മോസ്‌കോ: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പോളണ്ടിന്റെ ആകാശാതിര്‍ത്തി ലംഘിച്ച് റഷ്യന്‍ ഡ്രോണുകള്‍ രാജ്യത്ത് പ്രവേശിച്ചത് അതിന്റെ ഭാഗമായി അവര്‍ കാണുന്നു. അതിനിടയില്‍ റഷ്യയും സഖ്യ രാജ്യമായ ബെലാറൂസും ചേര്‍ന്ന് നടത്തുന്ന സപാഡ് 2025 എന്ന സംയുക്ത സൈനിക പരിശീലനത്തെ നേരിടാന്‍ 40,000 സൈനികരെയാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുന്നത്. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പാശ്ചാത്യ സഖ്യം ഇതാദ്യമായി യുദ്ധത്തോട് ഇത്രയും അടുത്ത് എത്തിയിരിക്കുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.

റഷ്യയും ബെലാറൂസും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനം അത്യന്തം പ്രകോപനകരമാണെന്നാണ് ടസ്‌ക് പറയുന്നത്. കൂടുതല്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഒഴിവാക്കുന്നതിനായി ബെലാറൂസിനോട് ചേര്‍ന്നുള്ള പോളണ്ടിന്റെ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സപഡ് 2025 ന് ആയി പോളണ്ട് തയ്യാറെടുക്കുകയായിരുന്നു എന്ന് ദേശീയ പ്രതിരോധ ഉപമന്ത്രി സെസാറി ടോംസിക്ക് പറഞ്ഞു.പോളിഷ് - നാറ്റോ സൈനികര്‍ സപാഡ് 2025 നോട് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിന്‍ യുദ്ധം ആരംഭിച്ചത് ഇതുപോലൊരു സൈനിക പരിശീലനത്തോടെയാണ്. അതുകൊണ്ടു തന്നെ പോളണ്ട് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുതല്‍ വരുന്ന ചൊവ്വാഴ്ച, സെപ്റ്റംബര്‍ 16 വരെയാണ് പോളണ്ടിന്റെയും ലിത്വാനിയയുടെയും അതിര്‍ത്തിക്ക് സമീപമായി റഷ്യയും ബെലാറൂസും സപഡ 2025 നടത്തുന്നത്. ഏതാണ്ട് നാല് വര്‍ഷം കൂടുമ്പോഴാണ് ഇത്തരത്തിലുള്ള സൈനിക പരിശീലനം നടക്കാറുള്ളത്. 2021 ലെ പരിശീലന സമയത്ത് ബെലാറൂസില്‍ വലിയ തോതില്‍ റഷ്യ സൈനിക വിന്യാസം നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഈ സൈനികരെ ഉപയോഗിച്ചാണ് റഷ്യ യുക്രെയിന്‍ അധിനിവേശം നടത്തിയത്. ഇത്തവണത്തെ സൈനിക പരിശീലനത്തിന്റെ മറവിലും റഷ്യ വന്‍തോതില്‍ സൈനിക വിന്യാസം നടത്താന്‍ ഇടയുണ്ടെന്നാന് ഒരു മുന്‍ നാറ്റോ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 19 റഷ്യന്‍ ഡ്രോണുകള്‍ പോളണ്ടിന്റെ ആകാശാതിര്‍ത്തി ലംഘിച്ചു കയറിയത്. ഇതോടെ നാറ്റോ ആരംഭിച്ചതിന് ശേഷം എട്ടാം തവണ ടസ്‌ക് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റിയുടെ ആര്‍ട്ടിക്കിള്‍ 4 പ്രയോഗിച്ചിട്ടുണ്ട്. സഖ്യ രാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ആര്‍ട്ടിക്കിള്‍ 4 പ്രയോഗത്തില്‍ വരുന്നതിലൂടെയാണ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഒരു അടിയന്തിര യോഗം ചേരുന്നുണ്ട്.

അതേസമയം, ഡ്രോണുകള്‍ അതിര്‍ത്തി ലംഘിച്ച കാര്യം റഷ്യ നിഷേധിക്കുകയാണ്. പടിഞ്ഞാറന്‍ യുക്രെയിനിലെ സൈനിക ആസ്ഥാനങ്ങള്‍ തങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്നും, പോളണ്ടിനെ ഒരിക്കലും ലക്ഷ്യം വെച്ചിട്ടില്ലെന്നും റഷ്യ പറയുന്നു. അതേസമയം, റഷ്യയുടെ അധീനതയിലുള്ള യുക്രെയിന്‍ പ്രദേശത്തു നിന്നാണ് ഡ്രോണുകള്‍ വന്നതെന്ന് പോളണ്ടും പറയുന്നുണ്ട്. സൈനിക പരിശീലനത്തില്‍ പരമാവധി 13,000 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് റഷ്യ പറയുന്നത്. അതേസമയം, പരിശീലനത്തില്‍ നിരീക്ഷകരായി നാറ്റോ പ്രതിനിധികളെയും ക്ഷണിക്കുമെന്ന് ബെലാറൂസും വ്യക്തമാക്കുന്നു.

അതിനിടയില്‍, വ്‌ളാഡിമിര്‍ പുടിന്‍, മനപൂര്‍വ്വമായോ, അറിയാതെയോ യാത്രാവിമാനം വെടിവെച്ചിടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്പിലൂടെ പറക്കുന്ന വിമാനങ്ങളെയാകും ലക്ഷ്യം വയ്ക്കുക. നാറ്റോ എയര്‍ക്രാഫ്റ്റുകളുടെ സഹായത്തോടെ, തങ്ങളുടെ ആകാശാതിര്‍ത്തിയിലെത്തിയ ഡ്രോണുകളെ പോളണ്ട് വെടിവെച്ചിട്ടതിനെ തുടര്‍ന്ന് പോളണ്ടിലേക്കുള്ള വിമാനയാത്ര നേരിടുന്ന വെല്ലുവിളി എയര്‍ലൈന്‍ കമ്പനികള്‍ വിശകലനം ചെയ്യണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. റഷ്യന്‍ - യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പാശ്ചാത്യ സഖ്യം റഷ്യയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നത്.

അതിനിടയില്‍, പ്ലാനറ്റ് ലാബ്‌സ് നല്‍കുന്ന ഉപഗ്രഹ ചിത്രങ്ങള്‍, ബെലാറൂസില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് കാണിക്കുന്നുണ്ട്. നേരത്തെ സോവിയറ്റ് യൂണിയന്റെ കാലത്ത് ആണവായുധങ്ങള്‍ സംഭരിക്കാന്‍ ഉപയോഗിച്ചിരുന്ന മിന്‍സ്‌കിലെ ഒരു സൈറ്റില്‍ പുനര്‍നിര്‍മ്മാണം നടക്കുന്നതായി ആഗസ്റ്റില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.