുകള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുകയാണ്. മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയ ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പുട്ടിന്‍ വളരെ മനോഹരമായി സംസാരിക്കുമെന്നും എന്നാല്‍ വൈകുന്നേരം ആകുമ്പോള്‍ എല്ലാവരേയും ബോംബെറിയുകയും ചെയ്യും എന്നാണ് ട്രംപ് കളിയാക്കിയത്. അത് കൊണ്ട് തന്നെയാണ് യുക്രെയിന് പ്രതിരോധം തീര്‍ക്കാന്‍ മിസൈലുകള്‍ നല്‍കുന്നതെന്നും വിശദീകരിച്ചു. പാട്രിയട്ട് മിസൈലുകള്‍ എത്രയെണ്ണമാണ് യുക്രൈന് നല്‍കുന്നതെന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് അതിന്റെ ചെലവ് വഹിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തേ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുടിന്റെ പിടിവാശിയാണ് കാര്യങ്ങള്‍ അവതാളത്തില്‍ ആക്കിയതെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ താന്‍ പ്രസിഡന്റായാല്‍ ഉടനടി യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റായി ഏഴ് മാസം പിന്നിടുമ്പോഴും യുദ്ധം ഇപ്പോഴും തുടരുകയാണെന്ന കാര്യം ട്രംപിന് വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ റഷ്യക്കെതിരെ കടുത്ത നിലപാടിലേക്ക് അദ്ദേഹം പോകുന്നത്. റഷ്യാ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിച്ച് നോബല്‍ സമ്മാനത്തിന് കൂടുതല്‍ അടുത്തെത്തത്താന്‍ ട്രംപ് ആഗ്രഹിച്ചിരുന്നു. അത് പുടിന്റെ നിലപാട് കാരണം നടക്കാതെ പോയി. റഷ്യയുമായി എണ്ണ കച്ചവടം നടത്തുന്ന ഇന്ത്യയെ പോലും ട്രംപ് ഭയപ്പെടുത്താന്‍ എത്തി. എന്നാല്‍ അതൊന്നും വില പോയില്ല. റഷ്യയില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പുടിനെ പരസ്യമായി ട്രംപ് തള്ളി പറയുന്നത്.

നേരത്തേ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ വെച്ച് ട്രംപുമായി വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നു എങ്കിലും പിന്നീട് ഒത്തുതീര്‍പ്പിന് തയ്യാറാകുകയായിരുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് േേഅമരിക്ക നല്‍കിയ സൈനിക സഹായത്തിന് പകരമായി യുക്രൈന്റെ ധാതുസസമ്പത്തിന്റെ വലിയൊരു ഭാഗം വിട്ടു നല്‍കാന്‍ പോലും സെലന്‍സ്‌കി തയ്യാറായി. എന്നാല്‍ യുദ്ധം ഒത്തുതീര്‍ക്കുന്നതിനായി ട്രംപ് മുന്നോട്ട് വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന കാര്യത്തില്‍ പുട്ടിന്‍ അലംഭാവം കാട്ടിയിരുന്നു. ട്രംപ് പല തവണ പുട്ടിനുമായി ഫോണില്‍ മണിക്കൂറുകളോളം ചര്‍ച്ചയും നടത്തിയിരുന്നു. റഷ്യയില്‍ നിന്നുള്ള ദിവസേനയുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ പ്രതിരോധ സന്നാഹങ്ങള്‍ വേണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപ് ഇപ്പോള്‍ യുക്രൈന് ആയുധ സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ സൗജന്യമായിട്ടല്ല പണം വാങ്ങിയിട്ട് തന്നെയാണ് ആയുധങ്ങള്‍ നല്‍കുന്നതെന്നും ട്രംപ് വെളിപ്പെടുത്തി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടിനെ ട്രംപ് കാണുന്നുണ്ട്. അതേ സമയം ഗാസയില്‍ വെടിനിര്‍ത്തുന്നതിനായി ഒരു സമഗ്ര പദ്ധതി അടുത്തയാഴ്ച നിലവില്‍ വരുമെന്നും ട്രംപ് അറിയിച്ചു. നേരത്തേ 10 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നയപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള വ്യവസ്ഥകള്‍ അവര്‍ മുന്നോട്ട് വെയ്ക്കുകയും വെടിനിര്‍ത്തല്‍ നീണ്ടു പോകുകയും ചെയ്തു. ഇസ്രയേല്‍ ആകട്ടെ പല കാര്യങ്ങളിലും വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നു.