- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ആ ഒപ്പിന് നരകത്തില്‍ വില നല്‍കേണ്ടിവരും; അവര്‍ സ്വന്തം നന്മയ്ക്കായി ഒപ്പിടുകയും ശരിക്കും മഹത്തായ എന്തെങ്കിലും സൃഷ്ടിക്കുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു; ഗാസ സമാധാന കരാര്‍; ഹമാസിനെ ഭീഷണിപ്പെടുത്തി ട്രംപ്; ഇസ്ലാമിക രാജ്യങ്ങള്‍ അടക്കം പിന്തുണച്ചത് അമേരിക്കയ്ക്ക് തുണ
ന്യുയോര്‍ക്ക്: ഗാസ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസിന് നരകത്തില്‍ ഇതിന് വില നല്‍കേണ്ടിവരുമെന്ന താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യപൂര്‍വദേശത്ത് ശാശ്വത സമാധാനം' എന്ന തന്റെ പദ്ധതിയുടെ ഭാഗമായി ഗാസ താല്‍ക്കാലികമായി ഭരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.
ഹമാസ് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ആ ഒപ്പിന് നരകത്തില്‍ വില നല്‍കേണ്ടിവരും. അവര്‍ സ്വന്തം നന്മയ്ക്കായി ഒപ്പിടുകയും ശരിക്കും മഹത്തായ എന്തെങ്കിലും സൃഷ്ടിക്കുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. വിര്‍ജീനിയയിലെ ക്വാണ്ടിക്കോയില്‍ യുഎസ് ജനറല്‍മാരോടും അഡ്മിറല്‍മാരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് ഭീകരര്‍ ഇരുപത് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സമാധാന പദ്ധതിയില്‍ ഇനിയും ഒപ്പ് വെച്ചിട്ടില്ലെങ്കിലും അവര്‍ കരാര്‍ അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സമാധാന ചര്‍ച്ചകളിലെ മധ്യസ്ഥരായ ഈജിപ്ററിനോടും ഖത്തറിനോടും ഇന്ന് പദ്ധതിയോടുള്ള പ്രതികരണം അറിയിക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേ സമയം കരാറിനെ കുറിച്ച് ആലോചിക്കാന്‍ ഹമാസിന് കൂടുതല്‍ സമയം നല്‍കില്ലെന്ന് ട്രംപ് വ്യക്തമാക്കി. മൂന്നോ നാലോ ദിവസം മാത്രം തങ്ങള്‍ ഇതിനായി കാത്തിരിക്കുമെന്നും ഹമാസ് കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും എന്നും അദ്ദേഹം തുറന്നടിച്ചു. യൂറോപ്പിലേയും മിഡില്‍ ഈസ്ററിലേയും നേതാക്കള്‍ കരാറിനെ സ്വാഗതം ചെയ്തു. ട്രംപിന്റെ നേതൃത്വത്തെയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളെയും' അഭിനന്ദിക്കുന്നതായി യു.എ.ഇ സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി പോലും പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞു.
മേഖലയില്‍ സമാധാനം കൈവരിക്കുന്നതില്‍ അമേരിക്കയുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യവും അവര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും പദ്ധതിയെ സ്വാഗതം ചെയ്തു. എല്ലാ കക്ഷികളും ഒത്തുചേരാനും ഈ കരാര്‍ അന്തിമമാക്കാനും അത് യാഥാര്‍ത്ഥ്യമാക്കാനും യുഎസ് ഭരണകൂടവുമായി പ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഹമാസ് ഇപ്പോള്‍ പദ്ധതിയോട് യോജിക്കുകയും ആയുധങ്ങള്‍ താഴെവെച്ച് ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുകയും വേണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സമാധാന കരാറിന് പിന്തുണ പ്രഖ്യാപിച്ചു.
ഹമാസ് തന്റെ 20-ഇന സമാധാന പദ്ധതി അംഗീകരിച്ചാല്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം താനും കാണുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഹമാസ് സമ്മതിച്ചില്ലെങ്കില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് എന്ത് ചെയ്യാനും തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ അടക്കം ഈ കരാറിനെ അംഗീകരിച്ചിട്ടുണ്ട്. ഇത് ട്രംപിന് ആത്മവിശ്വാസമാണ്.